കോവിഡ് 19: മലപ്പുറം ജില്ലയില്‍ ഒരു നഗരസഭ വാര്‍ഡും ആറ് ഗ്രാമ പഞ്ചായത്തുകളും ഹോട്ട് സ്പോടുകള്‍

post

ഹോട്ട് സ്പോടുകളില്‍ ഒഴികെയുള്ള പ്രദേശങ്ങളില്‍ നിയന്ത്രണങ്ങളില്‍ നേരിയ ഇളവുകള്‍ കൂടി അനുവദിച്ചു

മലപ്പുറം:  കോവിഡ് 19 പ്രതിരോധത്തിന്റെ ഭാഗമായി അതിതീവ്ര മേഖലയായി പ്രഖ്യാപിച്ച മലപ്പുറം ജില്ലയില്‍ നിലവില്‍ ഹോട്ട് സ്പോടുകളായുള്ളത് ഒരു നഗരസഭ വാര്‍ഡും ആറ് ഗ്രാമ പഞ്ചായത്തുകളും. മഞ്ചേരി നഗരസഭയിലെ വാര്‍ഡ് 17, തലക്കാട്, വേങ്ങര, കണ്ണമംഗലം, ഒഴൂര്‍, എ.ആര്‍. നഗര്‍, ചുങ്കത്തറ ഗ്രാമ പഞ്ചായത്തുകള്‍ എന്നിവയാണ് ഹോട്ട് സ്പോട് പട്ടികയിലുള്ളത്. ഇവിടങ്ങളില്‍ കര്‍ശന നിയന്ത്രണങ്ങള്‍ തുടരുമെന്നും ജില്ലയില്‍ പ്രഖ്യാപിച്ച ഇളവുകളൊന്നും ഹോട്ട് സ്പോട് പ്രദേശങ്ങളില്‍ ബാധകമല്ലെന്നും ജില്ലാ കലക്ടര്‍ ജാഫര്‍ മലിക് അറിയിച്ചു.

ഹോട്ട് സ്പോട് ഒഴികെയുള്ള പ്രദേശങ്ങളില്‍ കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചതിനു പുറമെ നേരിയ തോതിലുള്ള ചില ഇളവുകള്‍ കൂടി ഉപാധികളോടെ പ്രഖ്യാപിച്ചിട്ടുണ്ട്.

• പൊതു-സ്വകാര്യ മേഖലകളില്‍ കിണര്‍ നിര്‍മ്മാണത്തിന് ജില്ലാ കലക്ടര്‍ അനുമതി നല്‍കി. ആരോഗ്യ ജാഗ്രത പൂര്‍ണ്ണമായും പാലിച്ചായിരിക്കണം കിണര്‍ നിര്‍മ്മാണം.

• 33 ശതമാനം ജീവനക്കാരുമായി എല്‍.ഐ.സി ഓഫീസുകള്‍ പ്രവര്‍ത്തിക്കാം. എന്നാല്‍ ഉപഭോക്താക്കളെ ഓഫീസുകളില്‍ പ്രവേശിപ്പിക്കാന്‍ പാടില്ല.

• സിമന്റ് വില്‍പ്പന സ്ഥാപനങ്ങള്‍ക്ക് ബുധന്‍, വ്യാഴം ദിവസങ്ങളില്‍ പ്രവര്‍ത്തിക്കാം.

• ചൊവ്വ, ബുധന്‍ ദിവസങ്ങളില്‍ ഫാബ്രിക്കേഷന്‍ സ്ഥാപനങ്ങള്‍ക്ക് പ്രവര്‍ത്തിക്കാന്‍ അനുമതി നല്‍കി.

• ഏപ്രില്‍ 29, 30 തീയ്യതികളില്‍ മള്‍ട്ടി ബ്രാന്‍ഡ് ഒഴികെയുള്ള വസ്ത്ര വ്യാപാര സ്ഥാപനങ്ങള്‍ക്ക് ശുചീകരണത്തിനായി മാത്രം തുറക്കാം. രാവിലെ എട്ട് മുതല്‍ വൈകുന്നേരം അഞ്ച് മണിവരെയാണ് ഇതിന് അനുമതി. ഈ സമയം ഉപഭോക്താക്കളെ സ്ഥാപനങ്ങളില്‍ പ്രവേശിപ്പിക്കാനോ വില്‍പ്പന നടത്താനോ പാടില്ല.

• മെയ് ഒന്നിന് ശുചീകരണത്തിനായി ഫുട്ട്വെയറുകള്‍ തുറക്കാം. രാവിലെ എട്ട് മുതല്‍ വൈകുന്നേരം അഞ്ച് മണിവരെയാണ് ഇതിന് അനുമതി. ഈ സമയം ഉപഭോക്താക്കളെ സ്ഥാപനത്തില്‍ പ്രവേശിപ്പിക്കാനും വില്‍പ്പനക്കും അനുമതിയില്ല