അതിജീവനത്തിനായി ചെറുവനങ്ങള്‍ :ചോലപ്പുറം വയനാട്ടിലെ മികച്ച പച്ചത്തുരുത്ത്

post

വയനാട് ജില്ലയിലെ മികച്ച പച്ചത്തുരുത്തായി വെങ്ങപ്പള്ളി പഞ്ചായത്തിലെ ചോലപ്പുറം പച്ചത്തുരുത്ത് തിരഞ്ഞെടുക്കപ്പെട്ടു. ഇവിടെ 2019 നവംബര്‍ 11 നാണ് പച്ചത്തുരുത്ത് നടപ്പിലാക്കിയത്. 774 ഇനം മരങ്ങളും 47 ഇനം ചെടികളും 354 മുളകളും ചോലപ്പുറം പച്ചത്തുരുത്തിന്റെ ആകര്‍ഷണമാണ്. സ്വാമിനാഥന്‍ ഫൗണ്ടേഷന്റെ നേതൃത്വത്തില്‍ പച്ചത്തുരുത്തിലെ സസ്യങ്ങള്‍ക്ക് ശാസ്ത്രീയ നാമം, ഫാമിലി പ്രാദേശിക പേരുകള്‍ നല്‍കി.തൊണ്ടര്‍നാട് കോറോം ശാന്തീവനമാണ് മികച്ച രണ്ടാമത്തെ പച്ചത്തുരുത്ത്. 200 സെന്റില്‍ സ്ഥിതി ചെയ്യുന്ന പച്ചത്തുരുത്തില്‍ 300 ലധികം തൈകളാണ് നട്ടുപിടിപ്പിച്ചിട്ടുള്ളത്.

കാലാവസ്ഥ സന്തുലിതമാക്കി ജൈവവൈവിധ്യങ്ങളുടെ അതിജീവനത്തിനായാണ് സ്വാഭാവിക വനങ്ങളുടെ ചെറുമാതൃകകളായ പച്ചത്തുരുത്തുകൾ സൃഷ്ടിക്കുന്നത് .വയനാട് . ഹരിതകേരള മിഷന്‍ തദ്ദേശ സ്വയംഭരണ സ്ഥാപനത്തിന്റെയും തൊഴിലുറപ്പ് പദ്ധതിയുടെയും സഹകരണത്തോടെയാണ് പച്ചത്തുരുത്ത് നടപ്പാക്കുന്നത്. ഉപയോഗിക്കാതെ കിടക്കുന്ന പൊതുസ്ഥലങ്ങള്‍ കണ്ടെത്തി തനതായ വൃക്ഷങ്ങളും തദ്ദേശീയ സസ്യങ്ങളും ഉള്‍പ്പെടുത്തി വനമാതൃകകള്‍ സൃഷ്ടിച്ച് സംരക്ഷിക്കുകയാണ് പച്ചത്തുരുത്തിന്റെ ലക്ഷ്യം. വയനാട് ജില്ലയില്‍ 26 തദ്ദേശ സ്ഥാപനങ്ങളിലായി 52 പച്ചത്തുരുത്തുകളാണ് നിലവിലുള്ളത്. 22 ഏക്കറുകളിലായി 9000 ത്തിലധികം തൈകളാണ് ജില്ലയിലെ വിവിധ പച്ചത്തുരുത്തുകളിലായി നട്ടുപിടിപ്പിച്ചത്. പദ്ധതി വ്യാപിപ്പിക്കുന്നതിന്റെ ഭാഗമായി 12 പഞ്ചായത്തുകളിലായി 2.85 ഏക്കര്‍ സ്ഥലത്ത് 13 പച്ചത്തുരുത്തുകള്‍ സജ്ജമാക്കുന്ന പ്രവര്‍ത്തനങ്ങള്‍ ജൂണ്‍ അഞ്ച് മുതല്‍ ആരംഭിക്കും. ജില്ലയിലെ പ്രാദേശിക ജൈവവൈവിധ്യത്തെ പൂര്‍ണതയില്‍ നിലനിര്‍ത്താന്നുള്ള പ്രതിരോധ ചുവടുവെയ്പ്പുകളാണ് ഓരോ പച്ചത്തുരുത്തുകള്‍.

തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍, കൃഷി വകുപ്പ്, മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി, സാമൂഹിക വനവത്ക്കരണ വിഭാഗം, പരിസ്ഥിതി സംഘടനകള്‍, വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ എന്നിവയുടെ സഹകരണത്തോടെയാണ് പച്ചത്തുരുത്ത് നിര്‍മ്മിക്കുന്നത്. പരിസ്ഥിതി പ്രവര്‍ത്തകര്‍, ജൈവവൈവിധ്യ-വനവത്ക്കരണ-കാര്‍ഷിക രംഗത്തെ വിദഗ്ധര്‍, ജനപ്രതിനിധികള്‍, പ്രാദേശിക സാമൂഹിക പ്രവര്‍ത്തകര്‍ ഉള്‍പ്പെടുന്ന സംഘാടക സമിതി പച്ചത്തുരുത്ത് പ്രവര്‍ത്തനങ്ങളെ സഹായിക്കും. തൈകള്‍ കണ്ടെത്തല്‍, വൃക്ഷങ്ങളുടെ തിരിച്ചറിയല്‍ തുടങ്ങിയ പ്രവര്‍ത്തനങ്ങള്‍ക്ക് സമിതി നേതൃത്വം നല്‍കുന്നുണ്ട്.