കര്‍ഷകര്‍ക്ക് ആവശ്യമായ സൗകര്യങ്ങള്‍ ഒരുക്കും - മന്ത്രി എ.കെ. ശശീന്ദ്രന്‍

post

വയനാട് : കര്‍ഷകര്‍ക്ക് കൃഷി നടത്താനുളള സൗകര്യങ്ങളൊരുക്കുമെന്ന് ഗതാഗത വകുപ്പ് മന്ത്രി എ.കെ ശശീന്ദ്രന്‍ അറിയിച്ചു. കോവിഡ് 19 പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി കളക്ട്രേറ്റില്‍ ചേര്‍ന്ന അവലോകന യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. കൃഷിയിടങ്ങളില്‍ അതത് പ്രദേശത്തെ തൊഴിലാളികളെ ഉപയോഗിക്കണം. ഇവര്‍ സാമൂഹിക അകലം പാലിക്കണം. മറ്റിടങ്ങളില്‍ സ്വന്തമായി കൃഷി ഭൂമിയുള്ളവര്‍ക്ക് അവിടങ്ങളില്‍ എത്താന്‍ ജില്ലാ ഭരണകൂടം പാസ് അനുവദിക്കുമെന്നും അദ്ദേഹം പറഞ്ഞു.

     നിലമുഴുന്നതിനും വളങ്ങള്‍ കൊണ്ടുപോകുന്നതിനും ട്രാക്ടര്‍, ടില്ലര്‍ തുടങ്ങിയവ ഉപയോഗിക്കാം. വാഹനത്തില്‍ ഡ്രൈവര്‍, ഉടമസ്ഥന്‍ എന്നിവര്‍ക്ക് മാത്രമാണ് യാത്ര ചെയ്യാന്‍ അനുമതി. യാത്ര ചെയ്യുന്നവരുടെ പേര്, ഫോട്ടോ, വാഹന നമ്പര്‍, കൃഷി ഭൂമിയുമായി ബന്ധപ്പെട്ട വിവരങ്ങള്‍ തുടങ്ങിയവ അതത് കൃഷി ഭവനില്‍ സമര്‍പ്പിച്ച്  സാക്ഷ്യപത്രം വാങ്ങണം. ഇത് ബന്ധപ്പെട്ട വില്ലേജുകളില്‍ സമര്‍പ്പിച്ചാല്‍ യാത്രാ പാസ്  ലഭിക്കും. സാക്ഷ്യപത്രവും പാസും യാത്രാവേളയില്‍ നിര്‍ബന്ധമായും കൈവശം കരുതണം. ലോക്ക്ഡൗണ്‍ സാഹചര്യത്തില്‍ കാര്‍ഷികവൃത്തി മാറ്റിവെക്കുന്നതിലൂടെ കര്‍ഷകര്‍ക്ക് ഉണ്ടായേക്കാവുന്ന കടുത്ത സാമ്പത്തിക പ്രതിസന്ധി ഇല്ലാതാക്കുന്നതിന്റെ ഭാഗമായാണ് നടപടിയെന്ന് മന്ത്രി പറഞ്ഞു. അതിര്‍ത്തി സംസ്ഥാനങ്ങളില്‍ കൃഷി നടത്തുന്ന ജില്ലയിലെ കര്‍ഷകരുടെ പ്രശ്നങ്ങള്‍ സര്‍ക്കാരിന്റെ ശ്രദ്ധയില്‍പ്പെടു ത്തുമെന്നും അദ്ദേഹം പറഞ്ഞു.

       ശാരീരിക ബുദ്ധിമുട്ടുകള്‍ മൂലം റേഷന്‍ കടകളിലെത്തി സൗജന്യ പലവ്യഞ്ജന കിറ്റുകള്‍ വാങ്ങാന്‍ സാധിക്കാത്തവര്‍ക്ക് ഇവ വീടുകളില്‍ എത്തിക്കാന്‍ യോഗത്തില്‍ ധാരണയായി. ട്രൈബല്‍ പ്രമോട്ടര്‍, ജില്ലാ ഭരണകൂടത്തിന്റെ പാസ് ലഭിച്ച സന്നദ്ധ പ്രവര്‍ത്തകര്‍ എന്നിവരെ ഉപയോഗിച്ച് മാത്രമാണ് വിതരണം നടത്തുക.     യോഗത്തില്‍ എം.എല്‍.എമാരായ സി.കെ. ശശീന്ദ്രന്‍, ഒ.ആര്‍.കേളു, ഐ.സി ബാലകൃഷ്ണന്‍, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.ബി നസീമ, ജില്ലാ കളക്ടര്‍ ഡോ. അദീല അബ്ദുള്ള, ജില്ലാ പോലീസ് മേധാവി ആര്‍. ഇളങ്കോ, സബ് കളക്ടര്‍ വികല്‍പ് ഭരദ്വാജ്, ജില്ലാ മെഡിക്കല്‍ ഒഫീസര്‍ ആര്‍. രേണുക തുടങ്ങിയവര്‍ പങ്കെടുത്തു.