മുഖ്യമന്ത്രി വി.ഡി സതീശൻ പ്രധാനമന്ത്രിയും ധനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി
ന്യൂഡല്‍ഹി: കേരളത്തിന്റെ വൈവിധ്യമാര്‍ന്ന പ്രശ്‌നങ്ങളെക്കുറിച്ചും മുന്‍ഗണനകളെക്കുറിച്ചും പ്രധാനമന്ത്രിയെയും ധനമന്ത്രിയെയും ധരിപ്പിച്ചെന്ന് കേരള മുഖ്യമന്ത്രി വി.ഡി.സതീശന്‍. ഇരുവരെയും സന്ദര്‍ശിച്ച ശേഷം കേരള ഹൗസ് കോണ്‍ഫറന്‍സ് ഹാളില്‍ നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
കേന്ദ്ര-സംസ്ഥാന ബന്ധങ്ങളുടെ കാര്യത്തിലുള്ള ചില പ്രശ്‌നങ്ങള്‍ പ്രധാന മന്ത്രിയെയും ധനകാര്യകാര്യമന്ത്രിയെയും അറിയിച്ചു. അനുകൂലമായ നിലപാട് ഉണ്ടാകുമെന്ന് ഉറപ്പ് ലഭിച്ചു. സംസ്ഥാനം മുന്നോട്ടു വയ്ക്കുന്ന പ്രൊജക്ടുകളുടെ വിശദാംശങ്ങള്‍ പിന്നീട് കേന്ദ്രത്തെ അറിയിക്കും. ബജറ്റില്‍ ഉള്‍പ്പെടുത്തുന്ന പ്രധാനപ്പെട്ട പദ്ധതികളുടെ വിശദാംശങ്ങള്‍ കേന്ദ്ര സര്‍ക്കാരിന്റെ വിവിധ വകുപ്പുകള്‍ക്ക് സമര്‍പ്പിക്കും. പ്രത്യേക സഹായം ഇത്തരം പദ്ധതികള്‍ക്കായി ആവശ്യപ്പെട്ടിട്ടുണ്ട്.
ദേശീയ പാതയുടെ സ്ഥലമെടുപ്പിനായി 5580 കോടി രൂപ കേരളമാണ് നല്‍കിയത്. അത് നാഷണല്‍ ഹൈവേ അതോറിറ്റിയ്ക്ക് കൈമാറിയിട്ടുണ്ട്. കടമെടുപ്പിന്റെ പരിധിയില്‍ നിന്ന് ആ തുക ഒഴിവാക്കണമെന്ന് അഭ്യര്‍ഥിച്ചു. നമുക്ക് കടമെടുപ്പിന്റെ പരിധി 3.5 ശതമാനമാണ്. അതില്‍തന്നെ അര ശതമാനം ഉപാധികള്‍ക്ക് വിധേയമാണ്. അതായത് പവര്‍ മേഖലയിലെ ആവശ്യങ്ങള്‍ക്കായി മാത്രം ഉപയോഗിക്കാന്‍ കഴിയുന്നത്. ഫലത്തില്‍ മൂന്ന് ശതമാനമാണ് ലഭ്യമായിട്ടുള്ളത്. അതില്‍ കിഫ്ബി , പെന്‍ഷന്‍ ഫണ്ട് എന്നിവ വരുത്തിയ ബാധ്യതകള്‍ കൂടി ഈ കടമെടുപ്പിന്റെ പരിധിയില്‍ വരുന്നുണ്ട്. അതുകൊണ്ടു തന്നെ വളരെ കുറഞ്ഞ തുക മാത്രം കടമെടുക്കാന്‍ സാധിക്കുന്ന സ്ഥിതിയാണ്. അതിന്റെ വിശദാംശങ്ങള്‍ കേന്ദ്ര സര്‍ക്കാരിനെ ധരിപ്പിച്ചു. ജൂണ്‍ ആദ്യ വാരം ധവളപത്രം പുറത്തിറക്കിയ ശേഷം കൂടുതല്‍ വിശദാംശങ്ങള്‍ അറിയിക്കും. സംസ്ഥാനത്തിന് അവകാശപ്പെട്ട പരമാവധി കാര്യങ്ങള്‍ നേടിയെടുക്കാന്‍ വേണ്ടിയുള്ള ശ്രമങ്ങള്‍ നടത്തും. കേന്ദ്ര സര്‍ക്കാരിന്റെ വിവിധ വകുപ്പുകളില്‍ നിന്ന് കിട്ടാനുള്ള തുക, കേന്ദ്ര പദ്ധതികളുടെ വിഹിതം എന്നിവ നിയമപരമായും സാമ്പത്തികപരമായുള്ള തടസ്സങ്ങള്‍ നീക്കി പരമാവധി തുക വാങ്ങിച്ചെടുത്ത് ഒരു പുതിയ കേരളം സൃഷ്ടിച്ചെടുക്കാനാണ് സര്‍ക്കാരിന്റെ ശ്രമങ്ങള്‍. ഏതെങ്കിലും വകുപ്പുകള്‍ക്ക് പണം കിട്ടുന്നില്ലെങ്കില്‍ അതിന്റെ തടസ്സം എന്താണെന്ന് പരിശോധിക്കും.യൂട്ടിലിറ്റി സര്‍ട്ടിഫിക്കറ്റ് നല്‍കാത്തതോ ഓഡിറ്റഡ് അക്കൗണ്ട് കൊടുക്കാത്തതോ മൂലമാണോ ഫണ്ട് ലഭിക്കാന്‍ തടസ്സമെന്ന് പരിശോധിക്കും.
എത്രയുംവേഗം ആ അപാകതകള്‍ തീര്‍ത്ത് തുക വാങ്ങിച്ചെടുക്കാനാണ് ശ്രമിക്കുന്നത്. ബജറ്റിനു മുമ്പായി അതിന്റെ പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയാക്കും.
പിഎം ശ്രീ പദ്ധതിയുടെ നിയമപരമായ വശങ്ങള്‍ പരിശോധിക്കും.മന്ത്രി സഭായോഗത്തില്‍ ഈ വിഷയം ചര്‍ച്ച ചെയ്തിരുന്നു -മുഖ്യമന്ത്രി പറഞ്ഞു.
സില്‍വര്‍ലൈന്‍ പദ്ധതി കേന്ദ്ര സര്‍ക്കാരും സംസ്ഥാന സര്‍ക്കാരും ഉപേക്ഷിച്ചതാണ്. ഈ സര്‍ക്കാരല്ല അവ ഉപേക്ഷിച്ചത്. ഉപേക്ഷിക്കപ്പെട്ട പദ്ധതിയ്ക്കു വേണ്ടി സ്ഥലം ഏറ്റെടുത്തുകൊണ്ടുള്ള വിജ്ഞാപനം റദ്ദാക്കുകയാണ് ഈ സര്‍ക്കാര്‍ ചെയ്തത്. സ്ഥലം വില്‍ക്കാനോ വാങ്ങാനോ കഴിയാതെ കഴിയാതെ വിഷമിച്ച സാധാരണ ജനങ്ങള്‍ക്ക് അത് ആശ്വാസം പകര്‍ന്നു.
മഹാത്മ ഗാന്ധി ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയ്ക്ക് 40 ശതമാനം സംസ്ഥാനം മുടക്കണമെന്ന് വ്യവസ്ഥയാണ് ഈ വര്‍ഷം കേന്ദ്രസര്‍ക്കാര്‍ മുന്നോട്ടുവച്ചിരിക്കുന്നത്. മുമ്പ് പൂര്‍ണ്ണമായും കേന്ദ്രം നല്‍കിയിരുന്ന ഫണ്ടിന്റെ 40 ശതമാനം നമ്മള്‍ കണ്ടെത്തേണ്ട സ്ഥിതിയാണ്. തലസ്ഥാന നഗരിയില്‍ മലയാളികള്‍ക്കുള്ള വലിയൊരു ആസ്തിയായ ട്രാവന്‍കൂര്‍ പാലസിനെ കേരളത്തിൻ്റെ അഭിമാനമായി നിലനിര്‍ത്താന്‍ വേണ്ടത് ചെയ്യുമെന്നും മുഖ്യമന്ത്രി വി.ഡി സതീശന്‍ പറഞ്ഞു.









