ജില്ലയില്‍ 2,461 ആദിവാസി കുടുംബങ്ങള്‍ സൗജന്യ ഭക്ഷ്യോത്പന്ന കിറ്റുകള്‍ കൈപ്പറ്റി

post

പൊതു വിതരണ കേന്ദ്രങ്ങള്‍ വഴിയുള്ള കിറ്റ് വിതരണം ജില്ലയില്‍ പുരോഗമിക്കുന്നു

മലപ്പുറം : കോവിഡ് 19 പശ്ചാത്തലത്തില്‍ സംസ്ഥാന സര്‍ക്കാര്‍ പ്രഖ്യാപിച്ച സൗജന്യ ഭക്ഷ്യോത്പന്ന കിറ്റ് വിതരണം ജില്ലയില്‍ പുരോഗമിക്കുന്നു. ആദിവാസി ഊരുകളിലെ കുടുംബങ്ങളടക്കമുള്ള എ.എ.വൈ(അന്ത്യോദയ അന്ന യോജന) കാര്‍ഡുടമകള്‍ക്കുള്ള വിതരണമാണ് ഇപ്പോള്‍ നടക്കുന്നത്. എ.എ.വൈ കാര്‍ഡുകളില്‍ ഉള്‍പ്പെട്ട ആദിവാസി കുടുംബങ്ങള്‍ക്കുള്ള ഭക്ഷ്യോത്പന്ന കിറ്റ് വിതരണം 90 ശതമാനവും പൂര്‍ത്തിയായിട്ടുണ്ടെന്ന് ജില്ലാ സപ്ലൈ ഓഫീസര്‍ അറിയിച്ചു. 3,476 ആദിവാസി കുടുംബങ്ങളില്‍ 2,461 കുടുംബങ്ങളാണ് ജില്ലയില്‍ ഇതുവരെ കിറ്റ് കൈപ്പറ്റിയത്.  ബാക്കി 1,015 കുടുംബങ്ങള്‍ക്കുള്ള കിറ്റു വിതരണം രണ്ടു ദിവസത്തിനുള്ളില്‍ പൂര്‍ത്തിയാവും.

ജില്ലയിലെ ഉള്‍നാടന്‍ വന മേഖലയിലും ഒറ്റപ്പെട്ടും താമസിക്കുന്ന ആദിവാസി കുടുംബങ്ങളടക്കമുള്ളവര്‍ക്കാണ് കിറ്റുകള്‍ വിതരണം ചെയ്തിട്ടുള്ളത്. മറ്റ് എ.എ.വൈ(മഞ്ഞ കാര്‍ഡ്) കാര്‍ഡുടമകള്‍ക്കുള്ള കിറ്റ് വിതരണവും ജില്ലയില്‍ പൂര്‍ത്തിയായിവരുന്നു.  49,596 എ.എ.വൈ(മഞ്ഞ)  കാര്‍ഡുടമകള്‍ക്കാണ് ജില്ലയില്‍ കിറ്റുകള്‍ വിതരണം ചെയ്യുന്നത്. വിഷുവിന് മുമ്പ് തന്നെ ജില്ലയിലെ മുഴുവന്‍ എ.എ.വൈ കാര്‍ഡുടമകള്‍ക്കും കിറ്റ് വിതരണം ചെയ്യും.

വിഷുവിന് ശേഷമാണ്  ജില്ലയിലെ പിങ്ക് കാര്‍ഡുടമകള്‍ക്ക്(ബി.പി.എല്‍) കിറ്റുകള്‍ വിതരണം ചെയ്തു തുടങ്ങുക. ജില്ലയില്‍ 3,78,998 ത്തോളം പിങ്ക് കാര്‍ഡുടമകള്‍ക്കാണ് കിറ്റുകള്‍ നല്‍കുന്നത്. ഇത് പൂര്‍ത്തിയാവുന്നതോടെ എ.പി.എല്‍ വിഭാഗത്തില്‍പ്പെടുന്ന നീല, വെള്ള കാര്‍ഡുകാര്‍ക്കുള്ള കിറ്റുകള്‍ റേഷന്‍ കടകളിലെത്തും. ജില്ലയില്‍ നീലകാര്‍ഡുള്ള 3,02,396   കാര്‍ഡുടമകള്‍ക്കും വെള്ളകാര്‍ഡുള്ള 2,10,248 കാര്‍ഡുടമകള്‍ക്കുമാണ് ഭക്ഷ്യോത്പന്നകിറ്റുകള്‍ വിതരണം ചെയ്യുക. മുഴുവന്‍ വിഭാഗങ്ങളിലുമായി 9,44,714 റേഷന്‍ കാര്‍ഡുടമകള്‍ക്കാണ് സൗജന്യ ഭക്ഷ്യോത്പന്ന കിറ്റുകള്‍ ജില്ലയില്‍ വിതരണം ചെയ്യുന്നത്. കിറ്റ് വിതരണം ഏപ്രില്‍ 30നകം  പൂര്‍ത്തിയാവും.

കോവിഡ് 19 രോഗവ്യാപനം തടയാന്‍ പ്രഖ്യാപിച്ച ലോക്ക് ഡൗണിന്റെ പശ്ചാത്തലത്തില്‍ പൊതുജനങ്ങള്‍ക്കുണ്ടാകുന്ന ബുദ്ധിമുട്ടുകള്‍ പരിഹരിക്കുന്നതിനാണ് ഭക്ഷ്യകിറ്റുകള്‍ വിതരണം ചെയ്യാന്‍ സര്‍ക്കാര്‍ തീരുമാനിച്ചത്. വെളിച്ചെണ്ണ, പഞ്ചസാര, തേയില, മുളകുപൊടി, മല്ലിപ്പൊടി, മഞ്ഞള്‍പ്പൊടി, കടല, ചെറുപയര്‍, ഉപ്പ്, കടുക് തുടങ്ങി 17 ഇനം സാധനങ്ങളടങ്ങിയ  കിറ്റാണ് വിതരണം ചെയ്യുന്നത്. ആരോഗ്യവകുപ്പിന്റെ എല്ലാനിര്‍ദേശങ്ങളും കര്‍ശനമായി പാലിച്ചാണ് റേഷന്‍ കടകള്‍ വഴി ഭക്ഷ്യോത്പന്ന കിറ്റുകള്‍ വിതരണം ചെയ്യുന്നത്.