അങ്കണവാടികളിൽ ‘ബാല്യസ്പന്ദനം’, കുട്ടികളുടെ ആരോഗ്യവും പോഷണവും ഉറപ്പാക്കാൻ സമഗ്ര പരിശോധന
അങ്കണവാടി കുട്ടികളിലെ പോഷകാഹാരക്കുറവും ആരോഗ്യപ്രശ്നങ്ങളും കണ്ടെത്തി ആവശ്യമായ പരിഹാരനടപടികൾ ഉറപ്പാക്കുന്നതിനായി വനിതാ-ശിശുക്ഷേമ വകുപ്പ് മൂന്ന് മാസം ദൈർഘ്യമുള്ള ബാല്യസ്പന്ദനം പദ്ധതി നടപ്പാക്കുന്നു. ‘ആരോഗ്യമുള്ള ബാല്യം – ശക്തമായ ഭാവി’ എന്ന ലക്ഷ്യത്തോടെ കുട്ടികളുടെ ആരോഗ്യസംരക്ഷണത്തെ കൂടുതൽ ശാസ്ത്രീയവും സമഗ്രവുമായ രീതിയിൽ ശക്തിപ്പെടുത്തുകയാണ് ബാല്യസ്പന്ദനം പദ്ധതിയിലൂടെ സർക്കാർ ലക്ഷ്യമിടുന്നത്.സംസ്ഥാനത്തെ അങ്കണവാടികളിലെ കുട്ടികളുടെ ആരോഗ്യ-പോഷണ നിലവാരം വിലയിരുത്തുകയും ആവശ്യമായ തുടർനടപടികൾ സ്വീകരിക്കുകയുമാണ് പദ്ധതിയുടെ പ്രവർത്തനരീതി.
പദ്ധതിയുടെ ഭാഗമായി കുട്ടികളുടെ ഉയരം, ഭാരം, ശരീര അളവുകൾ, പോഷകാഹാരനില തുടങ്ങിയവ പരിശോധിക്കും. ഇതിനായി സമീപത്തെ പ്രാഥമിക ആരോഗ്യകേന്ദ്രങ്ങളിലെ ആരോഗ്യപ്രവർത്തകരുടെ സേവനം പ്രയോജനപ്പെടുത്തും. ആദ്യഘട്ട ആരോഗ്യപരിശോധന സെപ്റ്റംബർ 20നകം പൂർത്തിയാക്കുന്നതിനാണ് ലക്ഷ്യമിടുന്നത്. പരിശോധനയിലൂടെ ശേഖരിക്കുന്ന വിവരങ്ങൾ ക്രോഡീകരിച്ച് വിശകലനം ചെയ്ത ശേഷമായിരിക്കും തുടർനടപടികൾ നടപ്പാക്കുക.
ആരോഗ്യപരമായോ പോഷകാഹാരവുമായി ബന്ധപ്പെട്ടോ പ്രത്യേക പരിചരണം ആവശ്യമായ കുട്ടികളെ പരിശോധനയിലൂടെ കണ്ടെത്തിയാൽ, ആവശ്യമായ തുടർചികിത്സയും പരിചരണവും ഉറപ്പാക്കും. പരിശോധനയിൽ ലഭിക്കുന്ന വിവരങ്ങളുടെ അടിസ്ഥാനത്തിൽ കുട്ടികളുടെ പോഷകാഹാര ആവശ്യങ്ങൾ വിലയിരുത്തി ഭക്ഷണക്രമത്തിൽ ആവശ്യമായ മാറ്റങ്ങൾ വരുത്തും. കുട്ടികളുടെ ആരോഗ്യവിവരങ്ങൾ കൈകാര്യം ചെയ്യുമ്പോൾ അവരുടെ സ്വകാര്യതയും വ്യക്തിഗത വിവരങ്ങളുടെ സുരക്ഷയും ഉറപ്പാക്കുന്നതിനുള്ള നടപടികളും സ്വീകരിക്കും.
പദ്ധതിയുടെ ഏകോപനത്തിനും മേൽനോട്ടത്തിനുമായി സംസ്ഥാനത്തെ 258 ചൈൽഡ് ഡെവലപ്മെന്റ് പ്രോജക്ട് ഓഫീസർമാർക്ക് നിർദേശം നൽകിയിട്ടുണ്ട്. സംസ്ഥാനത്തെ 33,120 അങ്കണവാടികളിലെ കുട്ടികൾക്ക് പദ്ധതിയുടെ പ്രയോജനം ലഭിക്കും. പ്രത്യേകിച്ച് ആദിവാസി, പിന്നാക്ക മേഖലകളിൽ നിന്നുള്ള കുട്ടികളിൽ പോഷകാഹാരക്കുറവ് ഉൾപ്പെടെയുള്ള ആരോഗ്യപ്രശ്നങ്ങൾ റിപ്പോർട്ട് ചെയ്യപ്പെട്ട സാഹചര്യത്തിലാണ് ‘ബാല്യസ്പന്ദനം’ സംസ്ഥാന സർക്കാരിന്റെ നൂറുദിന കർമപദ്ധതിയിൽ ഉൾപ്പെടുത്തി നടപ്പാക്കുന്നത്. കുട്ടികളുടെ ആരോഗ്യവും പോഷണവും ഉറപ്പാക്കുന്നതിനൊപ്പം പ്രശ്നങ്ങൾ പ്രാരംഭഘട്ടത്തിൽ









