മാര്‍ക്കറ്റുകളില്‍ ആളുകള്‍ തടിച്ചുകൂടുന്നത് തടയാന്‍ കര്‍ശന നടപടി

post

നിയമവിരുദ്ധ മല്‍സ്യ വ്യാപാരം തടയാന്‍ പ്രത്യേക സ്‌ക്വാഡുകള്‍

കണ്ണൂര്‍ : ലോക്ഡൗണ്‍ നിയന്ത്രണങ്ങള്‍ മറികടന്ന് മല്‍സ്യമാര്‍ക്കറ്റുകളില്‍ ആളുകള്‍ തടിച്ചുകൂടുന്നത് തടയാന്‍ കര്‍ശന നടപടികള്‍ക്ക് ജില്ലാ കലക്ടര്‍ ടി വി സുഭാഷ് നിര്‍ദ്ദേശം നല്‍കി. ഇതിന്റെ ഭാഗമായി മാര്‍ക്കറ്റുകളിലേക്കുള്ള പ്രവേശനം നിയന്ത്രിക്കും. മാര്‍ക്കറ്റിലേക്ക് പ്രവേശിക്കാനും പുറത്തുകടക്കാനും ഓരോ വഴികള്‍ മാത്രമാക്കും. റവന്യൂ, ഫിഷറീസ്, പോലിസ് ഉദ്യോഗസ്ഥര്‍ പ്രവര്‍ത്തനങ്ങള്‍ക്ക് മേല്‍നോട്ടം വഹിക്കും.

ജില്ലയുടെ ചില ഭാഗങ്ങളില്‍ അധികൃതരുടെ കണ്ണുവെട്ടിച്ച് രാത്രി വൈകിയും പുലര്‍ച്ചെയും അനധികൃത മല്‍സ്യവ്യാപാരം നടക്കുന്നതായി അവലോകന യോഗം വിലയിരുത്തി. ദൂരദിക്കുകളില്‍ നിന്ന് ലോറികളിലെത്തുന്ന പഴകിയതും ഫോര്‍മാലിന്‍ കലര്‍ന്നതുമായ മല്‍സ്യം ഇങ്ങനെ മാര്‍ക്കറ്റുകളിലെത്തിക്കുന്നതായി ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ട്. ഇത് തടയുന്നതിന് വിവിധ വകുപ്പുകളെ ഉള്‍ക്കൊള്ളിച്ച് സ്‌ക്വാഡുകള്‍ക്ക് രൂപം നല്‍കാനും യോഗത്തില്‍ തീരുമാനമായി.

ചെറുവള്ളങ്ങള്‍ ഉപയോഗിച്ച് നിശ്ചിത സമയങ്ങളില്‍ മല്‍സ്യബന്ധനം നടത്താന്‍ അനുമതിയുണ്ടെങ്കിലും ഇത് ലംഘിച്ച് ചിലയിടങ്ങളില്‍ ബോട്ടുകള്‍ ഉപയോഗിക്കുന്നതായും കണ്ടെത്തിയിട്ടുണ്ട്. നിമയലംഘനം നടക്കുന്ന പ്രദേശങ്ങളില്‍ മല്‍സ്യബന്ധനം പൂര്‍ണമായും വിലക്കുന്നത് അടക്കമുള്ള നടപടികള്‍ സ്വീകരിക്കുമെന്നും ജില്ലാ കലക്ടര്‍ മുന്നറിയിപ്പ് നല്‍കി.

ജില്ലാ കലക്ടറുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ തുറമുഖ വകുപ്പ് മന്ത്രി രാമചന്ദ്രന്‍ കടന്നപ്പള്ളി. മേയര്‍ സുമ ബാലകൃഷ്ണ്‍, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ വി സുമേഷ്, അഡീഷനല്‍ എസ്പി പ്രജീഷ് തോട്ടത്തില്‍, സബ് കലക്ടര്‍മാരായ ആസിഫ് കെ യൂസഫ്, എസ് ഇലാക്യ, എഡിഎം ഇ പി മേഴ്സി, ഡിഎംഒ ഡോ. കെ നാരായണ നായിക് തുടങ്ങിയവര്‍ സംബന്ധിച്ചു.