ജില്ലയില്‍ മത്സ്യ, മാംസ, പച്ചക്കറി വില്‍പന കേന്ദ്രങ്ങളില്‍ സാമൂഹിക അകലം കര്‍ശനമാക്കി

post

പരിശോധനയ്ക്ക് പ്രത്യേക സ്‌ക്വാഡ് രൂപീകരിച്ചു

മലപ്പുറം: കോവിഡ് വ്യാപനം തടയുന്നതിന് ലോക് ഡൗണ്‍ നിലനില്‍ക്കെ മലപ്പുറം ജില്ലയില്‍ മത്സ്യ, മാംസ, പച്ചക്കറി വില്‍പന കേന്ദ്രങ്ങളില്‍ സാമൂഹിക അകലം പാലിച്ചില്ലെങ്കില്‍ ഇനി നിയമ നടപടികള്‍ നേരിടേണ്ടിവരും. ഇത് പരിശോധിക്കാന്‍ പ്രത്യേക സ്‌ക്വാഡ് രൂപീകരിച്ചതായി ജില്ലാ കലക്ടര്‍ ജാഫര്‍ മലിക് അറിയിച്ചു. വില്‍പന കേന്ദ്രങ്ങള്‍ക്കു മുന്നില്‍ സാമൂഹിക അകലം ഉറപ്പാക്കാന്‍ വ്യക്തമായ അടയാളങ്ങള്‍ രേഖപ്പെടുത്തണമെന്ന് നേരത്തെ നിര്‍ദേശിച്ചിരുന്നു. എന്നാല്‍ പലയിടങ്ങളിലും ഇത് ലംഘിക്കുന്നതായി കണ്ടെത്തിയ സാഹചര്യത്തിലാണ് പരിശോധനയ്ക്കായി പ്രത്യേക സ്‌ക്വാഡ് രൂപീകരിച്ചിരിക്കുന്നത്.

സിവില്‍ സപ്ലൈസ്, ലീഗല്‍ മെട്രോളജി, റവന്യൂ, പൊലീസ് വകുപ്പ് ഉദ്യോഗസ്ഥരടങ്ങിയ സംഘം ജില്ലയില്‍ വ്യാപകമായി പരിശോധന നടത്തും. നിര്‍ദേശങ്ങള്‍ ലംഘിച്ച് ഇവിടങ്ങളില്‍ കൂട്ടം കൂടുകയോ വ്യാപാര സ്ഥാപനങ്ങള്‍ക്ക് മുന്നില്‍ സാമൂഹിക അകലം പാലിക്കാതിരിക്കുകയോ ചെയ്താല്‍ പകര്‍ച്ചവ്യാധി നിയമപ്രകാരം വ്യാപാരികള്‍ക്കെതിരെ കേസെടുക്കും. നിര്‍ദേശങ്ങള്‍ ലംഘിച്ച് സാധനങ്ങള്‍ വാങ്ങാനെത്തുന്നവര്‍ക്കെതിരെയും നടപടിയുണ്ടാവും.