കേരളത്തിലെ എല്ലാ തദ്ദേശ സ്ഥാപനങ്ങളിലും കുടിവെള്ള ലഭ്യത ഉറപ്പാക്കും: മുഖ്യമന്ത്രി

post

വാട്ടർ എഫിഷ്യന്റ് തൃശ്ശൂർ പദ്ധതി ഉദ്ഘാടനം ചെയ്തു

കേരളത്തിലെ മുഴുവൻ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലും കുടിവെള്ള ലഭ്യത ഉറപ്പാക്കുന്നതിനുള്ള പദ്ധതികളുമായി സർക്കാർ മുന്നോട്ട് പോകുകയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. തൃശൂർ കോർപ്പറേഷൻ പരിധിയിലെ കുടിവെള്ള പ്രശ്നം പൂർണമായും പരിഹരിക്കുന്നതിനായുള്ള വാട്ടർ എഫിഷ്യന്റ് തൃശ്ശൂർ പദ്ധതി നാടിന് സമർപ്പിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. ജലജീവൻ പദ്ധതിയിലൂടെ കേരളത്തിലെ 55 ശതമാനം ​ഗ്രാമീണവീടുകളിലും ശുദ്ധമായ കുടിവെള്ളമെത്തിക്കാനായി. ഏഴ് ജില്ലകളിൽ 50 ശതമാനത്തിന് മുകളിൽ കണക്ഷൻ നൽകിക്കഴിഞ്ഞുവെന്നും മുഖ്യമന്ത്രി പറഞ്ഞു. കേരളത്തിൽ ആളോഹരി ജലലഭ്യത 100 ലിറ്റർ ആക്കി. മാർച്ചിൽ 115 പഞ്ചായത്തുകളിലും ഒമ്പത് നിയമസഭാമണ്ഡലങ്ങളിലും പൂർണമായും കുടിവെള്ള ലഭ്യത ഉറപ്പാക്കാനായിയെന്നും അദ്ദേഹം പറഞ്ഞു.

നമ്മുടെ നാടിൻ്റെ കാലാവസ്ഥ പ്രവചനാതീതമാണ്. അതിനാൽ സംസ്ഥാനത്തെ ജലസ്രോതസുകളുടെ സംരക്ഷണം വളരെ പ്രധാനപ്പെട്ടതാണെന്നും മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി. ജലസ്രോതസുകളിൽ മാലിന്യം കെട്ടിക്കിടക്കുന്നത് പരിസ്ഥിതി പുന:സ്ഥാപന പ്രവർത്തനങ്ങൾക്ക് കടുത്ത വെല്ലുവിളിയുണ്ടാക്കുന്നു. ഇനി ഞാൻ ഒഴുകട്ടെ ക്യാമ്പയിനിലൂടെ സംസ്ഥാനത്തെ നിരവധി നദികൾ പുനരുദ്ധീകരിച്ച് വീണ്ടെടുക്കാനായി. 92000ത്തിലധികം കിലോമീറ്റർ ദൂരത്തിൽ നീർച്ചാലുകളും 412 കിലോമീറ്റർ ദൂരത്തിൽ പുഴകളും 29,000ത്തിലധികം കുളങ്ങളും പദ്ധതിയുടെ ഭാ​ഗമായി വൃത്തിയാക്കി. നിരവധി പുതിയ കുളങ്ങളും സ്ഥിര-താത്കാലിക തടയണകളും നിർമിച്ചു.

മണ്ണിടിച്ചിൽ, ഉരുൾപ്പൊട്ടൽ എന്നിവ നിയന്ത്രിക്കാൻ പശ്ചിമഘട്ട പ്രദേശങ്ങളിൽ നീർച്ചാൽ മാപ്പിം​ഗ് നടത്തി. കൂടാതെ, ഇവിടം സംരക്ഷിക്കുവാൻ 'സുരക്ഷിതമാക്കാം പശ്ചിമഘട്ട'മെന്ന ക്യാമ്പെയിനും സർക്കാർ നല്ലരീതിയിൽ നടത്തിവരുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.

രാജ്യത്തെ പല വൻന​ഗരങ്ങളും നേരിട്ട കൊടുംവരൾച്ച നമ്മുടെ നാട്ടിൽ സംഭവിക്കാതിരിക്കാൻ തദ്ദേശസ്വയംഭരണസ്ഥാപനങ്ങൾ പരിശോധനകൾ നടത്തുന്നതിനും ഉപയോ​ഗയോ​ഗ്യമല്ലാത്ത ജലസ്രോതസുകൾ കണ്ടെത്തി ശുചീകരിക്കുന്നതിന്നും മുന്നോട്ട് വരണമെന്നും മുഖ്യമന്ത്രി ആവശ്യപ്പെട്ടു.

തൃശ്ശൂർ കോർപ്പറേഷൻ മേയർ എം. കെ വർ​ഗീസ് അധ്യക്ഷത വഹിച്ചു. ഓൺലൈൻ ആന്റ് സ്പോട്ട് ബില്ലിം​ഗ് സംവിധാനത്തിന്റെ സമർപ്പണം റവന്യൂ, ഭവനനിർമാണ വകുപ്പ് മന്ത്രി അഡ്വ. കെ. രാജൻ നിർവഹിച്ചു. ആധുനിക കാലത്തിനനുസരിച്ച് മാറ്റം ഉൾക്കൊണ്ട് പ്രവർത്തിക്കുന്ന തൃശ്ശൂർ കോർപ്പറേഷൻ എക്കാലത്തും കേരളത്തിന് മാതൃകയും അഭിമാനവുമാണെന്ന് മന്ത്രി കെ രാജൻ പറഞ്ഞു. വൈദ്യുതി വിതരണവും കുടിവെള്ള വിതരണവും ഒരു പോറൽ പോലും ഏൽപ്പിക്കാത്ത വിധത്തിൽ ഏറ്റെടുത്ത് നടപ്പിലാക്കുന്ന ഒരേയൊരു തദ്ദേശ സ്വയംഭരണ സ്ഥാപനമാണിത്. എല്ലാ വീടുകളിലും കുടിവെള്ളം എത്തിക്കുന്നതിന്റെ ഭാഗമായി ഒല്ലൂർ സോണിൽ 9000 വീടുകളിൽ പൈപ്പുകൾ സ്ഥാപിച്ചു കഴിഞ്ഞു. കുടിവെള്ള വിതരണ പ്രവർത്തനങ്ങൾ ഓരോ സോണുകളായി മുന്നോട്ടു പോവുകയാണെന്ന് മന്ത്രി പറഞ്ഞു.

സംസ്ഥാനത്ത് ആദ്യമായാണ് വാട്ടർ എഫിഷ്യൻറ് പദ്ധതി നടപ്പിലാക്കുന്നത്. പീച്ചി ഡാമിൽ നിന്ന് ജലമെടുത്ത് ട്രീറ്റ് ചെയ്ത് തേക്കിൻകാട് മൈതാനത്തിലുള്ള ഓവർഹെഡ് ടാങ്കിൽ എത്തിച്ച് 18,500 ഉപഭോക്താക്കളിൽ എത്തിക്കുന്ന സിസ്റ്റം പൂർണമായും ഓൺലൈനിലാക്കി, എവിടെനിന്നുവേണമെങ്കിലും കാണാവുന്നതും യഥാസമയം പരിശോധിച്ച് പോരായ്മകൾ കണ്ടെത്തി പരിഹരിക്കാനാവുന്ന വിധത്തിലുള്ള സംവിധാനമാണ് വാട്ടർ എഫിഷ്യൻറ് തൃശൂർ ( വെറ്റ് ) പദ്ധതി. തൃശ്ശൂർ കോർപ്പറേഷൻ പരിധിയിലെ കുടിവെള്ള പ്രശ്നത്തിന് പരിഹാരമെന്ന നിലയിലാണ് കോർപ്പറേഷൻ നേരിട്ട് കുടിവെള്ള വിതരണം കുറ്റമറ്റതാക്കുന്നതിന് വാട്ടർ എഫിഷ്യൻറ് പദ്ധതി ആരംഭിച്ചത്. ജലവിതരണം കുറയുകയാണെങ്കിലും ലൈനിൽ ചോർച്ചയുണ്ടെങ്കിലും ആരെങ്കിലും അനധികൃതമായി ജലമെടുക്കുന്നുണ്ടെങ്കിലും ഉടനടി പരിഹാരം കാണാനാകും. കൃത്യമായി ട്രീറ്റ് ചെയ്ത ശുദ്ധജലം കൃത്യതയോടുകൂടി എത്തിക്കുന്നതിന് ഇതുവഴി സാധ്യമാകും.

5.59 കോടി രൂപ അമൃത് പദ്ധതിയിൽ ഉൾപ്പെടുത്തിയാണ് പദ്ധതി പൂർത്തീകരിച്ചിട്ടുള്ളത്. യു.എൽ.സി.സി.യാണ് കോർപ്പറേഷനുവേണ്ടി പദ്ധതി നടപ്പിലാക്കിയിട്ടുള്ളത്. ഇതിനുപുറമേ 4000 സ്മാർട്ട് മീറ്ററുകൾ, ജലത്തിന്റെ ഗുണനിലവാരം ഓൺലൈനായി പരിശോധിക്കുന്നതിനുള്ള സംവിധാനം തുടങ്ങിയവ ഒരുക്കുന്നതിന് അമൃത് 2.0 പദ്ധതിയിൽ ഉൾപ്പെടുത്തി വെറ്റ് 2.0 എന്ന പ്രവൃത്തി കൂടി തൃശൂർ കോർപ്പറേഷൻ രൂപകൽപന ചെയ്തിട്ടുണ്ട്.

പദ്ധതി നിർവഹണം പൂർത്തീകരിച്ച യു.എൽ.സി.സിയെ പി. ബാലചന്ദ്രൻ എം.എൽ.എ. ആദരിച്ചു. ഡെപ്യൂട്ടി മേയർ എം എൽ റോസി, സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺമാരായ പി കെ ഷാജൻ, വർഗീസ് കണ്ടംകുളത്തി, കരോളിൻ ജെറീഷ് പെരിഞ്ചേരി, സാറാമ്മ റോബ്സൺ, ഡി പി സി അംഗം സി.പി.പോളി, കൗൺസിലർ ഷീബാ ബാബു, മിഷൻ ഡയറക്ടർ സൂരജ് ഷാജി, മുൻ മേയർമാരായ അജിത ജയരാജൻ, അജിത വിജയൻ, കോർപ്പറേഷൻ സൂപ്രണ്ടിങ് എഞ്ചിനീയർ പി. ആർ ശ്രീലത, കോൺഫെഡറേഷൻ ഓഫ് റസിഡൻഷ്യൽ വെൽഫെയർ അസോസിയേഷൻ ജില്ലാ സെക്രട്ടറി സനൽകുമാർ, അമൃത് പ്രതിനിധി എൻ രാഹുൽ,രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ തുടങ്ങിയവർ പങ്കെടുത്തു.