കണ്ണൂർ നഗരപാത വികസനം: ഭൂമി ഏറ്റെടുക്കൽ നടപടികൾക്ക് അനുമതി

post

പദ്ധതി പ്രവൃത്തി വേഗത്തിലാക്കണമെന്ന് മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി

കണ്ണൂർ നഗരപാത വികസന പദ്ധതിയിൽ ഉൾപ്പെടുത്തി വികസിപ്പിക്കുന്ന വളപട്ടണം മന്ന - ചാല ജംഗ്ഷൻ (എൻ എച്ച് 66) റോഡിന്റെ ഭൂമി ഏറ്റെടുക്കൽ നടപടികൾ വ്യവസ്ഥക്കു വിധേയമായി 2013-ലെ എൽ.എ.ആർ.ആർ നിയമപ്രകാരം മുന്നോട്ട് പോകാൻ സർക്കാർ അനുമതി നൽകി. ഈ പദ്ധതിയിൽ ഉൾപ്പെടുത്തി വികസിപ്പിക്കുന്ന റോഡുകൾക്കായി കണ്ടെത്തിയ 4.748 ഹെക്ടർ ഭൂമിയിൽ നെൽവയൽ ഉൾപ്പെട്ടിട്ടുണ്ടെങ്കിൽ അത് 2008-ലെ കേരള നെൽവയൽ തണ്ണീർത്തട സംരക്ഷണ ആക്ടിലെയും ബന്ധപ്പെട്ട ചട്ടങ്ങളിലെയും നടപടിക്രമങ്ങൾ പാലിച്ച് മാത്രമേ പരിവർത്തനം ചെയ്യാവൂ എന്ന വ്യവസ്ഥക്കു വിധേയമായി 2013-ലെ എൽ.എ.ആർ.ആർ നിയമപ്രകാരം ഏറ്റെടുക്കൽ നടപടികളുമായി മുന്നോട്ട് പോകാനാണ് സർക്കാർ അനുമതി നൽകിയത്.

കണ്ണൂരിലെ ഗതാഗത കുരുക്ക് പരിഹരിക്കുന്നതിനായി നഗരത്തിലൂടെ കടന്നുപോകുന്ന 11 റോഡുകൾ വീതി കൂട്ടി അന്താരാഷ്ട്ര നിലവാരത്തിലേക്ക് ഉയർത്തുന്ന കണ്ണൂർ സിറ്റി റോഡ് പദ്ധതിക്കായി 738 കോടി രൂപ സർക്കാർ അനുവദിച്ചിരുന്നു. പദ്ധതിയിൽ ഏറ്റവും പ്രധാനപ്പെട്ട റോഡാണ് വളപട്ടണം മന്ന-ചാല ജംങ്ഷൻ റോഡ്. സാങ്കേതിക നടപടികൾ വേഗത്തിൽ ആക്കുന്നതുമായി ബന്ധപ്പെട്ട് രജിസ്ട്രേഷൻ പുരാവസ്തു പുരാരേഖ വകുപ്പ് മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി, കെ.വി സുമേഷ് എം.എൽ.എ, ജില്ലാ കളക്ടർ അരുൺ കെ വിജയൻ എന്നിവർ ഉദ്യാഗസ്ഥരുമായി കൂടിക്കാഴ്ച നടത്തി. പദ്ധതി പ്രവൃത്തികൾ വേഗത്തിലാക്കാൻ മന്ത്രി ഉദ്യാഗസ്ഥർക്ക് നിർദേശം നൽകി.

പദ്ധതിക്കായി ജില്ലയിലെ വിവിധ വില്ലേജുകളിൽ നിന്നും ഭൂമി ഏറ്റെടുക്കുന്നതുമായി ബന്ധപ്പെട്ട് സെന്റർ ഫോർ സോഷ്യോ ഇക്കണോമിക് ആൻഡ് എൻവയോൺമെന്റൽ സ്റ്റഡീസ് (സി.എസ്.ഇ.എസ്) കൊച്ചി നടത്തിയ സാമൂഹ്യാഘാത പഠന റിപ്പോർട്ട്, ജില്ലാ കളക്ടറുടെ റിപ്പോർട്ട് എന്നിവയുടെ അടിസ്ഥാനത്തിലാണ് അനുമതി. സാമൂഹ്യാഘാത പഠനം വിലയിരുത്തുന്നതിനായി ജില്ലാ കളക്ടർ വിദഗ്ധ സമിതിയെ രൂപീകരിച്ചിരുന്നു. പിന്നീട് വളപട്ടണം മന്ന - ചാല ജംഗ്ഷൻ (എൻ എച്ച് 66) റോഡുമായി ബന്ധപ്പെട്ട സാമൂഹ്യ പ്രത്യാഘാത പഠന റിപ്പോർട്ട് വിലയിരുത്തുന്നതിനായി വളപട്ടണം, ചിറക്കൽ പഞ്ചായത്ത് പ്രതിനിധികളെ കൂടി വിദഗ്ദ്ധ സമിതിയിൽ ഉൾപ്പെടുത്തിയിരുന്നു. സമിതിയുടെ ശുപാർശയും സാമൂഹ്യാഘാത പഠന റിപ്പോർട്ടും കളക്ടർ പരിശോധിച്ച് ശുപാർശ സഹിതം സർക്കാരിലേക്ക് സമർപ്പിക്കുകയും ചെയ്തിരുന്നു. 2013-ലെ എൽ.എ.ആർ.ആർ നിയമത്തിലെ സെക്ഷൻ അഞ്ച് പ്രകാരം ബാധിക്കപ്പെടുന്ന കുടുംബങ്ങളുടെ ആവലാതികൾ കേൾക്കുന്നതിന് പബ്ലിക് ഹിയറിംഗും നടത്തിയിരുന്നു. പ്രൊപ്പോസൽ വിശദമായി പരിശോധിച്ച് ആക്ടിലെ നിർദ്ദേശങ്ങൾ തൃപ്തികരമാണെന്ന് കണ്ടതിനാലാണ് ഭൂമി ഏറ്റെടുക്കൽ നടപടികൾ തുടരാമെന്ന കാര്യം സർക്കാർ തീരുമാനിച്ചത്.