ശുചിത്വമികവ് വിലയിരുത്താൻ 'ഗ്രീൻ ലീഫ് റേറ്റിംഗ് സിസ്റ്റം'
സംസ്ഥാനത്തെ പൊതു-സ്വകാര്യസ്ഥാപനങ്ങൾ, പൊതുവിടങ്ങൾ എന്നിവയിലെ ശുചിത്വ-മാലിന്യ സംസ്‌കരണ പ്രവർത്തനങ്ങളുടെ മികവ് വിലയിരുത്തുന്നതിനായി 'ഗ്രീൻ ലീഫ് റേറ്റിങ് സിസ്റ്റം' ഒരുങ്ങുന്നു.
തദ്ദേശ ഭരണ വകുപ്പിന്റെയും ശുചിത്വ മിഷന്റെയും നേതൃത്വത്തിൽ പൊതു വിദ്യാഭ്യാസം, ഉന്നത വിദ്യാഭ്യാസം, സാങ്കേതിക വിദ്യാഭ്യാസം, ആരോഗ്യം, വനിത-ശിശുവികസനം, ഗതാഗതം, വിനോദസഞ്ചാരം തുടങ്ങിയ വകുപ്പുകളുടെ പങ്കാളിത്തത്തോടെയാണ് പദ്ധതി നടപ്പാക്കുന്നത്.
പൊതുജനസമ്പർക്കം കൂടുതലുള്ളതും മാലിന്യം കൂടുതൽ ഉത്പാദിപ്പിക്കപ്പെടുന്നതുമായ സ്ഥലങ്ങളാണ് റേറ്റിങ്ങിന് വിധേയമാകുന്നത്.
ആദ്യ ഘട്ടത്തിൽ വിവിധതരം വിനോദസഞ്ചാര കേന്ദ്രങ്ങൾ, പ്രൈമറി ഹെൽത്ത് സെന്ററുകൾ മുതൽ മെഡിക്കൽ കോളേജുകൾ വരെയുള്ള ആരോഗ്യ സ്ഥാപനങ്ങൾ, പ്രീ-പ്രൈമറി മുതൽ കോളേജ് തലം വരെയുള്ള വിദ്യാഭ്യാസ സ്ഥപാനങ്ങൾ, ഹോസ്റ്റലുകൾ, അങ്കണവാടികൾ, കെ.എസ്.ആർ.ടി.സി. ഉൾപ്പെടെയുള്ള ബസ് ഡിപ്പോകൾ, ടൗണുകൾ എന്നിവയിലാണ് റേറ്റിങ് നടപ്പാക്കുന്നത്.
രണ്ടാം ഘട്ടമായി ഹോട്ടൽ & റസ്റ്റോറന്റുകൾ, ആശുപത്രികൾ, ബേക്കറികൾ, ഷോപ്പിങ് മാളുകൾ, ഓഡിറ്റോറിയങ്ങൾ, ഫ്‌ലാറ്റുകൾ/അപ്പാർട്ട്‌മെന്റുകൾ, കൺവെൻഷൻ സെന്ററുകൾ തുടങ്ങിയ സ്വകാര്യ സ്ഥാപനങ്ങളിലും സംരംഭങ്ങളിലും റേറ്റിങ് നടക്കും.
മലിന ജലസംസ്‌കരണം, കക്കൂസ് മാലിന്യ സംസ്‌കരണം, ഖരമാലിന്യ സംസ്‌കരണം, ശുചിമുറികൾ, ഗ്രീൻ പ്രോട്ടോക്കോളും ബോധവത്കരണവും എന്നിവയാണ് റേറ്റിങ്ങിന് പരിഗണിക്കുന്ന ഘടകങ്ങൾ.
ഓരോ ഘടകത്തിലും കുറഞ്ഞത് 60% മാർക്ക് നേടുന്ന സ്ഥാപനങ്ങൾക്ക് മാത്രമേ റേറ്റിങ് ലഭിക്കൂ. 60 ശതമാനം മാർക്കിന് ഒരു ലീഫ്, 80 ശതമാനത്തിന് രണ്ട് ലീഫ്, 100 ശതമാനം സ്‌കോറിന് 5 ലീഫ് എന്നിങ്ങനെയാണ് റേറ്റിങ് നല്കുക.
മികച്ച റേറ്റിംഗ് നേടുന്ന സ്ഥാപനങ്ങൾക്ക് സർക്കാർ തലത്തിലുള്ള അവാർഡുകൾ, ക്യാഷ് പ്രൈസ്, അനുമോദനം, സർക്കാർ പദ്ധതികളിൽ മുൻഗണന എന്നിവ ലഭിക്കുന്നതാണ്. സ്ഥാപനങ്ങളുടെ സേവനഗുണനിലവാരം വർധിപ്പിക്കുന്നതിനും ജനസമ്മതി വർധിപ്പിക്കുന്നതിനും റേറ്റിങ് വഴിയൊരുക്കും.
തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ ഗ്രേഡിങ്ങിന് ഈ റേറ്റിങ് വെയിറ്റേജ് നൽകി പരിഗണിക്കുന്നതാണ്. തങ്ങളുടെ പരിധിയിലെ എല്ലാ മേഖല/സ്ഥാപനങ്ങൾക്കും അഞ്ച് ലീഫ് റേറ്റിങ് ഉറപ്പാക്കി ഉയർന്ന ഗ്രേഡ് കരസ്ഥമാക്കാൻ തദ്ദേശഭരണസ്ഥാപനങ്ങൾക്ക് ഇതിലൂടെ സാധിക്കും.
ഒക്ടോബർ 29ന് തിരുവനന്തപുരത്ത് ഗ്രീൻ ലീഫ് റേറ്റിങ് സിസ്റ്റത്തിന്റെ ഉദ്ഘാടനം തദ്ദേശ സ്വയംഭരണ-എക്‌സൈസ്- പാർലമെന്ററി കാര്യ വകുപ്പു മന്ത്രി എം.ബി. രാജേഷ് നിർവഹിക്കും.










