17-ാമത് ഐ.ഡി.എസ്.എഫ്.എഫ്.കെ ആഗസ്റ്റ് 22 മുതൽ; 52 രാജ്യങ്ങളിൽനിന്നുള്ള 331 സിനിമകൾ

post

കേരള സംസ്ഥാന ചലച്ചിത്ര അക്കാദമി 2025 ആഗസ്റ്റ് 22 മുതൽ 27 വരെ തിരുവനന്തപുരം കൈരളി, ശ്രീ, നിള തിയേറ്ററുകളിലായി സംഘടിപ്പിക്കുന്ന 17-ാമത് ഐ.ഡി.എസ്.എഫ്.എഫ്.കെയിൽ 331 ചിത്രങ്ങൾ പ്രദർശിപ്പിക്കും. ആറു ദിവസങ്ങളിലായി നടക്കുന്ന മേളയിൽ 29 വിഭാഗങ്ങളിലായി 52 രാജ്യങ്ങളിൽനിന്നുള്ള ഡോക്യുമെന്ററികളും ഹ്രസ്വചിത്രങ്ങളുമാണ് പ്രദർശിപ്പിക്കുന്നത്.

ആഗസ്റ്റ് 22 വെള്ളിയാഴ്ച രാവിലെ 9.15 മുതൽ പ്രദർശനം ആരംഭിക്കും. കൈരളി തിയേറ്ററിൽ വൈകിട്ട് ആറു മണിക്ക് സാംസ്‌കാരിക വകുപ്പ് മന്ത്രി സജി ചെറിയാൻ മേളയുടെ ഉദ്ഘാടനം നിർവഹിക്കും. മന്ത്രി വി.ശിവൻകുട്ടി അധ്യക്ഷത വഹിക്കും. ചടങ്ങിനുശേഷം ഉദ്ഘാടനചിത്രമായ 'ഫ്രം ഗ്രൗണ്ട് സീറോ' പ്രദർശിപ്പിക്കും. 22 പലസ്തീൻ സംവിധായകരുടെ സംരംഭമായ ഈ ചിത്രം ഗാസയിൽ നടന്നുവരുന്ന വംശഹത്യക്കു പിന്നിലെ അറിയപ്പെടാത്ത കഥകൾ പകർത്തുന്നു.

ഡെലിഗേറ്റ് പാസിന്റെ വിതരണം വ്യാഴാഴ്ച വൈകിട്ട് അഞ്ചു മണി മുതൽ ആരംഭിക്കും. മൽസര വിഭാഗത്തിലെ ഡോക്യുമെന്ററികൾ, ഹ്രസ്വചിത്രങ്ങൾ, അനിമേഷൻ, മ്യൂസിക് വീഡിയോ, ക്യാമ്പസ് ഫിലിം, ഫോക്കസ് ഷോർട്ട് ഡോക്യുമെന്ററി, ഫോക്കസ് ലോംഗ് ഡോക്യുമെന്ററി, ഫോക്കസ് ഷോർട്ട് ഫിക്ഷൻ, ഇന്റർനാഷണൽ ഫിലിംസ്, ഫെസ്റ്റിവൽ വിന്നേഴ്സ്, ജൂറി ഫിലിംസ് തുടങ്ങിയ വിഭാഗങ്ങളിലായാണ് പ്രദർശനം. മേളയിൽ പ്രദർശിപ്പിക്കുന്ന സിനിമകളുടെ സംവിധായകരുമായി ഡെലിഗേറ്റുകൾക്ക് സംവദിക്കാനുള്ള മീറ്റ് ദ ഡയറക്ടർ, ഫേസ് റ്റു ഫേസ്, മാസ്റ്റർ ക്ലാസ്, പാനൽ ഡിസ്‌കഷൻ തുടങ്ങിയ പരിപാടികളും സംഘടിപ്പിക്കും.

ഡോക്യുമെന്ററി രംഗത്തെ സമഗ്ര സംഭാവനയ്ക്കുള്ള ലൈഫ്ടൈം അച്ചീവ്മെന്റ് അവാർഡ് രാകേഷ് ശർമ്മയ്ക്ക് സമ്മാനിക്കും. രണ്ടു ലക്ഷം രൂപയും ശിൽപ്പവും പ്രശസ്തിപത്രവുമടങ്ങുന്നതാണ് പുരസ്‌കാരം. രാകേഷ് ശർമ്മയുടെ നാല് ചിത്രങ്ങൾ മേളയിൽ പ്രദർശിപ്പിക്കും.

സമീപകാലത്ത് അന്തരിച്ച ശ്യാംബെനഗൽ, ഷാജി എൻ. കരുൺ, സുലൈമാൻ സിസെ, തപൻകുമാർ ബോസ്, തരുൺ ഭാർട്ടിയ, പി.ജയചന്ദ്രൻ, ആർ.എസ് പ്രദീപ് എന്നിവർക്ക് ആദരാഞ്ജലിയർപ്പിക്കുന്ന ഹോമേജ് വിഭാഗവും മേളയിൽ ഉണ്ടായിരിക്കും.

ആഗസ്റ്റ് 27 ബുധനാഴ്ച വൈകിട്ട് ആറു മണിക്ക് കൈരളി തിയേറ്ററിൽ നടക്കുന്ന സമാപനച്ചടങ്ങിൽ മൽസരവിഭാഗത്തിലെ ചിത്രങ്ങൾക്കുള്ള പുരസ്‌കാരങ്ങൾ പ്രഖ്യാപിക്കും. മികച്ച ലോംഗ് ഡോക്യുമെന്ററിക്ക് രണ്ടു ലക്ഷം രൂപയും ഷോർട്ട് ഡോക്യുമെന്ററിക്ക് ഒരു ലക്ഷം രൂപയുമാണ് സമ്മാനത്തുക. മികച്ച ഹ്രസ്വചിത്രത്തിന് രണ്ടു ലക്ഷം രൂപയും മികച്ച രണ്ടാമത്തെ ചിത്രത്തിന് ഒരു ലക്ഷം രൂപയും ലഭിക്കും. കേരളത്തിൽ നിർമ്മിച്ച മികച്ച ക്യാമ്പസ് ചിത്രത്തിന് 50,000 രൂപയാണ് പുരസ്‌കാരത്തുക.

പൊതുവിഭാഗത്തിന് 590 രൂപയും വിദ്യാർത്ഥികൾക്ക് 354 രൂപയുമാണ് ഡെലിഗേറ്റ് ഫീ. registration.iffk.in എന്ന വെബ്സൈറ്റ് വഴി ഓൺലൈൻ ആയും കൈരളി തിയേറ്റർ കോംപ്ളക്സിൽ പ്രവർത്തിക്കുന്ന ഡെലിഗേറ്റ് സെൽ വഴി നേരിട്ടും രജിസ്ട്രേഷൻ നടത്താവുന്നതാണ്.