മഴ: ജില്ലയിലെ ടൂറിസം കേന്ദ്രങ്ങളിൽ പ്രവേശനം ഉണ്ടാകില്ല

കേന്ദ്ര കാലാവസ്ഥാ വകുപ്പ് റെഡ് അലർട്ട് പ്രഖ്യാപിച്ച സാഹചര്യത്തിൽ കണ്ണൂർ ജില്ലയിലെ മുഴുവൻ ടൂറിസം കേന്ദ്രങ്ങളിലും മെയ് 24,25,26 തീയതികളിൽ സന്ദർശകർക്ക് പ്രവേശനം ഉണ്ടായിരിക്കില്ലെന്ന് ഡി ടി പി സി സെക്രട്ടറി അറിയിച്ചു.
മൂന്ന് ദിവസം റെഡ് അലർട്ട്: ജാഗ്രത പാലിക്കണം
കണ്ണൂർ ജില്ലയിൽ മെയ് 24, 25, 26 തീയ്യതികളിൽ കേന്ദ്ര കാലാവസ്ഥ വകുപ്പ് റെഡ് അലർട്ട് പ്രഖ്യാപിച്ച സാഹചര്യത്തിൽ പൊതുജനങ്ങൾ അതീവ ജാഗ്രത പാലിക്കണമെന്ന് ജില്ലാ കളക്ടർ അരുൺ കെ വിജയൻ അറിയിച്ചു. പൊതുജനങ്ങൾക്ക് ആവശ്യമായ മുന്നറിയിപ്പ് നൽകാനും ആവശ്യമെങ്കിൽ ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് ജനങ്ങളെ മാറ്റാനും തദ്ദേശ സ്വയംഭരണ അധ്യക്ഷൻമാർക്കും തഹസിൽദാർമാർക്കും വെള്ളിയാഴ്ച രാത്രി ഓൺലൈനായി ചേർന്ന ദുരന്ത നിവാരണ സമിതി യോഗം നിർദേശം നൽകി. തദ്ദേശ സ്ഥാപന അധ്യക്ഷൻമാരും സെക്രട്ടറിമാരും വിവിധ വകുപ്പ് ഉദ്യോഗസ്ഥരും പങ്കെടുത്തു.
അതിതീവ്ര മഴയുണ്ടാകുമെന്നാണ് കാലാവസ്ഥ കേന്ദ്രത്തിന്റെ അറിയിപ്പെന്ന് കളക്ടർ അറിയിച്ചു. മലയോര മേഖലകളിലും താഴ്ന്ന പ്രദേശങ്ങളിലും പ്രത്യേക ജാഗ്രത പുലർത്തണം. മണ്ണിടിച്ചിലും ഉരുൾപൊട്ടലും ഉണ്ടാകാനിടയുള്ള സ്ഥലങ്ങളിൽ പൊതുജനങ്ങൾ ജാഗ്രത പാലിക്കണം. മുന്നൊരുക്കത്തിന്റെ ഭാഗമായി ദുരിതാശ്വാസ ക്യാമ്പുകൾ സജ്ജമാക്കണമെന്നും ആവശ്യമെങ്കിൽ ഒഴിപ്പിക്കൽ നടപടികൾ സ്വീകരിക്കണമെന്നും കളക്ടർ തദ്ദേശ സ്ഥാപന അധ്യക്ഷൻമാരോട് പറഞ്ഞു. ക്യാമ്പുകൾ സജ്ജമാണെന്ന് തഹസിൽദാർമാർ അറിയിച്ചു. സുരക്ഷിതമായ സ്ഥലത്തേക്ക് മാറി താമസിക്കാൻ ആളുകളോട് ആവശ്യപ്പെടണമെന്ന് പഞ്ചായത്ത് പ്രസിഡന്റുമാർക്ക് നിർദ്ദേശം നൽകി. ജില്ലയിൽ ക്വാറിയുടെ പ്രവർത്തനം മൂന്നുദിവസം പൂർണമായും നിർത്തിവവെച്ചതായി ജിയോളജിസ്റ്റ് അറിയിച്ചു.