ജില്ലയില്‍ കോവിഡ് വിസ്‌ക് പ്രവര്‍ത്തനസജ്ജം

post

തൃശൂര്‍ :  ജില്ലയില്‍ കോവിഡ് വിസ്‌ക് സജ്ജീകരിച്ചു. കോവിഡ് 19 ചികിത്സയുടെ ഭാഗമായാണ് വിസ്‌ക് ഒരുക്കിയത്. അയ്യന്തോള്‍ കളക്ട്രേറ്റ് അങ്കണത്തില്‍ ജില്ലാ കളക്ടര്‍ എസ് ഷാനവാസ് വിസ്‌ക് പ്രവര്‍ത്തിപ്പിച്ചു ഉദ്ഘാടനം ചെയ്തു. ഡോക്ടറും രോഗിയും തമ്മില്‍ നേരിട്ട് സമ്പര്‍ക്കമില്ലാതെ കോവിഡ് ബാധ ഉണ്ടെന്ന് സംശയിക്കുന്ന രോഗിയുടെ സ്രവം ശേഖരിക്കുന്നതിനാണ് വിസ്‌ക് സജ്ജീകരിച്ചിരിക്കുന്നത്.

സൗത്ത് കൊറിയയില്‍ സ്ഥാപിച്ച് വിജയിച്ച വിസ്‌ക് കൊച്ചിയിലും പ്രവര്‍ത്തനമാരംഭിച്ചിരുന്നു. കോവിഡ് വിസ്‌ക് രൂപകല്‍പ്പന ചെയ്തത് തൃശൂര്‍ ഗവണ്‍മെന്റ് എന്‍ജിനീയറിങ് കോളേജിലെ കമ്പ്യൂട്ടര്‍ സയന്‍സ് വിഭാഗം അധ്യാപകനും വിവിധ വകുപ്പുകളിലെ വിദ്യാര്‍ത്ഥികളും ചേര്‍ന്നാണ്. ഏതാണ്ട് 30000 രൂപയാണ് വിസ്‌കിന് നിര്‍മ്മാണ ചിലവ്.

ലോക് ഡൌണ്‍ പിന്‍വലിച്ച ശേഷം ഇതര സംസ്ഥാനങ്ങളില്‍ നിന്നും വിവിധ രാജ്യങ്ങളില്‍ നിന്നും വരുന്ന പ്രവാസികള്‍ക്കുവേണ്ടി വളരെ എളുപ്പത്തില്‍ ഉപയോഗിക്കാവുന്ന രീതിയിലാണ് വിസ്‌ക് രൂപകല്‍പ്പന ചെയ്തിരിക്കുന്നത്. ചതുരാകൃതിയില്‍ രൂപകല്‍പ്പന ചെയ്ത കാബിനകത്ത് ഡോക്ടറും പുറത്ത് രോഗിയും ഇരിക്കുന്ന രീതിയിലാണ് വിസ്‌ക്കിന്റെ രൂപകല്‍പന.

ക്യാബിന് പുറത്തേക്ക് തുറന്നിരിക്കുന്ന രണ്ട് തുളകളിലൂടെ കൈകള്‍ ഡോക്ടര്‍ പുറത്തേക്ക് നീട്ടി രോഗിയുടെ സ്രവം എടുക്കാവുന്ന രീതിയിലാണ് നിര്‍മ്മാണം. ഊരി മാറ്റാവുന്ന രീതിയിലുള്ള ഡബിള്‍ ലേയേര്‍ഡ് ഗ്ലൗസുകളാണ് ഈ സമയത്ത് ഡോക്ടര്‍ ധരിക്കുക. രോഗിയുടെ സ്രവം എടുത്ത ശേഷം ആദ്യം ഗ്ലൗസ് ഡോക്ടര്‍ക്ക് ഊരി മാറ്റും. ഇതിനു ശേഷം ഡോക്ടറുടെ കാലിന്റെ ഭാഗത്തു ചവിട്ടി പ്രവര്‍ത്തിപ്പിക്കാവുന്ന ഓട്ടോമാറ്റിക് സാനിറ്റൈസിങ് യൂണിറ്റും ഘടിപ്പിച്ചിരിക്കുന്നു. രോഗി പോയതിനുശേഷം മിസ്ററ് രൂപത്തിലുള്ള അണുനാശിനി രോഗി ഇരുന്ന പരിസരം ശുചിയാക്കുന്നു.

വിസ്‌കിനകത്ത് ഫില്‍റ്റെര്‍ഡ് എയര്‍ സപ്ലൈക്ക് ആവശ്യമായ എക്‌സ്ഹോസ്റ്ററും ഘടിപ്പിച്ചിട്ടുണ്ട്. സ്രവം എടുത്ത് രോഗി സീറ്റില്‍ നിന്ന് മാറിയതിനുശേഷം സാനിറ്റൈസിങ് യൂണിറ്റിലൂടെ ഡോക്ടര്‍ക്ക് കൈകള്‍ വൃത്തിയാക്കാനും സാധിക്കുന്നു.

തൃശൂര്‍ ഗവണ്‍മെന്റ് എന്‍ജി. കോളേജ് കമ്പ്യൂട്ടര്‍ സയന്‍സ് അസിസ്റ്റന്റ് പ്രൊഫസര്‍ അജയ് ജയിംസിന്റെ നേതൃത്വത്തില്‍ മെക്കാനിക്കല്‍ വിഭാഗം വിദ്യാര്‍ത്ഥികളായ പ്രണവ് ബാലചന്ദ്രന്‍, അശ്വിന്‍ കുമാര്‍, സൗരവ് വിഎസ് എന്നീ വിദ്യാര്‍ത്ഥികളാണ് ഈ വിസ്‌ക് രൂപകല്പന ചെയ്തത്. ഇതിനാനാവശ്യ അലുമിനിയം ഫാബ്രിക്കേഷന്‍ ജോലികള്‍ വരെ ഈ വിദ്യാര്‍ത്ഥികളാണ് ചെയ്തത്. ഇതിന്റെ സേവനം മെഡിക്കല്‍ കോളേജിലാണ് ലഭ്യമാക്കുക. ഒരു വിസ്‌ക് കൂടെ തയ്യാറാക്കാനുള്ള ആലോചനയിലാണ് ഇവര്‍.

ജില്ലാ കളക്ടര്‍ എസ് ഷാനവാസ്, ഡിഎംഒ ഡോക്ടര്‍ റീന കെ ജെ, ഡെപ്യൂട്ടി ഡിഎംഒ സതീഷ് നാരായണന്‍, ഡി പി എം ഡോക്ടര്‍ സതീശന്‍ ടി വി, ഹുസൂര്‍ ശിരസ്തദാര്‍ പ്രാണ്‍ സിംഗ്, എന്‍ജിനീറിങ് കോളേജ് അധ്യാപകര്‍, മെഡിക്കല്‍ കോളേജ് അധികൃതര്‍ തുടങ്ങിയവര്‍ സന്നിഹിതരായി.