മാലിന്യ സംസ്‌കരണത്തിനായി പുതിയ പദ്ധതികൾ

post

6 ആർ ഡി എഫ് പ്ലാന്റുകളും സാനിറ്ററി ഇൻസിനറേറ്റർ പ്ലാന്റുകളും 7 സിബിജി പ്ലാന്റുകളും നിർമ്മിക്കും

മാലിന്യ സംസ്‌കരണത്തിനായി സംസ്ഥാനത്ത്  പുതിയ പദ്ധതികൾ നടപ്പിക്കുമെന്ന് തദ്ദേശ സ്വയംഭരണ-എക്സൈസ് വകുപ്പ് മന്ത്രി എം ബി രാജേഷ്. ഖരമാലിന്യ സംസ്‌കരണത്തിനായി 6 ആർ ഡി എഫ് പ്ലാന്റുകളും സാനിറ്ററി മാലിന്യ സംസ്‌കരണത്തിന് സാനിറ്ററി ഇൻസിനറേറ്റർ പ്ലാന്റുകളും ജൈവ മാലിന്യ സംസ്‌കരണത്തിന് 7 സിബിജി പ്ലാന്റുകളും നിർമ്മിക്കും. മാലിന്യമുക്ത സംസ്‌കാരം വളർത്തിയെടുക്കുന്നതിനായി വിദ്യാർത്ഥികൾക്ക് സ്‌കോളർഷിപ്പ് നൽകുമെന്നും സെക്രട്ടറിയേറ്റ് പിആർ ചേംബറിൽ നടന്ന വാർത്താസമ്മേളനത്തിൽ മന്ത്രി പറഞ്ഞു.

പുനരുപയോഗം സാധ്യമല്ലാത്ത അജൈവ മാലിന്യങ്ങൾ പൊടിച്ച് ബെയിൽ ചെയ്ത് ആർ ഡി എഫ് രൂപത്തിലാക്കി സിമന്റ് കമ്പനികളിൽ എത്തിക്കുകയാണെങ്കിൽ നിശ്ചിത തുക സിമന്റ് കമ്പനികളിൽ നിന്നും  ലഭിക്കുകയും മാലിന്യത്തിന് ട്രാൻസ്പോർട്ടേഷൻ പണച്ചെലവ് കുറഞ്ഞ രീതിയിൽ നടത്താൻ സാധിക്കുകയും ചെയ്യും. ഇതിനായി  ആവശ്യമുള്ള  6 ആർ ഡി എഫ് പ്ലാന്റുകൾ ക്ലസ്റ്റർ അടിസ്ഥാനത്തിൽ സ്ഥാപിക്കും.    പ്ലാന്റുകൾ നിർമ്മിക്കുന്നതിനും നടത്തുന്നതിനുമുള്ള  വൈദഗ്ധ്യവും ചെലവും കണക്കിലെടുത്ത് സ്വകാര്യമേഖലയെ കൂടി സംയോജിപ്പിച്ച് ഈ പ്രവർത്തനങ്ങൾ നടത്താനാണ് സർക്കാർ ഉദ്ദേശിക്കുന്നത്. ക്ലീൻ കേരള കമ്പനിയുടേയും സ്വകാര്യസംരംഭകരുടേയും മൂലധന നിക്ഷേപത്തിലൂടെ  പ്രതിദിനം 720 ടൺ ആർ ഡി എഫ് ഉൽപ്പാദിപ്പിക്കുന്നതിനുള്ള പ്ലാന്റുകളുടെ നിർമ്മാണമാണ് ലക്ഷ്യം.

സാനിറ്ററി മാലിന്യം സംസ്‌കരിക്കുന്നതിനായി ക്ലസ്റ്റർ അടിസ്ഥാനത്തിൽ ക്ലീൻ കേരള കമ്പനി മുഖേന സാനിറ്ററി പ്ലാന്റുകൾ നിർമ്മിക്കും.  6 തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിൽ സാനിട്ടറി മാലിന്യ സംസ്‌കരണത്തിനായുള്ള ഡബിൾ ചേംബർ ഇൻസിനറേറ്ററുകൾ നിലവിലുണ്ട്. പുതിയവ  വരുന്നതോടെ പ്രതിദിനം 80-100 ടൺ സാനിറ്ററി മാലിന്യ സംസ്‌കരണ കപ്പാസിറ്റി സംസ്ഥാനത്തിന് ഉണ്ടാകും. ഗാർഹിക-സ്ഥാപന തല ജൈവ മാലിന്യ സംസ്‌കരണ സംവിധാനങ്ങളിൽ സംസ്‌കരിക്കാൻ സാധിക്കാത്ത അധികമായി വരുന്ന ജൈവ മാലിന്യങ്ങൾ സംസ്‌കരിച്ചു കംപ്രസ്ഡ് ബയോഗ്യാസാക്കി മാറ്റുന്നതിനായി സംസ്ഥാനത്താകെ 7 പ്രൊജക്ടുകൾ ആരംഭിക്കും.  പാലക്കാട്, ചങ്ങാനാശേരി മുനിസിപ്പാലിറ്റികളിലും കൊച്ചി, തൃശ്ശൂർ, തിരുവനന്തപുരം, കൊല്ലം, കോഴിക്കോട്  കോർപ്പറേഷനുകളിലുമാണ് പദ്ധതി നടപ്പിലാക്കുന്നത്.

തിരുവനന്തപുരം, കൊല്ലം, ഇടുക്കി, എറണാകുളം, തൃശ്ശൂർ, പാലക്കാട്, കണ്ണൂർ, കാസർകോട് ജില്ലകളിലെ നഗരസഭകളിൽ ആദ്യഘട്ടമായി നടപ്പിലാക്കിയ ഇ-മാലിന്യ ശേഖരണം  സെപ്തംബർ മുതൽ  സംസ്ഥാനത്തെ എല്ലാ ഗ്രാമപഞ്ചായത്തുകളിലും നടപ്പിലാക്കും.തദ്ദേശഭരണസ്ഥാപനങ്ങളുടെ നേതൃത്വത്തിൽ മാലിന്യസംസ്‌കരണ പ്രവർത്തനങ്ങളിൽ പുതുമയുള്ളതും നേതൃത്വപരവുമായ പ്രവർത്തനങ്ങളിൽ സജീവമായി പങ്കെടുക്കുന്ന വിദ്യാർഥികൾക്ക് പ്രത്യേക സ്‌കോളർഷിപ്പിന് പദ്ധതി ആവിഷ്‌കരിക്കും. 1500 രൂപ വീതം 50000 വിദ്യാർഥികൾക്ക് സ്‌കോളർഷിപ്പ് നൽകും. ഓരോ തദ്ദേശഭരണസ്ഥാപനതലത്തിലും 45 മുതൽ നൂറുവരെ വിദ്യാർഥികൾ സ്‌കോളർഷിപ്പിന് അർഹരാകും.

ഈ വർഷവും ഓണത്തെ ഹരിത ഓണമായി വരവേൽക്കാനാണ് സർക്കാർ തീരുമാനം.''വൃത്തിയുള്ള കേരളം'' എന്ന ലക്ഷ്യം കേരളമാകെ അനുഭവേദ്യമാക്കാനും അവ ചർച്ച ചെയ്യുന്നതിനുള്ള അന്തരീക്ഷം സൃഷ്ടിക്കുന്ന രീതിയിൽ ഓണാഘോഷം സംഘടിപ്പിക്കാനുള്ള നേതൃത്വപരമായ ചുമതല തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾക്കാണ്. പൊതുയിടങ്ങൾ വൃത്തിയായി സൂക്ഷിക്കൽ, മുഴുവൻ വ്യാപാര സ്ഥാപനങ്ങളും മാലിന്യം തരംതിരിച്ച് നിക്ഷേപിക്കാൻ മതിയായ വേസ്റ്റ്ബിൻ സ്ഥാപിച്ചിട്ടുണ്ടെന്ന് ഉറപ്പാക്കൽ, വഴിയോര വാണിഭം വ്യാപാര സ്ഥലങ്ങളിൽ മാലിന്യം നിക്ഷേപിക്കാനും സംഭരിക്കാനും നീക്കം ചെയ്യാനും കൃത്യമായ ക്രമീകരണം ഉണ്ടാക്കൽ, വിനോദ/ആഘോഷ പരിപാടികൾക്കായി ജനങ്ങൾ കൂടുതലായി എത്തുന്ന സ്ഥലങ്ങളിൽ അധികമായി പൊതു വേസ്റ്റ് ബിന്നുകൾ സ്ഥാപിക്കൽ, വ്യാപാരസ്ഥാപനങ്ങളിൽ നിരോധിത പ്ലാസ്റ്റിക് ഉത്പന്നങ്ങളുടെ ഉപയോഗം കർശനമായി നിരോധിക്കുന്നതിന് നടപടി സ്വീകരിക്കൽ,  ഓണാഘോഷത്തിന്റെ ഭാഗമായുള്ള അലങ്കാരങ്ങൾക്കും പൂക്കളത്തിനും നിരോധിത പ്ലാസ്റ്റിക്ക് ഉത്പന്നങ്ങൾ ഉപയോഗിക്കാതിരിക്കൽ, സ്ഥാപനങ്ങളിൽ ഓണ സദ്യകൾ സംഘടിപ്പിക്കുമ്പോൾ നിരോധിത പ്ലാസ്റ്റിക് കപ്പ്/ പാത്രം/ ഇല/ സ്പൂൺ തുടങ്ങിയവ ഉപയോഗിക്കാതിരിക്കൽ, ഓണത്തിന് മുൻപുള്ള വാതിൽപ്പടി ശേഖരണത്തിന്റെ ഭാഗമായി ഇ-മാലിന്യങ്ങളും സാനിറ്ററി മാലിന്യങ്ങളും ഒഴികെയുള്ള എല്ലാ അജൈവ മാലിന്യങ്ങളും ശേഖരിക്കുന്നതിനുളള ക്രമീകരണം ഉറപ്പാക്കൽ, മാലിന്യത്തിന്റെ അളവ് കുറയ്ക്കൽ, വലിച്ചെറിയാതിരിക്കൽ, നിരോധിത വസ്തുക്കളുടെ വില്പനയും ഉപയോഗവും തടയൽ തുടങ്ങി മാലിന്യ പരിപാലനവുമായി ബന്ധപ്പെട്ട സന്ദേശങ്ങൾ പരമാവധി ജനങ്ങളിലെത്തിക്കാൻ ശക്തമായ പ്രചരണ പരിപാടികൾ നടത്തും.

മാലിന്യരഹിത ഓണം മികച്ച രീതിയിൽ സംഘടിപ്പിക്കുന്ന വ്യാപാരസ്ഥാപനങ്ങൾ/ ഇതര സ്ഥാപനങ്ങൾ/ സർക്കാർ സ്ഥാപനങ്ങൾ/ റസിഡൻസ് അസോസിയേഷൻ/ ഫ്ലാറ്റ് സമുച്ചയങ്ങൾ/ ആർട്സ് / സ്പോർട്സ് ക്ലബ്ബുകൾ തുടങ്ങി ഓരോ വിഭാഗത്തിനും അവാർഡുകൾ തദ്ദേശ സ്വയംഭരണ സ്ഥാപനം നൽകുന്നതിനും ക്രമീകരണം ഉണ്ടാക്കും.  ജില്ലയിൽ ഏറ്റവും മികച്ച രീതിയിൽ മാലിന്യരഹിത ഓണം ഉറപ്പാക്കിയ ഗ്രാമപഞ്ചായത്തിനും നഗരസഭയ്ക്കും ജില്ലാ തല പുരസ്‌ക്കാരം നൽകും. ഇതിനുള്ള മുന്നൊരുക്കങ്ങൾ തദേശ സ്വയംഭരണ സ്ഥാപനങ്ങൾ നടത്തണമെന്ന് നിർദേശിച്ചിട്ടുണ്ട്.

ബിവറേജസ് കോർപ്പഷൻ ഔട്ട് ലെറ്റുകൾ വഴി വിൽപന നടത്തുന്ന പ്ലാസ്റ്റിക്, ഗ്ലാസ് ബോട്ടിലുകൾ ഒരു ഡെപോസിറ്റ് തുക ചുമത്തി നൽകുകയും തിരിച്ചു ഈ കുപ്പികൾ ഔട്ട് ലെറ്റിൽ കൊണ്ട് വന്നു നിക്ഷേപിക്കുമ്പോൾ ഡെപോസ്സിറ്റ് തുക തിരികെ നൽകുകയും ചെയ്യുന്നതിനുള്ള  സംവിധാനം നടപ്പിലാക്കും. ക്‌ളീൻ കേരള കമ്പനിയുമായി ചേർന്ന്  ഇതിന്റെ ആദ്യ പൈലറ്റ് നിർവഹണം സെപ്തംബറിൽ തിരുവനന്തപുരത്തു നടത്തും. സംസ്ഥാനത്ത് നിർമ്മിക്കുന്ന നാല് സൂപ്പർ പ്രീമിയം ഔട്ട്ലെറ്റുകളിൽ ആദ്യത്തേത് തൃശൂരിൽ ആഗസ്റ്റ് 5 ന് ആരംഭിക്കുമെന്നും മന്ത്രി വ്യക്തമാക്കി.