ജില്ലാ അതിർത്തികളിൽ പരിശോധന ശക്തമാക്കി

തൃശൂര്‍: പാലക്കാട് ജില്ലയിൽ നിന്നും തൃശൂർ ജില്ലയിലെ സംസ്ഥാന പാതയിലേയ്ക്ക് പ്രവേശിക്കുന്ന ചാലിശ്ശേരി - കല്ലുംപുറം റോഡ് കുന്നംകുളം പോലീസ് അടച്ചു പൂട്ടി. കടവല്ലൂർ വടക്ക്മുറിയിൽ നിന്നും മുക്കൂട്ടക്ക് പ്രവേശിക്കാവുന്ന റോഡും കഴിഞ്ഞദിവസം പോലീസ് അടച്ചിരുന്നു. മലപ്പുറം ജില്ലയിൽ നിന്ന് തൃശൂർ ജില്ലയിലേക്ക് പ്രവേശിക്കാനുള്ള വഴികൂടിയായതിനാലാണ് ഇത് അടച്ചത്. തൃശൂർ ജില്ലയിലേക്കെത്താൻ കുറുക്കുവഴികളിലൂടെ വരുന്ന വാഹനങ്ങളും പോലീസ് പിടികൂടി തിരിച്ചു വിടുന്നുണ്ട്. ഇത്തരം കുറുക്കുവഴികളിലൂടെ അതിർത്തി കടക്കാൻ ശ്രമിക്കുന്ന വാഹനങ്ങൾക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്നും കുന്നംകുളം പോലീസ് അറിയിച്ചു.
മലപ്പുറം ജില്ലയെ റെഡ് സോണായി പ്രഖ്യാപിച്ചതിനെ തുടർന്നാണ് തൃശൂർ ജില്ലാതിർത്തിയായ ഒറ്റപ്പിലാവിൽ പോലീസിന്റെ കർശന വാഹന പരിശോധന നടത്തുന്നത്. മലപ്പുറം ജില്ലയിൽ നിന്നു കുറുക്കുവഴിയിലൂടെ തൃശൂർ ജില്ലയിലേക്ക് കടന്ന 50 ഓളം വാഹനങ്ങൾ പോലീസ് പരിശോധിച്ച് തിരിച്ചയച്ചു. ആശുപത്രി കേസുകളുമായി പോകുന്ന വാഹനങ്ങൾ മാത്രമാണ് കടത്തിവിട്ടത്. പാലക്കാട് ജില്ലയിൽ നിന്നും വന്ന 300 ഓളം വാഹനങ്ങളും പരിശോധിച്ചാണ് കടത്തിവിട്ടത്. ഹെൽമറ്റ് ധരിക്കാതെ യാത്ര ചെയ്തവരേയും പോലീസ് പിടികൂടി. കുന്നംകുളം എസിപി ടി എസ് സിനോജ്, എസ്എച്ച്ഒ കെ ജി സുരേഷ്, എസ് ഐ ബാബു, കുന്നംകുളം സ്റ്റേഷനിലെ സീനിയർ സി പി ഒ ആന്റോ, സി പി ഒമാരായ ലിമേഷ്, സന്ദീപ് എന്നിവരുടെ നേതൃത്വത്തിലാണ് വാഹന പരിശോധന നടത്തിയത്.