പാസിംഗ് ഔട്ട് പരേഡ്: 186 ട്രെയിനികൾ ഇന്ത്യൻ നാവിക സേനയുടെ ഭാഗമായി

കണ്ണൂർ ഏഴിമല നാവിക അക്കാദമിയിൽ നിന്നും 186 ട്രെയിനികൾ പരിശീലനം പൂർത്തിയാക്കി ഇന്ത്യൻ നാവിക സേനയുടെ ഭാഗമായി. പാസ്സിംഗ് ഔട്ട് പരേഡിൽ ദക്ഷിണ നാവിക കമാൻഡ് ഫ്ലാഗ് ഓഫീസർ കമാൻഡിംഗ്-ഇൻ-ചീഫ് വൈസ് അഡ്മിറൽ വി ശ്രീനിവാസ് അഭിവാദ്യം സ്വീകരിച്ചു. ഇന്ത്യൻ നേവൽ അക്കാദമി കോഴ്‌സ്, നേവൽ ഓറിയന്റേഷൻ കോഴ്‌സ് (എക്സ്റ്റെൻഡഡ്), നേവൽ ഓറിയന്റേഷൻ കോഴ്‌സ് (റെഗുലർ), നേവൽ ഓറിയന്റേഷൻ കോഴ്‌സ് (കോസ്റ്റ് ഗാർഡ്) എന്നിവയിലെ കേഡറ്റുകൾ, മിഡ്ഷിപ്മെൻ ഉൾപ്പെടെ 186 പേരാണ് പരിശീലനം പൂർത്തിയാക്കിയത്. ഇവരിൽ ബംഗ്ലാദേശ്, ശ്രീലങ്ക, ടാൻസാനിയ രാജ്യങ്ങളിൽ നിന്നുള്ള കേഡറ്റുകളും ഉൾപ്പെടുന്നു. ആഗോളതലത്തിൽ ഇന്ത്യയുടെ നാവിക പരിശീലന മികവ് പ്രദർശിപ്പിക്കുന്ന വേദിയാണിതെന്നും പരിശീലനം പൂർത്തിയായവർക്ക് അഭിനന്ദനങ്ങൾ നേരുന്നതായും കമാൻഡിംഗ്-ഇൻ-ചീഫ് വൈസ് അഡ്മിറൽ വി ശ്രീനിവാസ് പറഞ്ഞു. തുടർന്ന് അദ്ദേഹം പരേഡ് അവലോകനം ചെയ്തു.
ബി. ടെക് കോഴ്സിനുള്ള രാഷ്ട്രപതിയുടെ സ്വർണ്ണ മെഡലിന് നകുൽ സക്സേന അർഹനായി. ഏറ്റവും മികച്ച കേഡറ്റിനുള്ള രാജ്യ രക്ഷാ മന്ത്രി ട്രോഫി ടാൻസാനിയയിൽ നിന്നുള്ള കിയോണ്ടോ മൈക്കൽ ഫ്ലോറൻസിന് ലഭിച്ചു. മുൻ എൻഡിഎ ട്രെയിനികളിൽ മെറിറ്റിൽ മികവ് തെളിയിച്ച നിതിൻ എസ് നായർ, പവാർ രോഹിത് പ്രകാശ്, രജനീഷ് സിംഗ്, കൊമ്മു ഡേവിഡ് എന്നിവർ പുരസ്‌കാരങ്ങൾ ഏറ്റുവാങ്ങി. അക്കാദമിക്, സർവീസ് വിഷയങ്ങൾ, ഔട്ട്ഡോർ പരിശീലനം, ഡ്രിൽ, സ്പോർട്സ്, പാഠ്യേതര പ്രവർത്തനങ്ങൾ എന്നിവയുൾപ്പെടെ വിവിധ പരിശീലനങ്ങളിൽ മികവ് പ്രകടിപ്പിച്ചതിന് ചീറ്റ സ്‌ക്വാഡ്രണിന് കമാൻഡന്റിന്റെ ചാമ്പ്യൻ സ്‌ക്വാഡ്രൺ ബാനർ ലഭിച്ചു. എഫ്ഒസിഎൻസി സൗത്ത് ഐഎൻഎ കമാൻഡന്റ്മാരും പരിശീലകരുടെ മാതാപിതാക്കളും പരിശീലനം പൂർത്തിയാക്കിയ ഓഫീസർമാരെ സ്ട്രിപ്പുകൾ അണിയിച്ചു. ഇവർ നാവികസേനാ കപ്പലുകളിലും ഇതര സ്ഥാപനങ്ങളിലും സവിശേഷ പരിശീലനം നേടും.
ഐഎൻഎ കമാൻഡന്റ് വൈസ് അഡ്മിറൽ സി.ആർ പ്രവീൺ നായർ, ബ്രഹ്മോസ് എയറോസ്പേസ് ഡയറക്ടർ ജനറൽ ഡോ. ജെയ്തീർഥ് ആർ. ജോഷി, അസിസ്റ്റന്റ് ചീഫ് ഓഫ് മെറ്റീരിയൽ(എൻ എസ് എം) ആർഎഡിഎം സി രഘുറാം, ചീഫ് സ്റ്റാഫ് ഓഫീസർ (എസ് എൻ സി) ആർഎഡിഎം ബി എസ് സോധി, മറ്റ് മുതിർന്ന ഉദ്യോഗസ്ഥർ, പരിശീലകരുടെ കുടുംബാംഗങ്ങൾ തുടങ്ങിയവർ പങ്കെടുത്തു.