നവംബർ വരെ മാസത്തിൽ ഒരു ദിവസം ജനകീയ ശുചീകരണം: ജൂലായ 19 ന് തുടക്കം

സംസ്ഥാനത്തെ എല്ലാ തദ്ദേശസ്ഥാപന പരിധിയിലും ഈ നവംബർ വരെ മാസത്തിൽ ഒരു ദിവസം ജനകീയശുചീകരണം നടത്തും. പൊതുസ്ഥലങ്ങളുടെ ശുചീകരണം മൂന്നാംശനിയാഴ്ചകളിലും സ്‌കൂൾ, കോളേജ്, സർക്കാർ സ്ഥാപനങ്ങൾ, പൊതുസ്ഥാപനങ്ങൾ എന്നിവയുടെ ശുചീകരണം മൂന്നാമത്തെ വെള്ളിയാഴ്ചകളിലും നടത്താൻ സർക്കാർ നിർദേശം നൽകി.
സംസ്ഥാന-ജില്ലാ-തദ്ദേശസ്ഥാപന തലങ്ങളിൽ ജൂലായ് 19 മുതൽ ഈ പ്രവർത്തനം ആരംഭിക്കും. ഇതിനായി തദ്ദേശസ്ഥാപനങ്ങളുടെ നേതൃത്വത്തിൽ സംഘടനകളുടെ യോഗം ചേർന്ന് ജനകീയ പ്രവർത്തനമായി ഇത് നടത്തണമെന്ന് തദ്ദേശസ്വയംഭരണവകുപ്പ് നിർദേശിച്ചു.
പ്രാദേശിക ക്ലബ്ബുകൾ, വായനശാലകൾ, റെസിഡൻസ്-വെൽഫെയർ അസോസിയേഷനുകൾ, രാഷ്ട്രീയ സംഘടനകൾ, മത-സാമുദായിക സംഘടനകൾ, യുവജന സംഘടനകൾ, സന്നദ്ധസംഘടനകൾ തുടങ്ങി എല്ലാ ബഹുജന സന്നദ്ധ സംഘടകളെയും ഏകോപിപ്പിച്ച് പ്രവർത്തനം നടത്തണം.
ശുചീകരിക്കുന്ന സ്ഥലങ്ങൾ ഭരണസമിതി ഓരോ മാസവും ആദ്യയോഗത്തിൽ തെരഞ്ഞെടുക്കണം. ജനകീയശുചിത്വസമിതികളുടെ പ്രവർത്തനം വിപുലീകരിക്കണം. നവംബർ മാസംവരെ ഈ പ്രവർത്തനം തുടരണം. വൃത്തിയാക്കിയ പ്രദേശങ്ങളുടെ തുടർപരിപാലനം, സൗന്ദര്യവത്കരണം എന്നിവയും ജനകീയ സമിതികളെ ഏല്പിക്കണം.
സ്ഥാപനങ്ങളിലെ ക്ലീനിങ്ങിന് തദ്ദേശസ്ഥാപനങ്ങൾ ഉടമകളുടെ യോഗം ചേർന്ന് നിർദ്ദേശം നൽകണം. എല്ലാ സ്ഥാപനങ്ങളിലും ജൈവ, അജൈവ മാലിന്യം തരംതിരിച്ച് നിക്ഷേപിക്കുന്നതിനുള്ള ബിന്നുകൾ ഉണ്ടെന്നും ജൈവമാലിന്യത്തിനായി ഉറവിട സംസ്‌കരണ സംവിധാനം അംഗീകൃത ഏജൻസിക്ക് കൈമാറൽ, അജൈവമാലിന്യം ഹരിത കർമ്മ സേനയ്ക്ക് കൈമാറൽ എന്നിവയും ഉറപ്പുവരുത്തണം. കൊതുക് പ്രജനന കേന്ദ്രങ്ങളും വെള്ളംകെട്ടിക്കിടക്കുന്ന സാഹചര്യങ്ങളും ഒഴിവാക്കണം. പരിസരം ശുചിയാക്കി വലിച്ചെറിയൽ മുക്തമാക്കണം.
സംസ്ഥാന-ജില്ലാതലങ്ങളിൽ ഏറ്റവും കൂടുതൽ സ്ഥലങ്ങൾ വൃത്തിയായി പരിപാലിക്കുന്ന സംഘടനകൾക്ക് സംസ്ഥാന സർക്കാർ പുരസ്‌കാരം നൽകുമെന്ന് ഉത്തരവിൽ പറയുന്നു.. തദ്ദേശസ്ഥാപനതലത്തിലും ഇത്തരം അവാർഡുകൾ നൽകും.
ജനകീയശുചീകരണപരിപാടിയുടെ ഉദ്ഘാടനം തൃശ്ശൂർ വടക്കാഞ്ചേരി നഗരസഭയിൽ ജൂലായ് 19ന് രാവിലെ 9.30 ന് തദ്ദേശഭരണമന്ത്രി എം.ബി.രാജേഷ് നിർവഹിക്കും.