കാലാവധി കഴിഞ്ഞ മരുന്ന് നൽകി; വ്യാജ ഡോക്ടർക്കെതിരെ നടപടിയുമായി ഡ്രഗ്സ് കൺട്രോൾ വകുപ്പ്

പാലിയേറ്റീവ് കെയർ രോഗിയ്ക്ക് കാലാവധി കഴിഞ്ഞ മരുന്നുകൾ നൽകിയ കോഴിക്കോട്ടെ വ്യാജ ഡോക്ടർക്കെതിരെ നടപടി സ്വീകരിച്ച് ഡ്രഗ്സ് കൺട്രോൾ വകുപ്പ്. പാലിയേറ്റീവ് കെയറിൽ കഴിയുന്ന കിടപ്പ് രോഗിയുടെ പരാതിയെ തുടർന്നാണ് കോഴിക്കോട് കോർപറേഷനിലെ മാറാട് പ്രവർത്തിക്കുന്ന മാറാട് മെഡിക്കൽ സെന്ററിൽ ഡ്രഗ്സ് കൺട്രോൾ വിഭാഗം റെയ്ഡ് നടത്തിയത്. സ്ഥാപനത്തിന്റെ ഉടമയായ ഇ.കെ. കണ്ണനെതിരെ നിയമ നടപടി സ്വീകരിച്ചു.
കാലാവധി കഴിഞ്ഞ മരുന്നുകൾ വിൽക്കുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്ന് ആരോഗ്യ മന്ത്രി വീണാ ജോർജ് പറഞ്ഞു. കാലാവധി കഴിഞ്ഞ മരുന്നുകൾ ഉപയോഗിച്ചാൽ ഗുരുതര ആരോഗ്യ പ്രശ്നങ്ങളുണ്ടാകാൻ സാധ്യതയുള്ളതിനാൽ മരുന്ന് വാങ്ങുന്നവർ കൂടി ഇക്കാര്യം പ്രത്യേകം ശ്രദ്ധിക്കണം. ഏതെങ്കിലും ഫാർമസികളോ ക്ലിനിക്കുകളോ കാലാവധി കഴിഞ്ഞ മരുന്നുകൾ നൽകുന്നെന്ന് ബോധ്യപ്പെട്ടാൽ ഡ്രഗ്‌സ് കൺട്രോൾ വിഭാഗത്തെ അറിയിക്കണം. (ടോൾ ഫ്രീ നമ്പർ 1800 425 3182). കർശന നടപടി സ്വീകരിക്കും. പരിശോധനകൾ ശക്തമാക്കാനും മന്ത്രി നിർദേശം നൽകി.
മാറാട് ക്ലിനിക്കിൽ നടത്തിയ പരിശോധനയിൽ യാതൊരുവിധ രേഖകളും ഇല്ലാതെ വിൽപനയ്ക്കായി സൂക്ഷിച്ച ധാരാളം മോഡേൺ മെഡിസിൻ മരുന്നുകളാണ് കണ്ടെത്തിയത്. സ്ഥാപനത്തിൽ കണ്ടെത്തിയ മരുന്നുകളിൽ ഭൂരിഭാഗവും കാലാവധി കഴിഞ്ഞ മരുന്നുകളാണ്. ഇത്തരം മരുന്നുകൾ ഉപയോഗിച്ചാണ് സ്ഥാപനത്തിന്റെ ഉടമ കൂടിയായ ഇ.കെ. കണ്ണൻ രോഗികളെ ചികിത്സിച്ചിരുന്നത് എന്ന് കണ്ടെത്തി. മോഡേൺ മെഡിസിൻ മരുന്നുകൾ ഉപയോഗിച്ച് ചികിത്സ നടത്തുന്നതിനാവശ്യമായ രജിസ്റ്റേർഡ് മെഡിക്കൽ പ്രാക്ടീഷനർ യോഗ്യതയോ മരുന്നുകൾ വിൽപന നടത്തുന്നതിനാവശ്യമായ ഡ്രഗ് ലൈസൻസുകളോ ഇദ്ദേഹത്തിനില്ല എന്നും കണ്ടെത്തി. ഇതിന്റെയടിസ്ഥാനത്തിൽ സ്ഥാപനത്തിലുണ്ടായിരുന്ന മുഴുവൻ മരുന്നുകളും കസ്റ്റഡിയിലെടുത്തു. ആ മരുന്നുകളും രേഖകളും കോഴിക്കോട് ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ്സ് മജിസ്‌ട്രേറ്റ് കോടതിയിൽ ഹാജരാക്കി. ഇത് കൂടാതെ പോലീസും കേസ് എടുത്തിട്ടുണ്ട്.
സ്ഥാപനത്തിൽ കണ്ടെത്തിയ മരുന്നുകളുടേയും രേഖകളുടേയും അടിസ്ഥാനത്തിൽ കാലാവധി കഴിഞ്ഞ മരുന്നുകൾ ഈ സ്ഥാപനത്തിലേക്ക് എത്തിയതിനെ കുറിച്ച് വിശദമായ അന്വേഷണം നടത്തുന്നതിന് ഡ്രഗ്സ് കൺട്രോളർ കെ. സുജിത് കുമാർ നിർദേശം നൽകി. കോഴിക്കോട് അസിസ്റ്റന്റ് ഡ്രഗ്സ് കൺട്രോളർ ഇൻചാർജ് സുധീഷ് കെ.വി.യുടെ ഏകോപനത്തിൽ കോഴിക്കോട് ഡ്രഗ്സ് ഇൻസ്‌പെക്ടർ ശാന്തി കൃഷ്ണയുടെ മേൽനോട്ടത്തിൽ നടത്തിയ പരിശോധനയിൽ ഡ്രഗ്സ് ഇൻസ്‌പെക്ടർ നൗഫൽ സിവി, നീതു കെ. എന്നിവർ പങ്കെടുത്തു.