അതിര്‍ത്തി പ്രദേശങ്ങള്‍ വഴിയുളള കടന്ന് കയറ്റം;പരിശോധനയ്ക്ക് ഡ്രോണ്‍

post

തൃശൂര്‍ : കോവിഡ് 19 ലോക്ക് ഡൗണ്‍ പശ്ചാത്തലത്തില്‍ അതിര്‍ത്തി കടന്നുളള യാത്രവിലക്ക് നിലനില്‍ക്കെ തമിഴ്നാട്-കേരള അതിര്‍ത്തി പ്രദേശമായ മലക്കപ്പാറയിലെ ഊടുവഴികളിലൂടെ കേരളത്തിലേക്കുളള കടന്ന് കയറ്റം തടയാന്‍ ഡ്രോണ്‍ ഉപയോഗിച്ചുളള പരിശോധന ശക്തമാക്കാന്‍ ജില്ലാ കളക്ടര്‍ എസ് ഷാനവാസ് നിര്‍ദ്ദേശം നല്‍കി. മലക്കപ്പാറ അതിര്‍ത്തി ചെക്ക് പോസ്റ്റിലെത്തി സുരക്ഷാക്രമീകരണങ്ങള്‍ വിലയിരുത്തിയതിന് ശേഷം പോലീസ് ഉദ്യോഗസ്ഥരുമായി സംസാരിക്കുകയായിരുന്നു അദ്ദേഹം. റൂറല്‍ എസ് പി കെ പി വിജയകുമാറും ജില്ലാ കളക്ടറോടൊപ്പം ചെക്ക് പോസ്റ്റ് സന്ദര്‍ശിച്ചു. തമിഴ്നാടിന്റെ ചെക്ക് പോസ്റ്റും ഇരുവരും സന്ദര്‍ശിച്ച് ഉദ്യോഗസ്ഥരുമായി ആശയവിനിമയം നടത്തി. 

കേരളവും തമിഴ്നാടും അതിര്‍ത്തി പങ്കിടുന്ന ഊട് വഴികളെല്ലാം അടച്ചതായും നിരീക്ഷണം കര്‍ശനമാക്കിയതായും ഉദ്യോഗസ്ഥര്‍ അറിയിച്ചു.മലക്കപ്പാറ അടിച്ചില്‍തൊട്ടി ആദിവാസി കോളനിയും ജില്ലാ കളക്ടര്‍ എസ് ഷാനവാസും റൂറല്‍ എസ് പി കെ പി വിജയകുമാറും സന്ദര്‍ശിച്ചു. കോവിഡ് 19 ബോധവല്‍ക്കരണ പ്രവര്‍ത്തനങ്ങളുടെ ഭാഗമായിട്ടായിരുന്നു ഇത്. സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയ സൗജന്യറേഷനും, പലവ്യജ്ഞന കിറ്റുകളും ജില്ലാ കളക്ടര്‍ എസ് ഷാനവാസ് വിതരണം ചെയ്തു. ആയൂര്‍വേദ വിഭാഗത്തിന്റെ ആഭിമുഖ്യത്തില്‍ പ്രതിരോധ ശേഷിക്കുളള ഔഷധങ്ങളും നല്‍കി. പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടര്‍ പി ടി പ്രസാദ്, ട്രൈബല്‍ ഓഫീസര്‍ സന്തോഷ്, ആയൂര്‍വേദ ഡിഎംഒ ഡോ. പി ആര്‍ സലജകുമാരി, ആയുഷ് ജില്ലാ പ്രോഗ്രാം മാനേജര്‍ ഡോ. എം വി വര്‍ഗ്ഗീസ്, നോഡല്‍ ഓഫീസര്‍ ഡോ. ജയകൃഷ്ണന്‍, അതിരപ്പിളളി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് തങ്കമ്മ വര്‍ഗ്ഗീസ്, ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡണ്ട് ബിജു വാഴക്കാല, ആദിവാസി മൂപ്പന്‍ പെരുമാള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.