അന്ധത, അവശതകളുള്ളവർക്ക് വോട്ട് ചെയ്യാൻ സഹായിയെ കൂട്ടാം

post

അന്ധതയോ മറ്റ് ശാരീരിക അവശതയോ ഉള്ള സമ്മതിദായകർക്ക് 18 വയസ്സിനു മുകളിലുള്ള ഒരു സഹായിയെ വോട്ട് രേഖപ്പെടുത്താൻ വോട്ടിങ് കമ്പാർട്ട്‌മെന്റിലേക്ക് ഒപ്പം കൊണ്ടുപോകാൻ അനുമതി നൽകും. സമ്മതിദായകന് പരസഹായം കൂടാതെ ബാലറ്റിംഗ് യൂണിറ്റിലെ ചിഹ്നം തിരിച്ചറിയുന്നതിനോ, ബട്ടൺ അമർത്തി വോട്ടു രേഖപ്പെടുത്തുന്നതിനോ കഴിയുന്നില്ലെന്ന് പ്രിസൈഡിങ് ഓഫീസർക്ക് ബോധ്യപ്പെട്ടാൽ മാത്രമേ ഇതനുവദിക്കൂ. ഇത്തരത്തിൽ അനുവദിക്കുമ്പോൾ വോട്ടറുടെ ഇടതു കൈയിലെ ചൂണ്ടുവിരലിൽ മഷി പുരട്ടുന്നതോടൊപ്പം, സഹായിയുടെ വലതു കൈയിലെ ചൂണ്ടുവിരലിലും മായാത്ത മഷി പുരട്ടും.

സ്ഥാനാർത്ഥിയെയും പോളിങ് ഏജന്റിനെയും സഹായിയാകാൻ അനുവദിക്കില്ല. വോട്ടറുടെ നിരക്ഷരത സഹായിയെ അനുവദിക്കാൻ മതിയായ കാരണമല്ല. ഒരാളെ ഏതൊരു പോളിംഗ് സ്റ്റേഷനിലും ഒന്നിലധികം സമ്മതിദായകരുടെ സഹായിയായി പ്രവർത്തിക്കുന്നതിന് അനുവദിക്കില്ല.

രേഖപ്പെടുത്തിയ വോട്ടിന്റെ രഹസ്യ സ്വഭാവം കാത്തു സൂക്ഷിക്കുമെന്നും അതേ ദിവസത്തിൽ മറ്റേതെങ്കിലും പോളിംഗ് സ്റ്റേഷനിൽ സഹായിയായി പ്രവർത്തിച്ചിട്ടില്ലെന്നും രേഖപ്പെടുത്തിയ പ്രഖ്യാപനം സഹായി നിർദ്ദിഷ്ട ഫോമിൽ പ്രിസൈഡിംഗ് ഓഫീസർക്ക് നൽകണം. ഈ ഫോം പ്രത്യേക കവറിൽ പ്രിസൈഡിങ് ഓഫീസർ വരണാധികാരിക്ക് നൽകും.