ലഹരിവിരുദ്ധ പോരാട്ടം: കേരളം അഞ്ചാം ഘട്ട ക്യാമ്പയിനിലേക്ക്

അന്താരാഷ്ട്ര ലഹരിവിരുദ്ധ ദിനമായ ജൂൺ 26ന് ലഹരിവിരുദ്ധ ക്യാമ്പയിൻറെ അഞ്ചാം ഘട്ടത്തിൻറെ സംസ്ഥാനതല ഉദ്ഘാടനം നടക്കുമെന്നു തിരുവനന്തപുരത്ത് വാർത്താ സമ്മേളനത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ അറിയിച്ചു.
2026 ജനുവരി 30 വരെ നീണ്ടു നിൽക്കുന്ന ക്യാമ്പെയ്‌നായിരിക്കുമിത്. അന്താരാഷ്ട്ര ലഹരിവിരുദ്ധ ദിനാചരണത്തിൻറെ ജില്ലാതല ഉദ്ഘാടനം അതാത് ജില്ലകളിൽ ജനപ്രതിനിധികളുടെ നേതൃത്വത്തിൽ നടക്കും.
'ആർട്ട് ഡിക്ഷൻ ദി വേ ഓഫ് ഇൻസ്പിറേഷൻ' എന്ന പ്രോഗ്രാം കോളേജ് തലത്തിൽ സംഘടിപ്പിക്കും. എല്ലാ ക്യാമ്പസ്സുകളിലും ഒരേ സമയം പ്രസ്തുത പരിപാടിയുടെ ലോഞ്ചിംഗ് മന്ത്രിമാർ, ജനപ്രതിധികൾ, സിനിമാ പ്രവർത്തകർ, എൻ.ജി.ഒകൾ എന്നിവരുടെ സഹകരണത്തോടെ സംഘടിപ്പിക്കും.
റസിഡന്റ്സ് അസോസിയേഷനുകളുടെ ആഭിമുഖ്യത്തിൽ സംസ്ഥാനത്ത് 'എന്റെ കുടുംബം ലഹരിമുക്ത കുടുംബം' എന്ന പരിപാടിയ്ക്ക് തുടക്കം കുറിക്കുമെന്ന് മുഖ്യമന്ത്രി അറിയിച്ചു. 3 മാസത്തിനുള്ളിൽ, മികച്ച പ്രവർത്തനങ്ങൾ കാഴ്ചവയ്ക്കുകയും പരമാവധി കുടുംബങ്ങളെ ലഹരിമുക്ത കുടുംബങ്ങൾ ആക്കുകയും ചെയ്യുന്ന റസിഡൻറ്‌സ് അസോസിയേഷനുകൾക്ക് താലൂക്ക് അടിസ്ഥാനത്തിൽ സമ്മാനം നൽകും.
സ്‌കൂൾ കോളേജ് തലത്തിൽ എൻ.എസ്.എസ്സ്, എസ്.പി.സി, ലഹരിവിരുദ്ധ ക്ലബ്ബുകൾ എന്നിവരുടെ ആഭിമുഖ്യത്തിൽ ലഹരിവിരുദ്ധ റാലി സംഘടിപ്പിക്കും. തദ്ദേശ സ്വയംഭരണ വകുപ്പിന്റെയും, വിദ്യാഭ്യാസ വകുപ്പിന്റെയും ആഭിമുഖ്യത്തിൽ ഹൈസ്‌കൂൾ, ഹയർസെക്കണ്ടറി സ്‌കൂൾ തലങ്ങളിൽ സ്‌കൂൾ പാർലമെന്റ് സംഘടിപ്പിക്കും. 'ലഹരിമുക്ത സുരക്ഷിത വിദ്യാലയം കുട്ടികളുടെ അവകാശം' എന്ന പ്രമേയം അവതരിപ്പിക്കും. സംസ്ഥാനത്തെ എല്ലാ സർക്കാർ ഓഫീസുകളിലും രാവിലെ 11 മണിക്ക് ഓഫീസ് മേധാവി പ്രതിജ്ഞാ വാചകം ചൊല്ലിക്കൊടുക്കും.
കേരളം ലഹരിക്കെതിരായ പോരാട്ടം ശക്തമായി മുന്നോട്ടു കൊണ്ടു പോവുകയാണ്. ജൂൺ 10 മുതൽ ജൂൺ 16 വരെയുള്ള കാലയളവിൽ ഓപ്പറേഷൻ ഡി ഹണ്ടിന്റെ ഭാഗമായി 13,700 പേരെ പരിശോധനയ്ക്ക് വിധേയമാക്കി. 730 കേസുകൾ രജിസ്റ്റർ ചെയ്യുകയും 769 പേരെ അറസ്റ്റ് ചെയ്യുകയും ചെയ്തു. 378.375 ഗ്രാം എം ഡി എം എയും 24.833 കിലോഗ്രാം കഞ്ചാവും പിടിച്ചെടുത്തു. ഈ കാലയളവിൽ സംസ്ഥാനത്തൊട്ടാകെ ലഹരിയുമായി ബന്ധപ്പെട്ട 274 സോഴ്‌സ് റിപ്പോർട്ടുകൾ ബന്ധപ്പെട്ട ജില്ലാ പോലീസ് മേധാവിമാർക്ക് കൈമാറുകയും അതിന്റെ അടിസ്ഥാനത്തിൽ തുടർ നടപടികൾ സ്വീകരിച്ച് വരികയും ചെയ്യുന്നു.
ജൂൺ 8 മുതൽ ജൂൺ 14 വരെ 19.937 കിലോഗ്രാം കഞ്ചാവ് എക്‌സൈസ് പിടികൂടി. 20.71 ഗ്രാം എം ഡി എം എയും 0.6 ഗ്രാം മെത്താഫിറ്റമിനും എക്‌സൈസ് പിടികൂടി. 238 കേസുകൾ രജിസ്റ്റർ ചെയ്യുകയും 221 പ്രതികളെ അറസ്റ്റ് ചെയ്തിട്ടുമുണ്ട്.
പൊതുവിദ്യാഭ്യാസ വകുപ്പിന്റെ നേതൃത്വത്തിൽ ലഹരി വിപത്തിനെതിരെ ശക്തമായ പ്രതിരോധമാണ് വിദ്യാലയങ്ങൾ കേന്ദ്രീകരിച്ച് ആവിഷ്‌കരിച്ചിരിക്കുന്നത്. വിദ്യാലയങ്ങളിലെ ലഹരി വിരുദ്ധ ക്യാംപെയിനിൽ, വിദ്യാർത്ഥികൾക്കിടയിൽ ലഹരി വസ്തുക്കളുടെ ദുരുപയോഗവും ആസക്തിയും തടയാൻ ലക്ഷ്യമിട്ടുള്ള വിവിധ പ്രവർത്തന പദ്ധതികൾ പൊതു വിദ്യാഭ്യസവകുപ്പ് നടത്തിവരുന്നു. ലഹരി വസ്തുക്കൾക്കെതിരെയുള്ള ബോധവത്കരണം, സമൂഹത്തെ ശാക്തീകരിക്കൽ, ആരോഗ്യകരമായ ജീവിതശൈലി പ്രോൽസാഹിപ്പിക്കുന്നതിനുള്ള പിന്തുണ സംവിധാനങ്ങൾ എന്നിവയാണ് ഇതിൽ പ്രധാനം.
സ്‌കൂൾ തലത്തിലെ ജാഗ്രതാ പ്രവർത്തനങ്ങൾ, ജനജാഗ്രതാ സമിതികളുടെ പ്രവർത്തനങ്ങൾ എന്നിവ സംബന്ധിച്ച് വിശദമായ മാർഗ്ഗരേഖ വിദ്യാലയങ്ങൾക്കു നൽകിയിട്ടുണ്ട്. ലഹരിയുടെ ദൂഷ്യഫലങ്ങൾ വിദ്യാർത്ഥികളും അധ്യാപകരും എന്ന പോലെ രക്ഷകർത്താക്കളും മനസ്സിലാക്കേണ്ടതുണ്ട്. പരിശീലന പരിപാടികളിൽ രക്ഷകർത്താക്കളെക്കൂടി ഉൾപ്പെടുത്തി മൊഡ്യൂൾ തയ്യാറാക്കിയിട്ടുണ്ട്.
ലഹരിയുടെ ദൂഷ്യവശങ്ങളെക്കുറിച്ച് കുട്ടികൾക്ക് ബോധ്യമുണ്ടാകണം. അത് കണക്കിലെടുത്ത് പാഠ്യപദ്ധതി പരിഷ്‌കരണ വേളയിൽ ഈ സാമൂഹ്യ വിഷയങ്ങൾ ഉൾപ്പെടുത്തിയിട്ടുണ്ട്. കൗമാര വിദ്യാഭ്യാസത്തിനു പ്രത്യേക ഊന്നൽ നൽകിയിട്ടുണ്ട്. കുട്ടികൾക്കിടയിൽ ആരോഗ്യകരമായ ജീവിതശൈലി പ്രോത്സാഹിപ്പിക്കുന്നതിന് എസ്.സി.ഇ.ആർ.ടി. പ്രത്യേക പുസ്തകങ്ങൾ തയ്യാറാക്കിയിട്ടുണ്ട്.
കുട്ടികളിലെ ലഹരി ഉപയോഗവും അക്രമോത്സുക്തയും തിരിച്ചറിയുന്നതിനു ആവശ്യമായ പരിശീലനം അധ്യാപകർക്ക് നൽകാൻ ആരംഭിച്ചു. പ്രാഥമിക കൗൺസിലിംഗ് നൽകുന്നതിന് അധ്യാപകരെ പ്രാപ്തരാക്കുന്നതിനായി ഈ പരിശീലനങ്ങൾ തുടരും.
ലഹരിക്കെതിരെ ബോധവൽക്കരണ പരിപാടികൾ സംഘടിപ്പിക്കുന്നതിനും, കുട്ടികളെ നിരീക്ഷിക്കുന്നതിനുമായി സ്‌കൂളിൽ എക്‌സൈസിന്റെ സഹായത്തോടെ ആന്റി നർകോട്ടിക് ക്ലബുകൾ പ്രവർത്തിക്കുന്നു. തെരഞ്ഞെടുക്കപ്പെട്ട സ്‌കൂളുകളിൽ ജാഗ്രത ബ്രിഗേഡ് എന്ന രീതിയിൽ മുപ്പത് മുതൽ അമ്പത് വരെ കുട്ടികളുടെ ഗ്രൂപ്പ് രൂപപ്പെടുത്തി പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നുണ്ട്.
മയക്കുമരുന്ന് സംബന്ധമായ പ്രശ്‌നങ്ങളിൽ പിയർ ഗ്രൂപ്പ് സഹായത്തോടെ സമീപനം നടത്തുക ട്രിഗർ ക്ലസ്റ്ററുകളും ക്യാമ്പസ് കമ്മ്യൂണിറ്റി വില്ലേജിലെ മയക്കുമരുന്ന് പ്രചാരണത്തെക്കുറിച്ചുള്ള കമ്മ്യൂണിറ്റി സംവാദങ്ങൾ സംഘടിപ്പിക്കുന്ന വർജ്യം പാർലമെന്റും നടപ്പാക്കുന്നു.
കൗമാരക്കാരായ ഹയർസെക്കൻഡറി വിദ്യാർത്ഥികളുടെ സർഗ്ഗശേഷി വളർത്താനും വ്യക്തിത്വവികാസത്തിനുമായി ജീവിതോത്സവം 2025 എന്ന പരിപാടി ആവിഷ്‌കരിച്ചിട്ടുണ്ട്. ഇതിന്റെ ഭാഗമായി പ്രവർത്തനാധിഷ്ഠിതവും പരിവർത്തനോന്മുഖവുമായ ചലഞ്ചുകളുടെ രൂപത്തിൽ വിവിധ പ്രവർത്തനങ്ങൾ 21 ദിനങ്ങളിലായി സംഘടിപ്പിക്കും. പരിപാടിയുടെ സമാപനവേളയിൽ 'ജീവിതോത്സവം2025' എന്ന പേരിൽ സ്റ്റേറ്റ് ഇന്റഗ്രേഷൻ കാർണിവൽ സംഘടിപ്പിക്കും.
ലഭ്യമായ പരാതികൾ ആഴ്ചയിലൊരു ദിവസം പ്രധാനാധ്യാപകന്റെ നേതൃത്വത്തിൽ പരിശോധിച്ച് ആവശ്യമായ നടപടികൾ സ്വീകരിക്കാൻ നിർദ്ദേശം നൽകിയിട്ടുണ്ട്. ലഹരി ഉപയോഗം ശ്രദ്ധയിൽപെട്ടാൽ റിപ്പോർട്ട് ചെയ്യുന്നതിനുള്ള കൃത്യമായ നിർദ്ദേശങ്ങളും അധ്യാപകർക്ക് നൽകിയിട്ടുണ്ട്. കുട്ടികളുടെ ശാരീരിക ആരോഗ്യ ക്ഷമതയ്ക്കും ഫലപ്രദമായി വിനിയോഗിക്കുന്നതിനും സുംബ പോലുളള വ്യായാമമുറകൾ അധ്യാപകർക്ക് പരിചയപ്പെടുത്തിയിട്ടുണ്ടെന്ന് മുഖ്യമന്ത്രി പറഞ്ഞു.
തദ്ദേശഭരണ സ്ഥാപനങ്ങളും വിവിധ സംഘടനകളും ജനങ്ങളുടെ മറ്റു കൂട്ടായ്മകളുമെല്ലാം മാതൃകാപരമായ പ്രവർത്തനങ്ങളുമായി ലഹരി വിപത്തിനെതിരെ അണി നിരക്കുകയാണ്. കോഴിക്കോട് ജില്ലാ പഞ്ചായത്ത് അതിന്റെ വാർഷിക പരിപാടിയിൽ തന്നെ ലഹരിക്കെതിരെ ജനകീയ ബോധവൽക്കരണവും ജാഗ്രതയും ഉറപ്പു വരുത്താനുള്ള പദ്ധതി ഉൾപ്പെടുത്തിയിരിക്കുകയാണ്. 'ലഹരിമുക്ത കോഴിക്കോട്' എന്ന ഈ സംയോജിത പദ്ധതിയുടെ ഭാഗമായി കോഴിക്കോട് ജില്ലയിലെ 20 ലക്ഷം ആളുകളെ അണിനിരത്തി അന്താരാഷ്ട്ര ലഹരിവിരുദ്ധ ദിനമായ ജൂൺ 26ന് 'ടു മില്യൺ പ്ലഡ്ജ്' എന്ന പേരിൽ ഒരു ജനകീയ പ്രതിജ്ഞ പരിപാടി നടത്താൻ പോവുകയാണ്. ഇത്രയധികം ആളുകളെ പങ്കെടുപ്പിച്ച് കൊണ്ട് നടത്തുന്ന ബൃഹത്തായ ജനകീയ പരിപാടി സംഘടിപ്പിക്കാൻ പോകുന്ന കോഴിക്കോട് ജില്ലാ പഞ്ചായത്തിനും അതിൽ പങ്കു ചേരുന്ന ജനങ്ങൾക്കും മുഖ്യമന്ത്രി അഭിനന്ദനങ്ങൾ അറിയിച്ചു.
അതുപോലെ, മയക്കുമരുന്നിനെതിരെ കാട്ടാക്കട നിയോജകമണ്ഡലത്തിലെ ജനങ്ങൾ ഒറ്റക്കെട്ടായി നടത്തിയ ജനകീയ ക്യാമ്പയിനും മികച്ച മാതൃകയാണ് നാടിനു സമ്മാനിച്ചിരിക്കുന്നത്. ഏപ്രിൽ 16ന് തുടക്കമിട്ട 'മയക്കുമരുന്നിനെതിരെ കാട്ടാക്കട' എന്ന ലഹരിവിരുദ്ധ ക്യാമ്പയിനിന്റെ ഒന്നാം ഘട്ടം മെയ് 28ന് നടന്ന അതിവിപുലമായ മാനവശൃംഖലയോടു കൂടിയാണ് സമാപിച്ചത്. ക്യാമ്പെയിന് നേതൃത്വം നൽകിയത് വിദ്യാർത്ഥികളാണ്. ഈ ജനകീയ മാതൃകകളിൽ നിന്നും പ്രചോദനമുൾക്കൊള്ളാനും സമാനമായ പരിപാടികൾ നാടാകെ വ്യാപിപ്പിക്കാനും സാധിക്കണമെന്ന് മുഖ്യമന്ത്രി ഓർമ്മപ്പെടുത്തി.