ബാലവേല വിരുദ്ധ ദിനത്തിൽ ഒരാഴ്ച നീളുന്ന പരിശോധനയുമായി തൊഴിൽ വകുപ്പ്

ലോക ബാലവേല വിരുദ്ധദിനമായ ജൂണ്‍ 12 മുതല്‍ ഒരാഴ്ചക്കാലം കണ്ണൂര്‍ ജില്ലയില്‍ ഊര്‍ജ്ജിതമായ ബാലവേല നിര്‍മ്മാര്‍ജ്ജന പ്രവര്‍ത്തനങ്ങളുമായി തൊഴില്‍ വകുപ്പ്. ജില്ലയിലെ വ്യാപാര വ്യവസായ സ്ഥാപനങ്ങള്‍, ഹോട്ടല്‍, റെസ്റ്റോറന്റുകള്‍, ഫാക്ടറികള്‍, കെട്ടിട നിര്‍മ്മാണ സൈറ്റുകള്‍ ഉള്‍പ്പെടെയുള്ള തൊഴിലിടങ്ങളില്‍ അസിസ്റ്റന്റ് ലേബര്‍ ഓഫീസര്‍മാരുടെ വിവിധ സ്‌ക്വാഡുകള്‍ കര്‍ശന പരിശോധന നടത്തുമെന്ന് ജില്ലാ ലേബര്‍ ഓഫീസര്‍ (എന്‍ഫോഴ്‌സ്‌മെന്റ്) ജി. ജയേഷ് അറിയിച്ചു. കൂടാതെ ഇതര സംസ്ഥാന തൊഴിലാളികള്‍ കൂടുതലായി ജോലി ചെയ്യുന്ന തൊഴിലിടങ്ങളിലും താമസ സ്ഥലങ്ങളിലും പരിശോധനയും ബോധവത്കരണവും നടത്തും. സ്‌കൂളുകളില്‍ വിദ്യാര്‍ത്ഥികള്‍ ബാലവേല വിരുദ്ധ പ്രതിജ്ഞ എടുക്കും. ബാലവേല ശ്രദ്ധയില്‍പ്പെട്ടാല്‍ തൊഴിലുടമകള്‍ക്കെതിരെ കര്‍ശന നടപടികള്‍ സ്വീകരിക്കും. ആറ് മാസം മുതല്‍ രണ്ട് വര്‍ഷം വരെ തടവും 20000/ രൂപ മുതല്‍ 50000/ രൂപ വരെ പിഴയുമാണ് കുട്ടികളെ ജോലിക്ക് നിയോഗിക്കുന്നവര്‍ക്കുളള ശിക്ഷ. ബലവേല ശ്രദ്ധയില്‍പ്പെട്ടാല്‍ ജില്ലാ ലേബര്‍ ഓഫീസില്‍ വിവരം അറിയിക്കണം. ഫോണ്‍: 0497 2700353