അമീബിക് മസ്തിഷ്‌കജ്വരം: കിണറുകളുടെ ക്ലോറിനേഷൻ ഒക്ടോബർ പത്തിനകം പൂർത്തിയാക്കണം

അമീബിക് മസ്തിഷ്‌കജ്വരം ഉൾപ്പെടെ ജലജന്യരോഗങ്ങളെ പ്രതിരോധിക്കുന്നതിന്, ക്ലോറിനേഷൻ നടത്താത്ത കണ്ണൂർ ജില്ലയിലെ എല്ലാ സ്വകാര്യ, പൊതുകിണറുകളും ഒക്ടോബർ 10നകം ക്ലോറിനേറ്റ് ചെയ്യാൻ ജില്ലാപഞ്ചായത്ത് പ്രസിഡന്റ് അഡ്വ. കെ.കെ. രത്‌നകുമാരിയുടെ അധ്യക്ഷതയിൽ ചേർന്ന അവലോകന യോഗത്തിൽ തീരുമാനം. പൊതുജനങ്ങൾ ഉപയോഗിക്കുന്ന നീന്തൽക്കുളങ്ങളും വാട്ടർതീം പാർക്കുകളും ക്ലോറിൻ അണുനാശിനികൾ ഉപയോഗിച്ച് ശുദ്ധീകരിക്കുന്നുണ്ടെന്ന് ഉറപ്പ് വരുത്താൻ പരിശോധന നടത്തും. ഇവയിലെ ജലത്തിന്റെ ഗുണനിലവാര പരിശോധന തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ ഉറപ്പ് വരുത്തണം. ഒക്ടോബർ രണ്ട് മുതൽ ജില്ലയിൽ ജല ശുചിത്വ വാരമായി ആചരിക്കും.
തോടുകളിലേക്കും പുഴകളിലേക്കും മലിന ജലം ഒഴുക്കുന്നത് തടയാൻ വിപുലമായ കർമ്മ പരിപാടി തയ്യാറാക്കും. വിവിധ വകുപ്പുകളുടെയും സ്ഥാപനങ്ങളുടെയും ഓഫീസുകളിലെ വാട്ടർ ടാങ്കുകൾ ശുചീകരിക്കാൻ അടിയന്തിര നടപടി സ്വീകരിക്കാൻ വകുപ്പ് മേധാവികൾക്ക് കളക്ടർ നിർദ്ദേശം നൽകി.
കിണറുകൾ ഉൾപ്പെടെ ക്ലോറിനേറ്റ് ചെയ്യുന്നതിന് കുടുംബശ്രീ അയൽക്കൂട്ടം ആരോഗ്യ വളണ്ടിയർമാർ, എ.ഡി.എസ്-സി.ഡി.എസ് ആരോഗ്യ വളണ്ടിയർമാരുടെ ചുമതല ഉള്ളവർ എന്നിവരെ നിയോഗിക്കും. ഇവർക്ക് ആരോഗ്യവകുപ്പ് പരിശീലനം നൽകും. തുടർപ്രവർത്തനമായി മൂന്നുമാസം കൂടുമ്പോൾ കിണറുകളും ജലാശയങ്ങളും ഉൾപ്പെടെ ക്ലോറിനേറ്റ് ചെയ്യണം. കണ്ണൂർ കോർപറേഷൻ, തളിപ്പറമ്പ് നഗരസഭ, ക്ലോറിനേഷൻ പ്രവർത്തനത്തിൽ പിന്നിൽ നിൽക്കുന്ന തദ്ദേശ ഭരണ സ്ഥാപനങ്ങൾ എന്നിവിടങ്ങളിലെ ആരോഗ്യ വകുപ്പ് ജീവനക്കാർ, ക്ലീൻ സിറ്റി മാനേജർ, ഹെൽത്ത് സൂപ്പർ വൈസർ എന്നിവരുടെയും കുടുംബശ്രീ സി.ഡി.എസ് ചെയർപേഴ്‌സൺമാരുടെയും പ്രത്യേക യോഗം സെപ്റ്റംബർ 19ന് രാവിലെ 10.30 ന് ഡി.പി.സി. ഹാളിൽ ചേരും.
വിദ്യാലയങ്ങളിലും കോളേജുകളിലും മസ്തിഷ്‌ക ജ്വരത്തെ കുറിച്ച് ബോധവത്കരണ പരിപാടി ഒക്ടോബർ രണ്ടിന് സംഘടിപ്പിക്കണം.
അമീബിക് മസ്തിഷ്‌ക ജ്വരത്തിന് കാരണമായ അമീബ കൂടുതലായി കാണപ്പെടുന്നത് തോടുകളിലും കുളങ്ങളിലുമാണ്. 'സ്വച്ഛ് ഉത്സവിന്റെ' ഭാഗമായി ഒക്ടോബർ രണ്ടിന് ജില്ലയിലെ എല്ലാ ജലാശയങ്ങളും ശുചീകരിക്കുന്നതിനും യോഗം തീരുമാനിച്ചു.
ഡിപിസി ഹാളിൽ ചേർന്ന യോഗത്തിൽ ജില്ലാ കലക്ടർ അരുൺ കെ. വിജയൻ, ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് അഡ്വ. ബിനോയ് കുര്യൻ, തദ്ദേശവകുപ്പ് ജോയിന്റ് ഡയറക്ടർ ടി.ജെ.അരുൺ, ജില്ലാ പ്ലാനിംഗ് ഓഫീസർ നെനോജ് മേപ്പടിയത്ത്, ഡെപ്യൂട്ടി ഡി.എം.ഒ ഡോ. കെ.സി.സച്ചിൻ, ഹരിതകേരളം ജില്ലാ കോ ഓർഡിനേറ്റർ ഇ.കെ. സോമശേഖരൻ, വിവിധ വകുപ്പ് ഉദ്യോഗസ്ഥർ എന്നിവരും പങ്കെടുത്തു.