സ്വദേശാഭിമാനി കേസരി പുരസ്‌കാരവും സംസ്ഥാന മാധ്യമ പുരസ്‌കാരവും ജൂൺ 26ന് മുഖ്യമന്ത്രി സമർപ്പിക്കും

post

മാധ്യമ പ്രവർത്തനത്തിലെ സമഗ്ര സംഭാവനയ്ക്കു സംസ്ഥാന സർക്കാർ നൽകുന്ന പരമോന്നത പുരസ്‌കാരമായ സ്വദേശാഭിമാനി - കേസരി പുരസ്‌കാരങ്ങളും സംസ്ഥാന മാധ്യമ പുരസ്‌കാരങ്ങളും മുഖ്യമന്ത്രി പിണറായി വിജയൻ ജൂൺ 26ന് സമർപ്പിക്കും. തിരുവനന്തപുരം മാസ്‌കറ്റ് ഹോട്ടൽ സിംഫണി ഹാളിൽ വൈകിട്ട് 5.30 നാണ് പുരസ്കാര സമർപ്പണ ചടങ്ങ്.

പുരസ്‌കാര സമർപ്പണ ചടങ്ങിൽ  പൊതുവിദ്യാഭ്യാസ, തൊഴിൽ വകുപ്പ് മന്ത്രി വി. ശിവൻകുട്ടി അധ്യക്ഷത വഹിക്കും.  ഭക്ഷ്യ- പൊതുവിതരണ വകുപ്പ് മന്ത്രി ജി.ആർ. അനിൽ, ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്, മേയർ ആര്യ രാജേന്ദ്രൻ, വി.കെ. പ്രശാന്ത് എം എൽ എ എന്നിവർ മുഖ്യാതിഥികളായിരിക്കും.

ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്  അഡ്വ. ഡി. സുരേഷ്‌കുമാർ, മുഖ്യമന്ത്രിയുടെ മീഡിയ സെക്രട്ടറി എൻ. പ്രഭാവർമ്മ, കേരള മീഡിയ അക്കാദമി ചെയർമാൻ ആർ.എസ്. ബാബു, കെ.യു.ഡബ്ല്യു.ജെ. സംസ്ഥാന പ്രസിഡന്റ് റെജി കെ. പി, കെ.യു.ഡബ്ല്യു. ജെ. ജില്ലാ പ്രസിഡന്റ് ഷില്ലർ സ്റ്റീഫൻ, ഇൻഫർമേഷൻ - പബ്ലിക് റിലേഷൻസ് വകുപ്പ് സെക്രട്ടറി എസ്. ഹരികിഷോർ,  ഡയറക്ടർ ടി.വി. സുഭാഷ് തുടങ്ങിയവർ പങ്കെടുക്കും.

മാധ്യമ പ്രവർത്തകരായ കെ. ജി പരമേശ്വേരൻ നായർ, ഏഴാച്ചേരി രാമചന്ദ്രൻ, എൻ. അശോകൻ എന്നിവർക്കാണ്  സ്വദേശാഭിമാനി  കേസരി പുരസ്‌കാരം സമ്മാനിക്കുന്നത്. ഒരു ലക്ഷം രൂപയും ശിൽപി കാനായി കുഞ്ഞിരാമൻ രൂപകൽപ്പന ചെയ്ത ശിൽപ്പവും പ്രശസ്തിപത്രവുമടങ്ങുന്നതാണു പുരസ്‌കാരം.

ജനറൽ റിപ്പോർട്ടിംഗ്, വികസനോൻമുഖ റിപ്പോർട്ടിംഗ്, ന്യൂസ് ഫോട്ടോഗ്രഫി, കാർട്ടൂൺ, ടി.വി. ന്യൂസ് റിപ്പോർട്ടിംഗ്, ടി.വി. സാമൂഹ്യ ശാക്തീകരണ റിപ്പോർട്ടിംഗ്, ടി.വി. ന്യൂസ് എഡിറ്റിംഗ്, ടി.വി. ന്യൂസ് ക്യാമറ, ടി.വി. ന്യൂസ് പ്രസന്റർ, ടി.വി. അഭിമുഖം എന്നീ വിഭാഗങ്ങളിലാണ് മാധ്യമ പുരസ്‌കാരങ്ങൾ നൽകുന്നത്.

സംസ്ഥാനസർക്കാരിന്റെ രണ്ടാം വാർഷികത്തോനുബന്ധിച്ച് 'വികസനം, ക്ഷേമം, സന്തോഷ കാഴ്ചകൾ' എന്ന വിഷയത്തിൽ സംഘടിപ്പിച്ച ഫോട്ടോഗ്രഫി മത്സര വിജയികൾക്കുള്ള അവാർഡുകളും ചടങ്ങിൽ വിതരണം  ചെയ്യും.