കണ്ണൂർ നിയോജക മണ്ഡലത്തിൽ 146 പട്ടയങ്ങൾ വിതരണം ചെയ്തു

post

കയ്യേറ്റക്കാരെ ഒഴിപ്പിച്ച് ഭൂമി സാധാരണക്കാരന് നൽകും: മന്ത്രി കെ രാജൻ

കണ്ണൂർ നിയോജക മണ്ഡലം പട്ടയമേള റവന്യൂ ഭവന നിർമ്മാണ വകുപ്പ് മന്ത്രി കെ രാജൻ ഓൺലൈനായി ഉദ്ഘാടനം ചെയ്തു.

ബോധപൂർവ്വമായ ഭൂമി കയ്യേറ്റങ്ങൾ ഒഴിപ്പിച്ച് അത് സാധാരണക്കാരന് നൽകുമെന്ന് മന്ത്രി പറഞ്ഞു. കുടിയേറ്റത്തെയും കയ്യേറ്റത്തെയും സർക്കാർ ഒരുപോലെയല്ല കാണുന്നത്. ഭൂരഹിതരായ മുഴുവൻ പേരെയും ഭൂമിക്ക് അവകാശികൾ ആക്കുന്നതിനുള്ള ശ്രമങ്ങളുമായി സർക്കാർ മുന്നോട്ട് പോവുകയാണ്. ഇതിനായി പട്ടയം നൽകുന്നതിനുള്ള വരുമാനപരിധി 2.5 ലക്ഷമായി ഉയർത്തും. ഇതുവരെ ഇത് ഒരുലക്ഷമായിരുന്നു. സർക്കാർ കഴിഞ്ഞ ഒൻപത് വർഷം കൊണ്ട് 409,000 പട്ടയങ്ങളാണ് വിതരണം ചെയ്തത്. ഡിജിറ്റൽ സർവേ പൂർത്തിയാക്കുന്നതോടെ ഓരോ കുടുംബങ്ങൾക്കും ഡിജിറ്റൽ റവന്യൂ കാർഡ് ഈ സാമ്പത്തിക വർഷം അവസാനം തന്നെ നൽകുന്നതിനുള്ള നടപടികൾ പുരോഗമിക്കുകയാണ്. കൂടാതെ ഓരോ ആളുകളുടെയും പേരുള്ള വിശദാംശങ്ങൾ ഡിജിലോക്കറിൽ സൂക്ഷിച്ച് വിവിധ സർട്ടിഫിക്കറ്റുകൾ നൽകുന്നതിനുള്ള നടപടികൾ വേഗത്തിലാക്കുമെന്നും മന്ത്രി പറഞ്ഞു.

ഭൂരഹിതർ ഇല്ലാത്ത നവകേരളം സൃഷ്ടിക്കാനുള്ള പ്രവർത്തനങ്ങളുമായി സർക്കാർ അതിവേഗം മുന്നോട്ട് പോവുകയാണെന്നും ഈ രംഗത്ത് സംസ്ഥാനം നടത്തുന്ന പ്രവർത്തനങ്ങൾ രാജ്യത്തിന് മാതൃകയാണെന്നും പട്ടയമേളയിൽ ഓൺലൈനായി പങ്കെടുത്ത രജിസ്‌ട്രേഷൻ വകുപ്പ് മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി പറഞ്ഞു.

കണ്ണൂർ മേയർ മുസ്ലിഹ് മഠത്തിൽ അധ്യക്ഷത വഹിച്ച യോഗത്തിൽ ജില്ലാ കലക്ടർ അരുൺ കെ വിജയൻ പട്ടയങ്ങൾ വിതരണം ചെയ്തു. രണ്ട് ലക്ഷംവീട് പട്ടയങ്ങളും 144 എൽ.ടി. പട്ടയങ്ങളുമാണ് കണ്ണൂർ നിയോജക മണ്ഡലം പട്ടയമേളയിൽ വിതരണം ചെയ്തത്. എടക്കാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി.കെ പ്രമീള, മുണ്ടേരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്  എ.അനീഷ, ജില്ലാപഞ്ചായത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർ മാൻ വി.കെ.സുരേഷ്ബാബു, കണ്ണൂർ എഡിഎം കല ഭാസ്‌ക്കർ, കണ്ണൂർ തഹസിൽദാർ ആഷിക് തോട്ടോൻ, ഭൂരേഖ തഹസിൽദാർ എം.കെ മനോജ് കുമാർ,  രാഷ്ട്രീയപാർട്ടി പ്രതിനിധികളായ എൻ ബാലകൃഷ്ണൻ മാസ്റ്റർ, അഡ്വ. ടി അജയകുമാർ, സി എം ഗോപിനാഥൻ, പി എസ് ജോസഫ്, രാഗേഷ് മന്ദമ്പേത്ത്, പി സി അശോകൻ, എം ഉണ്ണികൃഷ്ണൻ, കെ പി പ്രശാന്ത് എന്നിവർ സംസാരിച്ചു.

ആയിഷക്ക് ഇനി സ്വന്തം മണ്ണ്


ആയിഷ എന്ന 55 കാരിക്ക് ചുവടുറപ്പിക്കാൻ ഇത്തിരി മണ്ണോ തലചായ്ക്കാൻ ഒരു കൂരയോ വിദൂര സ്വപ്നം മാത്രമായിരുന്നു. പകൽ ചെറിയ ജോലികൾ ചെയ്ത് നിത്യവൃത്തി കഴിയും. രാത്രി സമീപവാസികളുടെ കരുണയിൽ അന്തിയുറങ്ങും. ഇതായിരുന്നു മാതാപിതാക്കളോ സഹോദരങ്ങളോ മറ്റ് ബന്ധുക്കളോ ഇല്ലാത്ത ഈ സാധു സ്ത്രീയുടെ ജീവിതം. എന്നാൽ സംസ്ഥാന സർക്കാരിന്റെ 'എല്ലാവർക്കും ഭൂമി എല്ലാ ഭൂമിക്കും രേഖ' പദ്ധതി ആയിഷയുടെ ജീവിതത്തെ അടിമുടി മാറ്റി. ഇന്ന് അയിഷയും ഭൂമിയുടെ അവകാശിയായി. കണ്ണൂർ താലൂക്ക് ഓഫീസ് കോൺഫറൻസ് ഹാളിൽ നടന്ന കണ്ണൂർ നിയോജകമണ്ഡലം പട്ടയമേളയിൽ ആയിഷയക്ക് സ്വന്തം പേരിലുള്ള പട്ടയം ലഭിച്ചു.

കണ്ണൂർ നഗരസഭ 45 ാം വാർഡ് താണയാണ് ആയിഷയുടെ കുടുംബത്തിന്റെ പേരിലുള്ള വസ്തു ഉണ്ടായിരുന്നത്. മാതാപിതാക്കളുടെ കാലശേഷം ഈ വസ്തുവിന്റെ ഉടമസ്ഥാവകാശം തെളിയിക്കുന്നതിന് ഒരു രേഖകളും ആയിഷയുടെ പക്കൽ ഇല്ലായിരുന്നു. രേഖകൾ ഇല്ലാത്തതിനാൽ ലൈഫ് പദ്ധതിയിൽ വീടിന് അപേക്ഷിക്കാനും കഴിയാതായി. സമീപത്തെ വീടുകളിൽ അന്തിയുറങ്ങിയിരുന്ന ആയിഷക്ക് വാർഡ് കൗൺസിലർ കെ.ഷബീന സഹായത്തിന് എത്തിയതോടെയാണ് സ്വന്തം ഭൂമിക്ക് രേഖ എന്ന ആഗ്രഹത്തിന് ജീവൻ വക്കുന്നത്. രജിസ്ട്രാർ ഓഫീസിൽ ബന്ധപ്പെട്ട് സമീപ വസ്തുക്കളുടെ സർവ്വേ നമ്പർ എടുത്ത് നിരവധി കടമ്പകൾ കടന്നാണ് ഭൂമിക്ക് രേഖകൾ ഉണ്ടാക്കി ആയിഷയുടെ പേരിൽ പട്ടയം ആക്കിയത്. 'ഭൂമിക്ക് രേഖ ലഭിച്ചതോടെ സന്തോഷമായി. ഇനി അതിൽ ഒരു കൂരകെട്ടി താമസിക്കണം' പട്ടയം നെഞ്ചോട് ചേർത്തത് ആയിഷ പറഞ്ഞു.