മലപ്പുറം ജില്ല ചുവപ്പില്‍ തന്നെ; മെയ് മൂന്ന് വരെ നിയന്ത്രണങ്ങളില്‍ ഇളവുകളില്ല: ജില്ലാ കലക്ടര്‍

post

മലപ്പുറം : ജില്ലയില്‍ ലോക് ഡൗണ്‍ കാലാവധി തീരുന്ന മെയ് മൂന്ന് വരെ നിലവിലെ കര്‍ശന നിയന്ത്രണങ്ങള്‍ തുടരുമെന്ന് ജില്ലാ കലക്ടര്‍ ജാഫര്‍ മലിക്. പതിമൂന്ന് കേന്ദ്രങ്ങളാണ് അതി തീവ്ര മേഖലയായി പ്രഖ്യാപിച്ചിട്ടുള്ളതെങ്കിലും സര്‍ക്കാര്‍ നിര്‍ദേശപ്രകാരം ജില്ലയിലെ മുഴുവന്‍ പ്രദേശങ്ങളിലും നിലവിലുള്ള നിയന്ത്രണങ്ങള്‍ പൂര്‍ണമായും തുടരും. ജില്ലയില്‍ മെയ് മൂന്ന് വരെ നിയന്ത്രണങ്ങളില്‍ യാതൊരു ഇളവുകളുമുണ്ടാകില്ല. ഏപ്രില്‍ 20 ന് ശേഷം നിയന്ത്രണങ്ങളില്‍ സംസ്ഥാന സര്‍ക്കാര്‍ പ്രഖ്യാപിച്ച ഭാഗികമായ ഇളവുകളൊന്നും ജില്ലയില്‍ ബാധകമാവില്ല.

കോവിഡ് ബാധിതരുമായി സമ്പര്‍ക്കത്തിലേര്‍പ്പെട്ടവര്‍ മുഴുവന്‍ പഞ്ചായത്തുകളിലും നഗരസഭകളിലും നിരീക്ഷണത്തില്‍ കഴിയുന്നുണ്ട്. രോഗം സ്ഥിരീകരിച്ചവരുടേയും സമ്പര്‍ക്കം പുലര്‍ത്തിയവരുടേയും നിരീക്ഷണ കാലയളവ് പൂര്‍ത്തിയായിട്ടില്ല. യൂറോപ്യന്‍ രാജ്യങ്ങളില്‍ നിന്ന് ഉള്‍പടെ വിവിധ വിദേശ രാജ്യങ്ങളില്‍ നിന്നെത്തിയ മലപ്പുറം സ്വദേശികളും നിരീക്ഷണത്തില്‍ തുടരുകയാണ്. ഇതര സംസ്ഥാനങ്ങളില്‍ നിന്നും ജില്ലകളില്‍ നിന്നും മലപ്പുറം സ്വദേശികള്‍ തിരിച്ചെത്തുന്ന സാഹചര്യവും നിലനില്‍ക്കുന്നുണ്ട്. ഈ പശ്ചാത്തലത്തില്‍ ജില്ല മുഴുവന്‍ അതി തീവ്ര മേഖലയായി പരിഗണിച്ച് ഇതുവരെ തുടര്‍ന്ന നിയന്ത്രണങ്ങള്‍ മാറ്റമില്ലാതെ തുടരും. ഇതില്‍ വരുന്ന മാറ്റങ്ങള്‍ യഥാസമയം പൊതുജനങ്ങളെ അറിയിക്കുന്നതാണ്.

ജില്ലയില്‍ തുടരുന്ന നിയന്ത്രണങ്ങള്‍

അതി തീവ്ര മേഖലകളായ പഞ്ചായത്തുകളിലും നഗരസഭകളിലും അകത്തേക്കും പുറത്തേക്കുമുള്ള യാത്രകള്‍ അനുവദിക്കില്ല.

അത്യാവശ്യ യാത്രകള്‍ മാത്രമെ രോഗബാധിത പഞ്ചായത്തുകള്‍ക്ക് അകത്തും അനുവദിക്കൂ.

പുറത്തിറങ്ങുന്നവരെ പൊലീസ് കര്‍ശനമായി പരിശോധിക്കും. അനാവശ്യമായി പുറത്തിറങ്ങുന്നവര്‍ക്കെതിരെ ശക്തമായ നിയമ നടപടികള്‍ സ്വീകരിക്കും.

നിലവില്‍ തുറന്നു പ്രവര്‍ത്തിക്കുന്ന വ്യാപാര സ്ഥാപനങ്ങള്‍ മാത്രമെ മെയ് മൂന്നു വരേയും തുറക്കാന്‍ പാടുള്ളു.

രാവിലെ ഏഴ് മുതല്‍ വൈകുന്നേരം അഞ്ച് മണിവരെ തന്നെയായിരിക്കും പ്രവര്‍ത്തന സമയം.

ഇപ്പോള്‍ നിലവിലുള്ള അവശ്യ സേവനങ്ങള്‍ക്കല്ലാതെ മറ്റ് സ്ഥാപനങ്ങള്‍ക്ക് (ബാര്‍ബര്‍ ഷോപ്പുകള്‍ ഉള്‍പ്പെടെ) ജില്ലയില്‍ പ്രവര്‍ത്തനാനുമതി ഇല്ല.

പ്രവര്‍ത്തനാനുമതി ഇല്ലാത്ത വ്യാപാര സ്ഥാപനങ്ങള്‍ തുറക്കുകയോ അനാവശ്യമായി കൂട്ടം കൂടുകയോ ചെയ്താല്‍ കര്‍ശനമായ നിയമ നടപടികള്‍ നേരിടേണ്ടി വരും.  

നിരീക്ഷണത്തിലുള്ളവരുടെ എണ്ണം കുറയുന്നത് ആരോഗ്യ ജാഗ്രത ലംഘിക്കാനുള്ള ലൈസന്‍സായി ആരും കാണരുത്.

രോഗ വ്യാപനം തടയാന്‍ ജനപിന്തുണ അനിവാര്യമാണ്. ആരോഗ്യ പ്രവര്‍ത്തകര്‍ നല്‍കുന്ന നിര്‍ദേശങ്ങള്‍ പൂര്‍ണ്ണമായും പാലിക്കണം.