വിദ്യാഭ്യാസ സാങ്കേതിക വിദ്യാരംഗത്തെ മികവിന് കൈറ്റിന് ദേശീയ പുരസ്‌കാരം

post

ഒഡീഷയിലെ ഭുവനേശ്വറിൽ നടന്ന 19-ാമത് ഡിജിറ്റൽ ട്രാൻസ്‌ഫോർമേഷൻ കോൺക്ലേവിൽ കേരളത്തിലെ പൊതുവിദ്യാഭ്യാസ വകുപ്പിന്റെ സാങ്കേതിക വിഭാഗമായ കേരള ഇൻഫ്രാസ്ട്രക്ച്ചർ ആൻഡ് ടെക്‌നോളജി ഫോർ എഡ്യൂക്കേഷന് (കൈറ്റ്) ‘എഡ്യൂക്കേഷൻ ടെക്നോളജി ട്രാൻസ്‌ഫോർമേഷൻ അവാർഡ്’ ലഭിച്ചു. കേരളത്തിലെ സ്‌കൂളുകൾക്കായി കൈറ്റ് സജ്ജമാക്കിയ നിർമിതബുദ്ധി അധിഷ്ഠിത ‘സമഗ്ര പ്ലസ് എ ഐ’ ലേണിംഗ് പ്ലാറ്റ്ഫോമിനാണ് ഈ ദേശീയ അംഗീകാരം. ഡിസംബർ 5ന് ഭുവനേശ്വറിൽ നടന്ന ചടങ്ങിലാണ് പുരസ്‌കാര വിവരം സംഘാടകർ കൈറ്റ് സി.ഇ.ഒ കെ. അൻവർ സാദത്തിനെ അറിയിച്ചു.

കുട്ടികൾക്ക് ഓരോരുത്തർക്കും അവരുടെ പഠനനിലവാരത്തിനനുസരിച്ച് പഠനം ക്രമീകരിക്കുന്നതിന് സഹായിക്കുന്ന എ.ഐ പ്ലാറ്റ്ഫോമാണ് ‘സമഗ്ര പ്ലസ്’. ഇതിനായി ചാറ്റ് ബോട്ട് സംവിധാനം, ക്വിസ്, ഇംഗ്ലീഷ് ഭാഷയുമായി ബന്ധപ്പെട്ട വിവിധ കളികൾ, സ്പീച്ച് അസിസ്റ്റന്റ്, വിലയിരുത്തൽ സംവിധാനങ്ങൾ തുടങ്ങിയ മൊഡ്യൂളുകൾ ഉൾപ്പെടുത്തിയിട്ടുണ്ട്. നിർമിതബുദ്ധിയുടെ അൽഗോരിതം പക്ഷപാത ആശങ്കകൾ ഇല്ലാതെ പൂർണമായും കരിക്കുലം ചട്ടക്കൂടിനകത്തു നിന്നുകൊണ്ടാണ് കൈറ്റ് ‘സമഗ്ര പ്ലസ് എ ഐ’ പ്ലാറ്റ്‌ഫോം വികസിപ്പിച്ചിട്ടുള്ളത്.