കൊയ്ത്തു തൊഴിലാളികള്‍ക്ക് വാഹന സൗകര്യം ഏര്‍പ്പെടുത്തുമെന്ന് മന്ത്രി എ സി മൊയ്തീന്‍

post

തൃശൂര്‍ : കോള്‍ പാടത്ത് കൊയ്ത്തുമായി ബന്ധപ്പെട്ട തൊഴിലാളികള്‍ക്ക് വാഹനസൗകര്യം ഏര്‍പ്പെടുത്തുന്നതിന് മന്ത്രി എ സി മൊയ്തീന്‍ നിര്‍ദേശം നല്‍കി. അരിമ്പൂരില്‍ തൊഴിലാളികള്‍ക്ക് നേരെയുണ്ടായ പോലീസ് നടപടിയുടെ പശ്ചാത്തലത്തില്‍ നടന്ന ചര്‍ച്ചയെ തുടര്‍ന്നാണ് മന്ത്രിയുടെ നിര്‍ദ്ദേശം. അരിമ്പൂരില്‍ ഉണ്ടായ പ്രശ്‌നത്തിന് പരിഹാരം കാണുമെന്ന് മന്ത്രി തൊഴിലാളികള്‍ക്ക് ഉറപ്പ് നല്‍കി. പാടത്തേക്ക് ബൈക്കില്‍ വരികയായിരുന്ന തൊഴിലാളികളെ പോലീസ് കൈയേറ്റം ചെയ്തു എന്നതായിരുന്നു പരാതി. ഇതിനെത്തുടര്‍ന്നായിരുന്നു ചര്‍ച്ച. 

തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ കൊയ്ത്തിനെത്തുന്ന തൊഴിലാളികള്‍ക്ക് വേണ്ട വാഹന സൗകര്യം ഏര്‍പ്പെടുത്തണമെന്നും അദ്ദേഹം അറിയിച്ചു. കൊയ്ത്തിനാവശ്യമായ കൂടുതല്‍ കൊയ്ത്തുയന്ത്രങ്ങള്‍ എത്തിക്കുന്നതിനും സൗകര്യമൊരുക്കും. സര്‍ക്കാര്‍ നിയന്ത്രണത്തില്‍ തന്നെ എല്ലാ പാടശേഖര സമിതികളോടും പ്രശ്‌നങ്ങളില്ലാതെ കൊയ്ത്തു നടത്തണമെന്നും മന്ത്രി അറിയിച്ചു. മന്ത്രിയോടൊപ്പം ഗവ. ചീഫ് വിപ് അഡ്വ. കെ രാജന്‍, കളക്ടര്‍ എസ് ഷാനവാസ്, മുരളി പെരുനെല്ലി എം എല്‍ എ, പഞ്ചായത്ത് പ്രസിഡന്റ് സുജാത, പോലീസ് ഉദ്യോഗസ്ഥര്‍ എന്നിവരും ചര്‍ച്ചയില്‍ പങ്കെടുത്തു.