റേഷൻ മണ്ണെണ്ണ : വിട്ടെടുപ്പിനും വിതരണത്തിനുമുള്ള നടപടികൾ പൂർത്തിയായി

post

സംസ്ഥാനത്ത് റേഷൻകടകൾ വഴിയുള്ള മണ്ണെണ്ണ വിതരണത്തിനുള്ള നടപടികൾ പൂർത്തിയായി. സംസ്ഥാനത്തിന് അനുവദിച്ച മണ്ണെണ്ണ വിഹിതം വിട്ടെടുക്കാൻ കഴിയാത്തതിനാൽ നഷ്ടപ്പെടുമെന്ന മാധ്യമവാർത്തകൾ അടിസ്ഥാന രഹിതമാണെന്ന് ഭക്ഷ്യപൊതുവിതരണ വകുപ്പ് മന്ത്രിയുടെ ഓഫീസ് അറിയിച്ചു. ജൂൺ 30 ന് അവസാനിക്കുന്ന 2025-26 ആദ്യപാദത്തിലേയ്ക്ക് 5676 കിലോ ലിറ്റർ മണ്ണെണ്ണയാണ് സംസ്ഥാനത്തിന് അനുവദിച്ചിട്ടുള്ളത്.

സംസ്ഥാനത്തിനുള്ള മണ്ണെണ്ണ കഴിഞ്ഞ കുറച്ചു വർഷങ്ങളായി കേന്ദ്രസർക്കാർ കുറവ് ചെയ്തുവരികയായിരുന്നു. മണ്ണെണ്ണ വിഹിതത്തിലെ കുറവ് മൂലം മൊത്തവ്യാപാര ഡിപ്പോകൾ പലതും വർഷത്തിലധികമായി പ്രവർത്തനരഹിതമാവുകയും കടത്തുകൂലിയിലെയും റീട്ടെയിൽ കമ്മിഷനിലെയും നിരക്ക് കാലാനുസൃതമായി പുതുക്കാത്തതിനാൽ മൊത്തവ്യാപാരികളും റേഷൻ ഡീലർമാരും മണ്ണെണ്ണ വിട്ടെടുത്ത് വിതരണം ചെയ്യാൻ വിമുഖത കാണിക്കുകയും ചെയ്തിരുന്നു. ഇത് സംസ്ഥാനത്തെ റേഷൻകടകൾ വഴിയുള്ള മണ്ണെണ്ണ വിതരണത്തിൽ പ്രയാസങ്ങൾ സൃഷ്ടിച്ചിരുന്നു. മണ്ണെണ്ണ വിഹിതത്തിലുണ്ടായ കുറവ് കൂടി പരിഗണിച്ചു കൊണ്ട് കടത്ത് കൂലിയിലും റീട്ടെയിൽ കമ്മീഷനിലും കാലാനുസൃതമായ വർദ്ധനവ് വരുത്തണമെന്ന് മൊത്ത വ്യാപാരികളും റേഷൻ ഡീലർമാരും നിരന്തരമായി ആവശ്യപ്പെട്ട് വരികയുമായിരുന്നു.

സർക്കാർ ഇക്കാര്യം പരിശോധിച്ച് റിപ്പോർട്ട് നൽകുന്നതിന് വേണ്ടി പൊതുവിതരണ ഉപഭോക്തൃകാര്യ കമ്മീഷണറെ ചുമതലപ്പെടുത്തുകയുണ്ടായി. കമ്മീഷണറുടെ റിപ്പോർട്ടിലെ ശിപാർശകളുടെ അടിസ്ഥാനത്തിൽ സംസ്ഥാനത്തെ പി.ഡി.എസ്. സബ്സിഡി, നോൺ- സബ്സിഡി മണ്ണെണ്ണ വിട്ടെടുത്ത് വിതരണം ചെയ്യുന്ന മൊത്തവ്യാപാരികൾക്കുള്ള കടത്തുകൂലിയും റേഷൻ വ്യാപാരികൾക്കുള്ള റീട്ടെയിൽ കമ്മിഷനും വർദ്ധിപ്പിച്ച് സർക്കാർ ഉത്തരവായി. മൊത്തവ്യാപാരികൾക്കുള്ള കടത്തുകൂലി ആദ്യത്തെ 40 കിലോമീറ്റർ വരെ കിലോ ലിറ്ററിന് 500 രൂപയും അതിനുശേഷമുള്ള ഓരോ കിലോമീറ്ററിനും 5 രൂപയും ആയിട്ടാണ് വർദ്ധിപ്പിച്ചിട്ടുള്ളത്. മണ്ണെണ്ണ ചില്ലറ വിതരണം നടത്തുന്ന റേഷൻ വ്യാപാരികൾക്കുള്ള കമ്മീഷൻ ലിറ്ററിന് 6 രൂപയാക്കി ഉയർത്തി. രണ്ട് വർദ്ധനവുകൾക്കും 2025 ജൂൺ 1 മുതൽ പ്രാബല്യം ഉണ്ടായിരിക്കും.

ജൂൺ 30 ന് അവസാനിക്കുന്ന 2025-26 സാമ്പത്തികവർഷത്തിലെ ആദ്യപാദത്തിൽ സംസ്ഥാനത്തിന് അനുവദിച്ച 5676 കിലോ ലിറ്റർ മണ്ണെണ്ണയുടെ വിട്ടെടുപ്പും വിതരണവും ഉടൻ ആരംഭിക്കും. ഇത് പൂർത്തിയാക്കാൻ സെപ്റ്റംബർ 30 ന് അവസാനിക്കുന്ന രണ്ടാം പാദം വരെ സാവകാശം അനുവദിക്കണമെന്ന് കേന്ദ്രസർക്കാരിനോട് അഭ്യർത്ഥിച്ചിട്ടുണ്ട്. 2025-26 രണ്ടാം പാദത്തിലേയ്ക്കും 5676 കിലോ ലിറ്റർ മണ്ണെണ്ണ അനുവദിച്ചിട്ടുണ്ട്.