സുരക്ഷാ കവചം: സ്വകാര്യ മേഖലയിലെ തൊഴിലാളികൾക്ക് അഷ്വറൻസ്

post

സംസ്ഥാനത്ത് വേതന സുരക്ഷാ പദ്ധതിയിൽ അംഗങ്ങളായ സ്വകാര്യ മേഖലയിലെ ഏകദേശം 25 ലക്ഷത്തോളം വരുന്ന തൊഴിലാളികൾക്ക് അഷ്വറൻസ് മാതൃകയിൽ രക്ഷാകവചം എന്ന പേരിൽ സർക്കാർ പദ്ധതി നടപ്പിലാക്കുന്നു. പദ്ധതിയിൽ അംഗമാകുന്ന സ്വകാര്യ മേഖലയിലെ തൊഴിലാളിക്ക് അപകടമരണം സംഭവിച്ചാൽ 5 ലക്ഷം രൂപ ആശ്രിതർക്ക് ലഭിക്കും. മറ്റ് ആനുകൂല്യങ്ങൾ ലഭിക്കുന്നതോടൊപ്പം രക്ഷാകവചം പദ്ധതി പ്രകാരമുള്ള തുകയും നൽകും.  


സ്വകാര്യ മേഖലയിൽ ജോലി ചെയ്യുന്ന തൊഴിലാളികൾക്ക് മിനിമം വേതനം ലഭ്യമാകുന്നു എന്ന് ഉറപ്പുവരുത്തുന്നതിനു വേണ്ടിയാണ് സർക്കാർ വേതന സുരക്ഷാ പദ്ധതി സംസ്ഥാനത്ത് നടപ്പാക്കിയത്. ഇതിൻ്റെ ഭാഗമായി തൊഴിലുടമ തൊഴിലാളിക്ക് ബാങ്ക് വഴിയാണ് ശമ്പളം നൽകുന്നത്. പദ്ധതി പ്രകാരം, ഇതിനായുള്ള ഐ ടി പ്ലാറ്റ്ഫോമിൽ തൊഴിൽ സ്ഥാപനം വിവരങ്ങൾ രജിസ്റ്റർ ചെയ്യും. മിനിമം വേതനം തൊഴിലാളിക്ക് ലഭിക്കുന്നുണ്ടോ എന്ന് സംസ്ഥാന തൊഴിൽ വകുപ്പ് ഈ പ്ലാറ്റ് ഫോമിലൂടെ നിരീക്ഷിച്ച് ഉറപ്പാക്കുകയും ചെയ്യുന്നു.


ചിയാക് വിഭാവനം ചെയ്ത പദ്ധതി സംസ്ഥാന തൊഴിൽ വകുപ്പിൻ്റെ പൂർണ സഹകരണത്തോടെയാണ് നടപ്പാക്കുന്നത്. ഓരോ തൊഴിലാളിയുടേയും പദ്ധതി വിഹിതമായി ഒരു നിശ്ചിത തുക സ്വീകരിക്കും. ഈ തുക ക്രോഡീകരിച്ചാണ് അപകടമരണ ധന സഹായമായി നൽകുക. 2025 - 26 ബജറ്റിൽ പദ്ധതിയ്ക്കായി സംസ്ഥാന സർക്കാർ 30 ലക്ഷം രൂപ വകയിരുത്തിയിട്ടുണ്ട്.


പദ്ധതിയുടെ ഔദ്യോഗിക ഉദ്ഘാടനം ഫെബ്രുവരി 10 ന് മന്ത്രി വി ശിവൻകുട്ടി തിരുവനന്തപുരത്ത് നിർവഹിക്കും.