അഗസ്ത്യവന മേഖലയിലെ പഠിതാക്കൾക്ക് പഠനവഴി തുറന്ന് ‘സി എം വിത്ത് മീ’'

post

ജനന, തുല്യതാ സർട്ടിഫിക്കറ്റുകൾ മുഖ്യമന്ത്രി കൈമാറി

തിരുവനന്തപുരം അഗസ്ത്യവന മേഖലയിലെ കോട്ടൂർ, പൊത്തോട് ആദിവാസി ഉന്നതികളിൽ നിന്നുള്ള 59 പഠിതാക്കളുടെ പഠനതടസ്സങ്ങൾ നീക്കിക്കൊണ്ട്  സി എം വിത്ത് മീ കണക്ടിംഗ് സെന്ററിൽ നടന്ന ചടങ്ങിൽ പൊത്തോട് ഉന്നതിയിലെ മൂപ്പൻ സുനിൽ കുമാർ കാണിക്ക് ജനന സർട്ടിഫിക്കറ്റും ഏഴാംതരം തുല്യതാ പരീക്ഷ സർട്ടിഫിക്കറ്റും മുഖ്യമന്ത്രി പിണറായി വിജയൻ കൈമാറി.


കുറ്റിച്ചൽ ഗ്രാമ പഞ്ചായത്തിലെ കോട്ടൂർ ഉന്നതിയിൽ നിന്നുള്ള നിരവധി പഠിതാക്കൾ ഏഴാംതരം തുല്യതാ പരീക്ഷ വിജയിച്ചിട്ടും, ജനന സർട്ടിഫിക്കറ്റ് ഇല്ലാത്തതിനാൽ പത്താംതരം പഠനത്തിനുള്ള രജിസ്‌ട്രേഷനും സർട്ടിഫിക്കറ്റ് ലഭിക്കുന്നതും അസാധ്യമായി. ഈ സാഹചര്യത്തിലാണ് അവർ സഹായത്തിനായി 'സി എം വിത്ത് മീ' സിറ്റിസൺ കണക്ടിംഗ് സെന്ററിനെ സമീപിച്ചത്.


തുടർന്ന് സാക്ഷരതാമിഷൻ, തദ്ദേശസ്വയംഭരണ വകുപ്പ്, റവന്യൂ വകുപ്പ്, വനം വകുപ്പ് എന്നിവയുമായി സഹകരിച്ച് ടീം സി എം വിത്ത് മീ നടത്തിയ ഏകോപിത ഇടപെടലുകൾ പഠിതാക്കളുടെ വിദ്യാഭ്യാസ ഭാവിക്ക് പുതിയ വഴികൾ തുറന്നു.

ക്രിസ്മസ് ദിനത്തിൽ കാപ്പുകാട് സംഘടിപ്പിച്ച പ്രത്യേക ക്യാമ്പിലൂടെ ആധാർ-ഫോൺ നമ്പർ ബന്ധിപ്പിക്കൽ, കെ-സ്മാർട്ട് വഴി ജനന രജിസ്‌ട്രേഷൻ തുടങ്ങിയ നടപടികൾ പൂർത്തിയാക്കി. രണ്ടാംഘട്ടമായി പൊത്തോട് ആദിവാസി ഉന്നതിയിൽ സിഎം വിത്ത് മീ ഉദ്യോഗസ്ഥരുടെ നേതൃത്വത്തിൽ പ്രത്യേക അദാലത്തും സംഘടിപ്പിച്ചു.

 അരുവിക്കര എംഎൽഎ ജി. സ്റ്റീഫൻ,ഇൻഫർമേഷൻ പബ്ലിക് റിലേഷൻസ് വകുപ്പ് സ്‌പെഷ്യൽ സെക്രട്ടറിയും ഡയറക്ടറുമായ ടി വി സുഭാഷ്, സാക്ഷരതാമിഷൻ ഡയറക്ടർ എ.ജി. ഒലീന എന്നിവർ സന്നിഹിതരായി.

ഇതിലൂടെ കോട്ടൂർ-പൊത്തോട് ഉന്നതികളിലെ പഠിതാക്കൾക്ക് തുടർവിദ്യാഭ്യാസത്തിനുള്ള വഴി തുറന്നു. അഗസ്ത്യവന മേഖലയിലെ ആദിവാസി സമൂഹത്തിന്റെ വിദ്യാഭ്യാസ മുന്നേറ്റത്തിന് ഇത് സഹായകമാകും.