കോവിഡ് വാര്‍ഡുകള്‍ അണുവിമുക്തമാക്കാന്‍ സാനിറ്റൈസര്‍ കുഞ്ഞപ്പന്‍

post

തൃശൂര്‍ : മെഡിക്കല്‍ കോളേജ് ആശുപത്രിയിലെ കോവിഡ് വാര്‍ഡുകളുടെ അണുനശീകരണത്തിനും വാര്‍ഡുകളില്‍ ഭക്ഷണവും മരുന്നും എത്തിക്കാനും തയ്യാറായി സാനിറ്റൈസര്‍ കുഞ്ഞപ്പന്‍ 2.0 റോബോട്ട്. തൃശൂര്‍ ഗവണ്‍മെന്റ് എന്‍ജിനീയറിങ് കോളേജിലെ ഫാബ് ലാബാണ് റോബോട്ട് രൂപകല്‍പ്പന ചെയ്തത്. മെഡിക്കല്‍ കോളേജില്‍ തദ്ദേശസ്വയംഭരണ വകുപ്പ് മന്ത്രി എ സി മൊയ്തീന്‍ റോബോട്ട് സ്വിച്ച് ഓണ്‍ ചെയ്തു. കോവിഡ് വാര്‍ഡ് പരിപൂര്‍ണ്ണമായും മനുഷ്യസഹായമില്ലാതെ അണുവിമുക്തമാക്കാന്‍ ഈ റോബോട്ടിന് കഴിയും. കോവിഡ് രോഗബാധിതരെ ചികിത്സിക്കാന്‍ പി പി ഇ കിറ്റ് ധരിക്കുന്നവരെ പമ്പ് ഉപയോഗിച്ചാണ് ഇപ്പോള്‍ സാനിറ്റൈസ് ചെയ്യുന്നത്. ഇതൊഴിവാക്കാന്‍ ഈ റോബോട്ടിന്റെ സഹായം തേടാം. ഒരു വലിയ പ്രദേശം കുറഞ്ഞ സമയത്തിനുള്ളില്‍ അണുവിമുക്തമാക്കാനും സാനിറ്റൈസര്‍ കുഞ്ഞപ്പന് കഴിയും. ഏതു ദിശയിലേക്കും സഞ്ചരിക്കാന്‍ കഴിയുന്ന റോബോട്ടിന്റെ നോസില്‍ രണ്ട് മീറ്റര്‍ ദൂരത്തില്‍ വരെ സാനിറ്റൈസ് ചെയ്യാവുന്ന രീതിയിലാണ് ഘടിപ്പിച്ചിരിക്കുന്നത്.

27 കിലോഗ്രാം വരെ താങ്ങാനും ഇതിന് കഴിവുണ്ട്. അതിനാല്‍ രോഗികള്‍ക്ക് ഭക്ഷണവും മരുന്നും എത്തിക്കാനും പ്രയാസമില്ല. ഒരേ നെറ്റ് വര്‍ക്കിലുള്ള ഏത് കമ്പ്യൂട്ടറില്‍ നിന്നും സ്മാര്‍ട്ട് ഫോണുകളില്‍ നിന്നും ഈ റോബോട്ടിനെ നിയന്ത്രിക്കാന്‍ കഴിയും. സ്വയം സാനിറ്റൈസ് ചെയ്യാനുള്ള കഴിവും ഇതിനുണ്ട്. വൈഫൈ സംവിധാനം ഉപയോഗിച്ചും റോബോട്ടിനെ നിയന്ത്രിക്കാം.

ഏതൊരാള്‍ക്കും അനായാസേന ഈ സാനിറ്റൈസര്‍ കുഞ്ഞപ്പനെ പ്രവര്‍ത്തിപ്പിക്കാം. രോഗികളെ സ്‌ക്രീന്‍ ചെയ്യാനും നാവിഗേറ്റ് ചെയ്യാനുമായി ലൈവ് വീഡിയോ സ്ട്രീമിംഗ് സംവിധാനമാണ് ഉപയോഗപ്പെടുത്തിയിട്ടുള്ളത്. സാനിറ്റൈസര്‍ നിറയ്ക്കാനുള്ള ടാങ്കിന്റെ പരമാവധി കപ്പാസിറ്റി ആറ് ലിറ്ററാണ്. ഇതുപയോഗിച്ച് 20 മുതല്‍ 25 മിനിറ്റ് വരെ സാനിറ്റൈസ് ചെയ്യാന്‍ കഴിയും. ഒരു പരിധിവിട്ട് മര്‍ദ്ദം കൂടിയാല്‍ സാനിറ്റൈസിങ് യൂണിറ്റ് താനെ നില്‍ക്കും. 12,000 രൂപയാണ് ഒരു റോബോട്ടിനുള്ള നിര്‍മ്മാണച്ചെലവ്. പുതിയ ഫീച്ചറുകള്‍ കൂട്ടിച്ചേര്‍ക്കാവുന്ന രീതിയില്‍ ഓപ്പണ്‍ സോഴ്‌സ് പ്രോജക്ടായാണ് ഇവനെ രൂപകല്പന ചെയ്തിട്ടുള്ളത്.

എഞ്ചിനീറിങ് കോളേജ് കമ്പ്യൂട്ടര്‍ വിഭാഗം അധ്യാപകനായ അജയ് ജെയിംസിന്റെ കീഴില്‍ സൗരവ് വിഎസ്, അശ്വിന്‍ കുമാര്‍, പ്രണവ് ബാലകൃഷ്ണന്‍, ചെറിയാന്‍ ഫ്രാന്‍സിസ് എന്നിവരാണ് കെജിഎംഒ എ യുടെയും കോളേജ് പി ടി എ യുടെയും സഹകരണത്തോടെ റോബോട്ടിനെ നിര്‍മ്മിച്ചത്. മെഡിക്കല്‍ കോളേജിന് ഇതിനുമുന്‍പ് വിസ്‌ക്കും, എയറോസോള്‍ ബോക്‌സുകളും സമ്മാനിച്ചതും ഇതേ സംഘങ്ങള്‍ തന്നെയാണ്.