നവീകരിച്ച കാരാൽതെരു ശ്രീമഹാഗണപതി ക്ഷേത്രക്കുളം ഉദ്ഘാടനം ചെയ്തു

കേരളത്തിലെ മുഴുവൻ വീടുകളിലും ശുദ്ധീകരിച്ച കുടിവെളളമെത്തിക്കും ; മന്ത്രി റോഷി അഗസ്റ്റിൻ
സംസ്ഥാനത്തെ മുഴുവൻ വീടുകളിലും ശുദ്ധീകരിച്ച കുടിവെളളമെത്തിക്കുകയാണ് സർക്കാർ ലക്ഷ്യമിടുന്നതെന്ന് ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിൻ പറഞ്ഞു. തലശ്ശേരി മുനിസിപ്പാലിറ്റിയിലെ 26-ാം വാർഡിൽ നവീകരിച്ച കാരാൽതെരു ശ്രീമഹാഗണപതി ക്ഷേത്രക്കുളം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി. മുഴുവൻ വീടുകളിലും ശുദ്ധീകരിച്ച കുടി വെളളമെത്തിക്കുന്നതിൽ
തലശ്ശേരി മണ്ഡലം ആദ്യഘട്ടത്തിൽ തന്നെ ഏറെ മുന്നേറിയെന്നും മന്ത്രി പറഞ്ഞു. ഈ സർക്കാർ അധികാരത്തിൽ വരുമ്പോൾ വാട്ടർ അതോറിറ്റി നൽകിവരുന്ന കുടിവെള്ള കണക്ഷൻ 17 ലക്ഷം മാത്രമായിരുന്നു. എന്നാൽ ഇന്ന് കേരളത്തിൽ 44 ലക്ഷം കുടുംബങ്ങളിൽ കുടിവെള്ളമെത്തിക്കാൻ സാധിക്കുന്നുണ്ട്. വീടുകളിൽ ശുദ്ധജലം എത്തിക്കാനുള്ള പദ്ധതികൾ ടെണ്ടർ ചെയ്തുവെന്നും മന്ത്രി പറഞ്ഞു.
നിയമസഭാ സ്പീക്കർ അഡ്വ.എ.എൻ. ഷംസീർ അധ്യക്ഷനായി. നവീകരിച്ച ക്ഷേത്രക്കുളത്തിൻ്റെ സംരക്ഷണം സംഘാടകരും ദേശവാസികളും ഏറ്റെടുക്കണമെന്നും കുട്ടികൾക്ക് നീന്തൽ പരിശീലനം നൽകാൻ അവസരം ഒരുക്കണമെന്നും സ്പീക്കർ ആവശ്യപെട്ടു. സബ് കലക്ടർ കാർത്തിക് പാണിഗ്രാഹി,തലശ്ശേരി മുൻസിപ്പാലിറ്റി ചെയർപേഴ്‌സൺ കെ.എം. ജമുനാറാണി ടീച്ചർ എന്നിവർ മുഖ്യാതിഥികളായി.
അസി. എക്സിക്യുട്ടീവ് എഞ്ചിനിയർ വിനോദ് കുമാർ റിപ്പോര്‍ട്ട് അവതരിപ്പിച്ചു. നീറ്റ് പരീക്ഷയിൽ മികച്ച വിജയം നേടിയ അശ്വന്ത് ബാബുവിനെ സ്പീക്കർ ഉപഹാരം നൽകി ആദരിച്ചു. ജലസേചനവും ഭരണവും ചീഫ് എഞ്ചിനീയർ പി ശ്രീദേവി, എം.ഐ. സർക്കിൾ കോഴിക്കോട് സൂപ്രണ്ടിംഗ് എഞ്ചിനീയർ ഷാലു സുധാകരൻ, ചെറികിട ജലസേചനവിഭാഗം അസി. എഞ്ചിനീയര്‍ മനു മോഹൻ, തലശ്ശേരി മുൻസിപ്പാലിറ്റി കൗൺസിലമാർ പി മനോഹരൻ, കെ.വി വിജേഷ്, എ സിന്ധു, സാംസ്കാരിക രാഷ്ട്രീയ പ്രതിനിധികളായ സി കെ രമേശന്‍ വി സി പ്രസാദ്, ജോയ് കൊന്നയ്ക്കല്‍, എ വി സ്മിത,ബഷീര്‍ ചെറിയാണ്ടി, പുരുഷു വരക്കൂല്‍, ബി.പി മുസ്തഫ, അഡ്വ മിലി ചന്ദ്ര, പി.പി ഗംഗാധരൻ, വിജയന്‍ വെളിയമ്പ്ര, സി പത്മനാഭന്‍, സി വിജയന്‍, രാമചന്ദ്രന്‍ തിരുമംഗലത്ത് തുടങ്ങിയവർ പങ്കെടുത്തു.
65 ലക്ഷം രൂപയുടെ ഭരണാനുമതിയാണ് കുളം നവീകരണത്തിനായി അനുവദിച്ചത്. നവീകരണത്തിന്റെ ഭാഗമായി കുളത്തിന് ചുറ്റും അഞ്ച് മീറ്റര്‍ ഉയരത്തില്‍ പാര്‍ശ്വഭിത്തി നിര്‍മിച്ചു. കുളത്തിൻ്റെ അടിഭാഗം വരെ ചെങ്കല്ല് പടവുകളും സ്റ്റീല്‍ ട്യൂബുകള്‍ ഉപയോഗിച്ചുള്ള ഫെന്‍സിങ്ങും പ്രവേശന കവാടത്തില്‍ സ്റ്റീല്‍ ഗേറ്റുകളും നിര്‍മ്മിച്ചു. ചുറ്റുമതിലുകള്‍ക്കിടയില്‍ ഇന്റര്‍ലോക്ക് ചെയ്ത് സൗന്ദര്യവൽക്കരിച്ചിട്ടുണ്ട്. കവറിങ്ങോട് കൂടി ഡ്രൈനേജ് സംവിധാനവും ഒരുക്കിയിട്ടുണ്ട്. ഒൻപത് ലക്ഷം ലിറ്റര്‍ ജലം സംഭരിച്ചു വയ്ക്കാവുന്ന രീതിയിലാണ് കുളം നിര്‍മ്മിച്ചത്. സംഭരിക്കുന്ന ജലം കൃഷി ആവശ്യങ്ങള്‍ക്കും പൊതുജനാവശ്യങ്ങള്‍ക്കും ഉപയോഗിക്കാന്‍ കഴിയും.
കുടിവെള്ള പദ്ധതികളുടെ അവലോകന യോഗം ചേർന്നു
തലശ്ശേരി മണ്ഡലത്തിലെ കുടിവെള്ള പദ്ധതികൾ സമയബന്ധിതമായി പൂർത്തിയാക്കാൻ ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്‌റ്റിൻ നിർദേശിച്ചു. നഗരസഭ ഹാളിൽ മണ്ഡലത്തിലെ കുടിവെള്ള പദ്ധതികളുടെ അവലോകന യോഗത്തിൽ സംസാരിക്കുകയായിരുന്നു മന്ത്രി. മഴക്കാലമായാലും പ്രവൃത്തി തുടരാൻ ഉദ്യോഗസ്ഥർ ഇടപെടണം. പ്ലാന്റ് നിർമാണവും ടാങ്ക് പ്രവൃത്തിയുമെല്ലാം മഴക്കാലത്തും നടത്തണം. പൈപ്പിടാൻ കുഴിയെടുത്ത റോഡുകൾ പൂർവസ്ഥിതിയിലാക്കാൻ കാലതാമസമുണ്ടാവരുതെന്നും മന്ത്രിപറഞ്ഞു. കുടിവെള്ള പദ്ധതി നിർമാണ പ്രവൃത്തിക്ക് വേഗം പോരെന്നും ഉദ്യോഗസ്ഥർ ഇടപെട്ട് നിർമാണ പ്രവൃത്തി വേഗത്തിലാക്കണമെന്നും നിയമസഭ സ്‌പീക്കർ അഡ്വ: എ.എൻ ഷംസീർ പറഞ്ഞു.
തലശ്ശേരി നഗരസഭയിലെയും വിവിധ പഞ്ചായത്തുകളിലെയും ജലജീവൻ മിഷൻ, അമൃത് പദ്ധതികളുടെ പ്രവർത്തന പുരോഗതി സൂപ്രണ്ടിംഗ് എൻജിനിയർ കെ സുദീപ് വിശദീകരിച്ചു. നഗരസഭ അധ്യക്ഷ കെ എം ജമുനറാണി, വൈസ്‌ചെയർമാൻ എം വി ജയരാജൻ, പൊതുമരാമത്ത് സ്ഥിരം സമിതി ചെയർമാൻ സി സോമൻ, കൗൺസിലർ സി ഒ ടി ഷബീർ, എക്‌സിക്യൂട്ടീവ് എൻജിനിയർമാരായ വി റിജു, ടി വി നൗഫൽ , എരഞ്ഞോളിപഞ്ചായത്ത് പ്രസിഡന്റ് എം പി ശ്രീഷ, പന്ന്യന്നൂർ പഞ്ചായത്ത് പ്രസിഡന്റ് കെ കെ മണിലാൽ, ന്യൂമാഹി പഞ്ചായത്ത് വൈസ്‌പ്രസിഡന്റ് അർജുൻ പവിത്രൻ, ചൊക്ലി പഞ്ചായത്ത് വികസന സ്ഥിരം സമിതി ചെയർമാൻ എൻ പി സജിത, നഗരസഭ സെക്രട്ടറി എൻ സുരേഷ്‌കുമാർ എന്നിവർ പങ്കെടുത്തു.