സമ്പൂർണ്ണ എക്സിം പ്രവർത്തനങ്ങൾക്ക് തുടക്കമിട്ട് വിഴിഞ്ഞം രാജ്യാന്തര തുറമുഖം
ഇന്ത്യയിലെ ആദ്യ ആഴക്കടൽ ട്രാൻസ്ഷിപ്പ്മെന്റ് മദർ പോർട്ടായ വിഴിഞ്ഞം രാജ്യാന്തര തുറമുഖം കേരളത്തിന്റെ അടിസ്ഥാനസൗകര്യ വികസനത്തിലും ആഗോള വ്യാപാര മേഖലയിലും നിർണായക മുന്നേറ്റത്തിന് വഴിയൊരുക്കി സമ്പൂർണ്ണ എക്സിം (EXIM-കയറ്റുമതി-ഇറക്കുമതി) പ്രവർത്തനങ്ങളിലേക്ക് കടക്കുന്നു. അന്താരാഷ്ട്ര ചരക്കുനീക്ക ശൃംഖലയുമായി കേരളത്തെ നേരിട്ട് ബന്ധിപ്പിക്കുന്നതിലൂടെ കയറ്റുമതി-ഇറക്കുമതി മേഖലയിലെ കാര്യക്ഷമത വർധിപ്പിക്കാനും സംസ്ഥാനത്തിന്റെ വ്യാപാര-വ്യവസായ സാധ്യതകൾ വിപുലപ്പെടുത്താനും ലക്ഷ്യമിടുന്നു. യൂറോപ്പ് ഉൾപ്പെടെയുള്ള വിദേശ വിപണികളിലേക്ക് വിഴിഞ്ഞം വഴി നേരിട്ടുള്ള ചരക്കുനീക്കം സാധ്യമാകുന്നതോടെ ഗതാഗത സമയവും ചെലവും കുറയുന്നതിനൊപ്പം നിക്ഷേപം, വ്യവസായം, ലോജിസ്റ്റിക്സ്, അനുബന്ധ മേഖലകൾ എന്നിവയിൽ പുതിയ അവസരങ്ങൾ സൃഷ്ടിക്കപ്പെടുകയും തൊഴിലവസരങ്ങൾക്ക് വഴിതുറക്കുകയും ചെയ്യും.
എന്താണ് EXIM
EXIM (Export–Import) എന്നത് വിദേശ രാജ്യങ്ങളിലേക്കുള്ള ചരക്കുകളുടെയും സേവനങ്ങളുടെയും കയറ്റുമതിയും വിദേശ രാജ്യങ്ങളിൽനിന്നുള്ള ഇറക്കുമതിയും ഉൾപ്പെടുന്ന അന്താരാഷ്ട്ര വ്യാപാര പ്രവർത്തനങ്ങളെയാണ് സൂചിപ്പിക്കുന്നത്. ഇന്ത്യയിൽ ഉൽപ്പാദിപ്പിക്കുന്ന ചരക്കുകൾ വിഴിഞ്ഞം തുറമുഖം വഴി ആഗോള വിപണികളിലേക്ക് എത്തിക്കുന്നതിനും വിദേശ വിപണികളിൽനിന്നുള്ള ചരക്കുകൾ വിഴിഞ്ഞം വഴി ഇന്ത്യയിലെത്തിക്കുന്നതിനും സമ്പൂർണ്ണ EXIM പ്രവർത്തനങ്ങൾ വഴിയൊരുക്കും. ഇതിലൂടെ വ്യാപാര-കയറ്റുമതി മേഖലയുടെ മത്സരക്ഷമത വർധിപ്പിക്കാനും സാമ്പത്തിക വളർച്ചയ്ക്ക് ആക്കം കൂട്ടാനും പുതിയ തൊഴിലവസരങ്ങൾ സൃഷ്ടിക്കാനും സാധിക്കും. ആഗോള വിപണികളുമായുള്ള ഇന്ത്യയുടെ കണക്ടിവിറ്റി ശക്തിപ്പെടുത്തുന്നതിനൊപ്പം കേരളത്തെ തന്ത്രപ്രധാനമായ ഒരു മാരിടൈം വ്യാപാര കവാടമായി ഉയർത്താനും വിഴിഞ്ഞം തുറമുഖത്തിന്റെ EXIM പ്രവർത്തനങ്ങൾക്ക് സാധിക്കും. ഇതിലൂടെ, ആഗോള വ്യാപാരത്തെ ശക്തിപ്പെടുത്തി വളർച്ചയുടെ പുതിയ സാധ്യതകൾ തുറക്കുകയാണ് വിഴിഞ്ഞം.
സ്പെയിനിലെ വലൻസിയയിലേക്കുള്ള ആദ്യ കയറ്റുമതി കണ്ടെയ്നറിന്റെ ട്രയൽ റൺ വിജയകരമായി പൂർത്തിയാക്കിയതോടെയാണ് വിഴിഞ്ഞത്ത് സമ്പൂർണ വാണിജ്യ പ്രവർത്തനങ്ങൾക്ക് വഴിയൊരുങ്ങിയത്. ഇതുവരെ കൊളംബോ, സിംഗപ്പൂർ, ദുബായ് തുടങ്ങിയ വിദേശ തുറമുഖങ്ങളെ ആശ്രയിച്ച് പാശ്ചാത്യ വിപണികളിലേക്ക് ചരക്കുകൾ അയച്ചിരുന്ന കയറ്റുമതിക്കാർക്ക് ഇനി വിഴിഞ്ഞം വഴി നേരിട്ട് അന്താരാഷ്ട്ര വിപണികളിലെത്താനാകും. ഇതിലൂടെ ചരക്കുനീക്ക സമയം കുറയ്ക്കുന്നതിനും ലോജിസ്റ്റിക്സ് ചെലവ് ഗണ്യമായി നിയന്ത്രിക്കുന്നതിനും സാധിക്കുമെന്നാണ് പ്രതീക്ഷ.
വിഴിഞ്ഞത്തിന്റെ EXIM സൗകര്യം കേരളത്തിലെയും രാജ്യത്തെയും ചെറുകിട-ഇടത്തരം സംരംഭങ്ങൾക്കും പുതിയ വിപണന സാധ്യതകൾ സൃഷ്ടിക്കും. കാർഷിക ഉൽപന്നങ്ങൾ, സുഗന്ധവ്യഞ്ജനങ്ങൾ, കശുവണ്ടി, സമുദ്രോൽപന്നങ്ങൾ, കൈത്തറി, തുണിത്തരങ്ങൾ തുടങ്ങിയ മേഖലകളിൽ നിന്നുള്ള ഉൽപന്നങ്ങൾക്ക് വിദേശ വിപണികളിലേക്ക് കൂടുതൽ കാര്യക്ഷമമായി പ്രവേശിക്കാനുള്ള അവസരമാണ് ഇതിലൂടെ ലഭിക്കുക. അതേസമയം, തുറമുഖത്തെ വാണിജ്യ പ്രവർത്തനങ്ങളുടെ വ്യാപനം വെയർഹൗസിംഗ്, കോൾഡ് സ്റ്റോറേജ്, കണ്ടെയ്നർ ഫ്രൈറ്റ് സ്റ്റേഷൻ, ലോജിസ്റ്റിക്സ് പാർക്ക് തുടങ്ങിയ അനുബന്ധ മേഖലകളിലും വളർച്ചയ്ക്ക് ആക്കം കൂട്ടും.
EXIM പ്രവർത്തനങ്ങൾ ശക്തമാകുന്നതോടെ തുറമുഖ സമീപത്തുള്ള ജില്ലകൾക്ക് നേരിട്ടും പരോക്ഷമായും ആയിരക്കണക്കിന് തൊഴിലവസരങ്ങൾ സൃഷ്ടിക്കപ്പെടും. വ്യാപാര പ്രവർത്തനങ്ങളുടെ വർധനയോടൊപ്പം കസ്റ്റംസ് ഡ്യൂട്ടി, ജിഎസ്ടി, പോർട്ട് ചാർജുകൾ തുടങ്ങിയ ഇനങ്ങളിലൂടെ സർക്കാർ വരുമാനത്തിലും ഗണ്യമായ വർധന സാധ്യമാകും. സംസ്ഥാന സർക്കാർ, വിഴിഞ്ഞം ഇന്റർനാഷണൽ സീപോർട്ട് ലിമിറ്റഡ് (VISL), അദാനി വിഴിഞ്ഞം പോർട്ട് പ്രൈവറ്റ് ലിമിറ്റഡ് എന്നിവരുടെയും സമുദ്രവ്യാപാര മേഖലയിലെ വിവിധ പങ്കാളികളുടെയും ഏകോപിത പ്രവർത്തനങ്ങളിലൂടെയാണ് ലോകോത്തര തുറമുഖം യാഥാർഥ്യമായത്.
വിഴിഞ്ഞത്തിലെ EXIM പ്രവർത്തനങ്ങളിലൂടെ കേരളത്തെയും ഇന്ത്യയെയും ആഗോള വിപണികളുമായി ബന്ധിപ്പിക്കുന്ന ശക്തമായ കവാടമാണ് ഒരുങ്ങുന്നത്. വ്യാപാരം, നിക്ഷേപം, സാമ്പത്തിക വളർച്ച എന്നിവയ്ക്ക് പുതിയ അവസരങ്ങൾ തുറന്നുനൽകുന്നതിനൊപ്പം അന്താരാഷ്ട്ര കണക്റ്റിവിറ്റി ശക്തിപ്പെടുത്താനും ആഗോള പങ്കാളിത്തങ്ങൾ വളർത്താനും ചരക്കുനീക്കം കൂടുതൽ കാര്യക്ഷമമാക്കാനും വിഴിഞ്ഞം രാജ്യാന്തര തുറമുഖത്തിന് കഴിയും. സുസ്ഥിരത, പ്രതിരോധശേഷി, ദീർഘകാല വികസനം എന്നിവ മുൻനിർത്തി വികസിപ്പിക്കുന്ന വിഴിഞ്ഞം ഒരു തുറമുഖം മാത്രമല്ല; ശക്തമായ സമ്പദ്വ്യവസ്ഥയ്ക്കും വളരുന്ന സമൂഹങ്ങൾക്കും ലോകവുമായി കൂടുതൽ ആഴത്തിലുള്ള ബന്ധം സ്ഥാപിക്കുന്ന ഇന്ത്യയുടെ ഭാവിക്കും വഴിയൊരുക്കുന്ന വികസനകേന്ദ്രം കൂടിയാണ്.











