രാജ്യത്തെ ആദ്യ അന്താരാഷ്ട്ര സീവീഡ് സിംപോസിയം അടുത്തവർഷം കൊച്ചിയിൽ

post

ഇന്ത്യയുടെ നീല സമ്പദ്‌വ്യവസ്ഥയുടെ സാധ്യതകളെ ആഗോളതലത്തിൽ പ്രദർശിപ്പിക്കുന്ന ചരിത്ര നാഴികക്കല്ലായി രാജ്യത്തെ ആദ്യ അന്താരാഷ്ട്ര സീവീഡ് സിംപോസിയത്തിന് അടുത്തവർഷം കൊച്ചി വേദിയാകും. മൂല്യ ശൃംഖലകളും കാലാവസ്ഥാ പ്രതിവിധികളും നീല സമ്പദ്‌വ്യവസ്ഥയിലേക്കുള്ള മാർഗങ്ങളും എന്ന പ്രമേയത്തിൽ നടക്കുന്ന സീവീഡ് സിംപോസിയം 2026 മാർച്ച് 5 മുതൽ 7 വരെയാണ് സംഘടിപ്പിക്കുന്നതെന്ന് ഫിഷറീസ് വകുപ്പ് മന്ത്രി സജി ചെറിയാൻ സെക്രട്ടേറിയറ്റ് പി ആർ ചേംബറിൽ നടന്ന വാർത്താസമ്മേളനത്തിൽ അറിയിച്ചു.

കടൽപായൽ ഗവേഷണ-വ്യവസായ മേഖലകളിൽ പ്രവർത്തിക്കുന്ന ശാസ്ത്രജ്ഞർ, വ്യവസായികൾ, നയകർത്താക്കൾ, സംരംഭകർ എന്നിവരുടെ പങ്കാളിത്തത്തോടെ കടൽപായൽ മേഖലയിൽ സുസ്ഥിര വളർച്ചയ്ക്കുള്ള മാർഗരേഖ രൂപപ്പെടുത്തുകയാണ് കേരള ഫിഷറീസ് സമുദ്രപഠന സർവകലാശാലയുടേയും മത്സ്യബന്ധന വകുപ്പിന്റേയും ആഭിമുഖ്യത്തിൽ നടക്കുന്ന സിംപോസിയം ലക്ഷ്യമിടുന്നത്.

ത്രിദിന സമ്മേളനത്തിൽ പത്ത് സാങ്കേതിക സെഷനുകൾ, അന്താരാഷ്ട്ര സിംപോസിയം, കടൽപായൽ ഉൽപ്പാദനവും മൂല്യവർധനവുമായി ബന്ധപ്പെട്ട വർക്ക്ഷോപ്പുകൾ, ദേശീയ പ്രദർശനം, ബിസിനസ് മീറ്റ് എന്നിവ നടക്കും. സെൻട്രൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫിഷറീസ് ടെക്നോളജി, നാഷണൽ ഫിഷറീസ് ഡെവലപ്മെന്റ് ബോർഡ് എന്നിവയുമായി ചേർന്ന് തീരദേശ സംരംഭകരെയും എസ്.സി, എസ്.ടി വിഭാഗങ്ങളെയും ഉൾപ്പെടുത്തി സിവീഡ് ഫാർമേഴ്സ് മീറ്റ് സംഘടിപ്പിക്കും.

സമ്മേളനത്തോടനുബന്ധിച്ച് പുറത്തിറക്കുന്ന 'ഇന്ത്യയുടെ സീവീഡ് റോഡ് മാപ്പ് 2030' രാജ്യത്തിന്റെ കടൽപായൽ മേഖലക്ക് ദിശാബോധം നൽകുന്ന ശാസ്ത്രീയ നയരേഖയായിരിക്കും. ഇത് ഐക്യരാഷ്ട്രസഭയുടെ സുസ്ഥിരവികസന ലക്ഷ്യങ്ങളുമായും ഇന്ത്യയുടെ ബ്ലൂ ഇക്കോണമി മിഷനുമായും ചേർന്ന് രൂപപ്പെടുത്തും.

മർഡോക്ക് സർവകലാശാലയിലെ (ഓസ്ട്രേലിയ) എമിറിറ്റസ് പ്രൊഫസർ മൈക്കൽ ബൊറോവിറ്റ്സ്‌ക, ഇറ്റലിയിലെ ഫോജിയ സർവകലാശാലയിലെ ഡോ. മട്ടിയോ ഫ്രാങ്കവില്ല എന്നിവർ ഉൾപ്പെടെ പ്രമുഖ വിദഗ്ധർ സിംപോസിയത്തിന്റെ ഭാഗമാകും. വിവിധ രാജ്യങ്ങളിലെ ഗവേഷണ സ്ഥാപനങ്ങളും അന്താരാഷ്ട്ര സംഘടനകളും പ്രതിനിധികളും പങ്കെടുക്കും. കടൽപായൽ ജനിതകശാസ്ത്രം, ബ്ലൂ ബയോടെക്നോളജി, സുസ്ഥിര അക്വാകൾച്ചർ മാതൃകകൾ തുടങ്ങിയ വിഷയങ്ങളിൽ വിദഗ്ധരുടെ മാർഗനിർദേശങ്ങൾ ലഭിക്കും.

കുഫോസ്, സെന്റർ ഫോർ ഇന്നവേഷൻ ഇൻ സയൻസ് ആൻഡ് സോഷ്യൽ ആക്ഷൻ, ഫോറം ഓഫ് ട്രഡീഷണൽ ഫിഷർമാൻ അസോസിയേഷൻസ്, സീവീഡ് റിസർച്ച് ആൻഡ് യൂട്ടിലൈസേഷൻ അസോസിയേഷൻ തുടങ്ങിയവയും സിംപോസിയമായി സഹകരിക്കും.

പോഷകസമ്പന്നവും ബയോആക്ടീവ് ഘടകങ്ങൾ നിറഞ്ഞതുമായ കടൽപായൽ ആഹാരം, ഫാർമസ്യൂട്ടിക്കൽസ്, കോസ്മെറ്റിക്‌സ്, കാർഷിക മേഖലകൾ തുടങ്ങി അനവധി രംഗങ്ങളിൽ ഉപയോഗിക്കാവുന്ന പുനർനവീകരണ സമുദ്രവിഭവമാണ്. വാണിജ്യ മൂല്യത്തിന് പുറമെ കാർബൺ ശേഖരണം, തീരസംരക്ഷണം, ഉപജീവന വൈവിധ്യം എന്നിവയിലും കടൽപായൽ കൃഷിക്ക് പ്രധാന സ്ഥാനം ഉണ്ട്. 2023 ൽ ഇന്ത്യയിലെ കടൽപായൽ ഉൽപ്പാദനം 33,345 ടൺ ആയിരുന്നു. 200 കോടി രൂപയായിരുന്നു വരുമാനം. ആഗോള ഉത്പാദനത്തിന്റെ ഒരു ശതമാനത്തിൽ താഴെ മാത്രമാണിത്. എന്നാൽ 10,000 കിലോമീറ്റർ നീളമുള്ള തീരപ്രദേശമുള്ള ഇന്ത്യക്ക് കടൽപായൽ കൃഷിയിലൂടെയും മൂല്യവർധിത ഉൽപ്പന്നങ്ങളിലൂടെയും ആഗോളതലത്തിൽ മുന്നേറ്റം സാധ്യമാകുമെന്നാണ് വിദഗ്ധരുടെ വിലയിരുത്തൽ.

കേരളത്തിന് കടൽപായൽ മേഖലയിൽ വലിയ സാധ്യതകളാണ്. ഫിഷറീസ് വകുപ്പിന്റെ പ്രോആക്ടീവ് നടപടികളും, ബയോപാർക്ക്, ഇൻഡസ്ട്രിയൽ പാർക്ക് പദ്ധതികളുടെ പിന്തുണയും ചേർന്ന് തീരദേശ സമ്പദ് വ്യവസ്ഥ ശക്തിപ്പെടുത്താനും തൊഴിലവസരങ്ങൾ വർധിപ്പിക്കാനുമുള്ള വാതിൽ തുറക്കുകയാണ്. ഇന്ത്യയുടെ കടൽ പായൽ നവോത്ഥാന കേന്ദ്രമായി വളരാനുള്ള ശേഷി കേരളത്തിനുണ്ട്. സീവീഡ്‌സ് 2026 നമ്മുടെ ശാസ്ത്രീയവും വ്യാവസായികവുമായ കഴിവുകളെ മാത്രമല്ല, സുസ്ഥിരമായ സമുദ്ര ഭാവിയെയും ആഗോള സഹകരണങ്ങളെയും ശക്തിപ്പെടുത്തുകയും ചെയ്യുമെന്ന് മന്ത്രി വ്യക്തമാക്കി.

കുഫോസ് വൈസ് ചാൻസലർ പ്രൊഫ. എ. ബിജു കുമാർ, രജിസ്ട്രാർ പ്രൊഫ. കെ. ദിനേശ്, സീവീഡ്സ് 2026 ഓർഗനൈസിംഗ് സെക്രട്ടറി പ്രൊഫ. രാധികാ രാജശ്രീ തുടങ്ങിയവർ വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.