"ഓണത്തിനൊരുമുറം പച്ചക്കറി": പദ്ധതിക്ക് മുഖ്യമന്ത്രി തൈ നട്ട് തുടക്കമിട്ടു

post

സംസ്ഥാനത്തെ എല്ലാ കുടുംബങ്ങളിലും കാർഷിക സംസ്കാരം ഉണർത്തുക, ഓണക്കാലത്ത് സുരക്ഷിത പച്ചക്കറി ഉൽപാദനം നമ്മുടെ വീട്ടുവളപ്പിൽ ഉറപ്പാക്കുക തുടങ്ങിയ ലക്ഷ്യങ്ങളോടെ കൃഷിവകുപ്പ് നടപ്പിലാക്കുന്ന ഓണത്തിനൊരു മുറം പച്ചക്കറി പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയൻ സെക്രട്ടേറിയേറ്റ് അങ്കണത്തിൽ വഴുതന തൈ നട്ടു കൊണ്ട് നിർവഹിച്ചു. കൃഷിവകുപ്പ് മന്ത്രി പി പ്രസാദ് അധ്യക്ഷനായ ചടങ്ങിൽ മന്ത്രിമാരായ കെഎൻ ബാലഗോപാൽ, കെ രാജൻ, എ കെ ശശീന്ദ്രൻ ചീഫ് സെക്രട്ടറി എ ജയതിലക് ഐ.എ.എസ്, കാർഷികോൽപാദന കമ്മീഷണർ ഡോ. ബി അശോക് ഐ.എ.എസ് കൃഷി വകുപ്പ് ഡയറക്ടർ ഡോ. ശ്രീറാം വെങ്കിട്ടരാമൻ, കൃഷി വകുപ്പ്, സെക്രട്ടേറിയേറ്റ് എന്നിവിടങ്ങളിലെ ഉദ്യോഗസ്ഥർ തുടങ്ങിയവർ സന്നിഹിതരായിരുന്നു.

ഓണക്കാലത്ത് പച്ചക്കറി വിപണിയിൽ ഉണ്ടായേക്കാവുന്ന വിലക്കയറ്റം നിയന്ത്രിക്കുന്നതിനും വിപണികളിൽ പച്ചക്കറി ലഭ്യത ഉറപ്പുവരുത്തുന്നതിനും വേണ്ടിയാണ് കൃഷിവകുപ്പ് ഈ പദ്ധതി നടപ്പിലാക്കി വരുന്നത്. കൃഷിവകുപ്പിന്റെ സമഗ്ര പച്ചക്കറി ഉൽപാദന യജ്ഞം പരിപാടിയുടെ ഭാഗമായാണ് സംസ്ഥാന വ്യാപകമായി പദ്ധതി നടപ്പിലാക്കുന്നത്.

ഓണതോണൊരുമുറം പച്ചക്കറി പദ്ധതിയുടെ ഭാഗമായി സെക്രട്ടറിയേറ്റ് അങ്കണത്തിൽ നടുന്ന ചടങ്ങിൽ പച്ചക്കറി ഇനങ്ങളായ കത്തിരി, വഴുതന, തക്കാളി‌, വെണ്ട, മുളക് എന്നീ തൈകളാണ് നട്ടത്.

കർഷകർ, വിദ്യാർത്ഥികൾ, സഹകരണ സ്ഥാപനങ്ങൾ, കുടുംബശ്രീ, ഉദ്യോഗസ്ഥർ, സന്നദ്ധ സംഘടനകൾ, ജനപ്രതിനിധികൾ, തദ്ദേശസ്വയം ഭരണ സ്ഥാപനങ്ങൾ തുടങ്ങി പൊതു സമൂഹത്തിലെ എല്ലാ വിഭാഗത്തെയും പങ്കെടുപ്പിച്ചുകൊണ്ടാണ് പദ്ധതി നടപ്പിലാക്കുന്നത്. പദ്ധതിയുടെ ഭാഗമായി ഒരു ലക്ഷം സങ്കരയിനം പച്ചക്കറി വിത്ത് പായ്ക്കറ്റുകളും, ഒരു കോടി സങ്കരയിനം പച്ചക്കറി തൈകളും പൂർണ്ണമായും സൗജന്യമായി കർഷകർക്ക് വിതരണം ചെയ്യും. വീട്ടുവളപ്പിൽ പച്ചക്കറി കൃഷി പ്രോത്സാഹനത്തിനായി 10 ലക്ഷം പച്ചക്കറി വിത്ത് പായ്ക്കറ്റുകളും, വിവിധ മാധ്യമങ്ങൾ മുഖേന 2 ലക്ഷം പച്ചക്കറി വിത്ത് പായ്ക്കറ്റുകളും, ദീർഘകാല വിളകളായ അഗത്തി, മുരിങ്ങ, കറിവേപ്പ് എന്നിവയുടെ ഒരു ലക്ഷം തൈകളും സൗജന്യമായി വിതരണം ചെയ്യും.