കേരളത്തിൽ ഓഗസ്റ്റ് 1 മുതൽ 'ഫേസ് ലെസ്സ് അഡ്ജുഡിക്കേഷൻ' നടപ്പിലാക്കുന്നു; നികുതി നിർണ്ണയം ഇനി കൂടുതൽ സുതാര്യം

രാജ്യത്ത് പരോക്ഷ നികുതി സംവിധാനത്തിൽ പുത്തൻ മാറ്റങ്ങൾ ആവിഷ്കരിച്ചുകൊണ്ട് സംസ്ഥാന ചരക്ക് സേവന നികുതി വകുപ്പ് ഓഗസ്റ്റ് 1 മുതൽ ഫേസ് ലെസ്സ് അഡ്ജുഡിക്കേഷൻ സംവിധാനം നടപ്പിലാക്കുന്നു. ഇന്ത്യയിൽ തന്നെ ഇത്തരം ഒരു ചുവടുവയ്പ്പ് നടത്തുന്ന ആദ്യ സംസ്ഥാനമാണ് കേരളം.
അഡ്ജുഡിക്കേറ്റിങ് അതോറിറ്റിയും ടാക്സ് പേയറും മുഖാമുഖം കാണാതെ, മുഴുവൻ പ്രക്രിയകളും ഡിജിറ്റൽ പ്ലാറ്റ്ഫോമിലൂടെയും , ഇ-കമ്മ്യൂണിക്കേഷനിലൂടെയും നടക്കുന്ന സുതാര്യമായ നികുതി നിർണ്ണയ സംവിധാനമാണ് ഫേസ് ലെസ്സ് അഡ്ജുഡിക്കേഷൻ. ഇതിന്റെ ഭാഗമായി ടാക്സ് പേയറിന് ഷോ കോസ് നോട്ടീസ് ലഭിക്കൽ മുതൽ അതിന്റെ മറുപടി സമർപ്പിക്കൽ, ഹിയറിങ് , വെർച്യുൽ/ രേഖാമൂലമുള്ള സമർപ്പണം, ഫൈനൽ ഓർഡർ പുറപ്പെടുവിക്കൽ തുടങ്ങിയ എല്ലാ നടപടികളും ഓൺലൈൻ ആയിരിക്കും.
സംസ്ഥാന ചരക്ക് സേവന നികുതി വകുപ്പിലെ ഓഡിറ്റ് വിഭാഗം നൽകുന്ന കാരണം കാണിക്കൽ നോട്ടീസുകളിന്മേൽ ഓഗസ്റ്റ് 1 മുതൽ വിധിനിർണ്ണയം നടത്തുന്നത് വകുപ്പിലെ മുൻകൂട്ടി തീരുമാനപ്പെടുത്തിയിട്ടില്ലാത്ത, ഒരു നികുതി നിർണ്ണയ ഉദ്യോഗസ്ഥൻ ആയിരിക്കും. ആദ്യഘട്ടത്തിൽ, പരീക്ഷണാടിസ്ഥാനത്തിൽ പത്തനംതിട്ട, ഇടുക്കി ജില്ലകളിലാണ് ഈ മാറ്റം നടപ്പിലാക്കുന്നത്. ഇത് സംബന്ധിച്ച പ്രഖ്യാപനം 2025 ലെ ബഡ്ജറ്റ് മറുപടി പ്രസംഗത്തിൽ ധനകാര്യവകുപ്പ് മന്ത്രി നടത്തിയിരുന്നു. അതിനെ തുടർന്ന് ഇത് നടപ്പിലാക്കുന്നതിനുളള ഉത്തരവ് സംസ്ഥാന ചരക്ക് സേവന നികുതി വകുപ്പ് കമ്മീഷണർ പുറപ്പെടുവിക്കുകയും ചെയ്തിട്ടുണ്ട്.
നീതിയുക്തവും വസ്തുനിഷ്ഠവുമായ നികുതി നിർണ്ണയം ഉറപ്പാക്കുകയും, ഭൗതിക വിധിനിർണ്ണയ നടപടികളുടെ പ്രവർത്തനത്തിലെ ചില പോരായ്മകൾ, വിധിനിർണ്ണയ നടപടികളിലെ വ്യക്തിനിഷ്ഠത, രേഖാമൂലമുള്ള സമർപ്പണങ്ങൾ പരിഗണിക്കാതിരിക്കൽ, നികുതിദായകർക്ക് മറുപടി സമർപ്പിക്കുന്നതിന് അവസരങ്ങൾ നൽകാതിരിക്കൽ തുടങ്ങിയവ ഒഴിവാക്കുക എന്നതാണ് ലക്ഷ്യം. അതോടൊപ്പം മാറുന്ന സാങ്കേതിക വിദ്യകൾക്ക് അനുസൃതമായി നികുതി ഭരണത്തിലും മാറ്റങ്ങൾ കൊണ്ടുവന്ന് സർക്കാരിന്റെ പ്രഖ്യാപിത നയമായ ഈസ് ഓഫ് ഡൂയിങ് ബിസിനസ്സിലൂടെ സംസ്ഥാനത്തെ കൂടുതൽ വ്യവസായ സൗഹൃദമാക്കുക എന്ന ലക്ഷ്യവും ഉണ്ട്.
നികുതി നിർണ്ണയ ഉദ്യോഗസ്ഥർ, ഒരു നികുതിദായകനെ, ചിലപ്പോൾ അദ്ദേഹത്തിന്റെ മുൻകാല ചരിത്രം അടിസ്ഥാനമാക്കിയൊക്കെ വിധി നിർണ്ണയിച്ചുവെന്ന് വരാം. ഇത് നികുതിദായകർക്കും , അതിലുപരി വകുപ്പിനും അപ്പീലും കോടതിവ്യവഹാരങ്ങളുമായി പോകേണ്ട സാഹചര്യം ഉണ്ടാക്കാം. ആയതിനാൽ വിവരസാങ്കേതിക വിദ്യകൾ അനുദിനം വളർന്നുകൊണ്ടിരിക്കുന്ന ഈ കാലഘട്ടത്തിൽ ഈ ഒരു സമ്പ്രദായം കാലക്രമേണ ഒഴിവാക്കി, ആധുനിക വിവര സാങ്കേതിക വിദ്യയുടെ പ്രയോജനം സർക്കാർ മേഖലയിലും നടപ്പിലാക്കുക എന്നതാണ് ലക്ഷ്യം.
പ്രസ്തുത പ്രക്രിയയുമായി ബന്ധപ്പെട്ട ഒരു നികുതിദായകന് വകുപ്പിന്റെ ഓഫീസുകൾ സന്ദർശിക്കേണ്ട ആവശ്യം ഇതിലൂടെ ഒഴിവാകും. ഈ പ്രക്രിയയിലൂടെ ഒരു നികുതി നിർണ്ണയ പ്രക്രിയയുമായി ബന്ധപ്പെട്ട കാരണംകാണിക്കൽ നോട്ടിസുകളിന്മേൽ നികുതിദായകന്റെ ഭാഗം കേൾക്കുന്നത്, നിലവിലുള്ള ഏതെങ്കിലും ഓൺലൈൻ മീറ്റിങ് പ്ലാറ്റ് ഫോമുകൾ വഴി “ഒരു ഫേസ് ലെസ്സ് അഡ്ജുഡിക്കേറ്റിംഗ് അതോർറ്റി” ആയിരിക്കും. നികുതിദായകർക്ക് അവരുടെ ഭാഗം ന്യായീകരിക്കുവാനുള്ള രേഖകൾ സമർപ്പിക്കുവാൻ ജി.എസ്.ടി കോമൺ പോർട്ടൽ ഉപയോഗിക്കുകയും ചെയ്യാം. ഇത് വഴി നികുതിദായകർക്ക് സമയം ലാഭിക്കുവാനും തങ്ങളുടെ ഭാഗം കൃത്യമായി കേട്ടുവെന്ന് ഉറപ്പാക്കുവാനും സാധിക്കും.
ആദായ നികുതി നിയമത്തിൽ ഇപ്രകാരമൊരു മാറ്റം കേന്ദ്ര സർക്കാർ മുൻപ് നടപ്പിലാക്കിയിരുന്നുവെങ്കിലും പരോക്ഷ നികുതി സംവിധാനത്തിൽ ഇത്തരം ഒരു കാൽവെയ്പ്പ് ഒരു സംസ്ഥാന സർക്കാർ നടത്തുന്നത് ഇത് ആദ്യമാണ്.