സുവർണചകോരം കരസ്ഥമാക്കി 'ഈവിൾ ഡെസ്നോട്ട് എക്‌സിസ്റ്റ്'; പ്രേക്ഷകപ്രീതിയടക്കം തടവിന് രണ്ടു പുരസ്‌കാരങ്ങൾ

post

28-ാം രാജ്യാന്തര ചലച്ചിത്ര മേളയിൽ മികച്ച ചിത്രത്തിനുള്ള സുവർണചകോരം ജാപ്പനീസ് ചിത്രം ഈവിൾ ഡെസ്നോട്ട് എക്‌സിസ്റ്റിന്. വ്യവസായവൽക്കരണം ഒരു ഗ്രാമത്തിൽ സൃഷ്ടിക്കുന്ന പ്രശ്‌നങ്ങളാണ് റുസ്യുകെ ഹാമാഗുച്ചിയുടെ ചിത്രത്തിന്റെ പ്രമേയം. മികച്ച സംവിധായകനുള്ള രജതചകോരം ഉസ്‌ബെക്കിസ്ഥാൻ സംവിധായകൻ ഷോക്കിർ ഖോലിക്കോവ് 'സൺഡേ' എന്ന ചിത്രത്തിലൂടെ സ്വന്തമാക്കി. വൃദ്ധദമ്പതിമാരുടെ ജീവിതമാണ് സിനിമയുടെ പ്രമേയം.


ഫാസിൽ റസാക്ക് സംവിധാനം ചെയ്ത 'തടവ്' എന്ന മലയാള ചിത്രമാണ് മേളയിലെ പ്രേക്ഷകപ്രീതി നേടിയ ചിത്രം. മികച്ച മലയാള ചിത്രത്തിനുള്ള നെറ്റ്പാക് പുരസ്‌കാരം ആനന്ദ് ഏകർഷി സംവിധാനം ചെയ്ത 'ആട്ടം' സ്വന്തമാക്കി.

മികച്ച സംവിധായകനുള്ള രജതചകോരവും മികച്ച ഏഷ്യൻ ചിത്രത്തിനുള്ള നെറ്റ്പാക് പുരസ്‌കാരവും സൺഡേയുടെ സംവിധായകൻ ഷോക്കിർ കോലികോവിനാണ്. ഉസ്ബെക്കിസ്ഥാൻ സംവിധായികനായ ഷോക്കിറിന്റെ ആദ്യ ഫീച്ചർ ഫിലിമാണ് സൻഡേ. മികച്ച മത്സര ചിത്രത്തിനുള്ള ഫിപ്രസി പുരസ്‌കാരം സ്പാനിഷ് സംവിധായകൻ ഫെലിപേ കാർമോണയുടെ 'പ്രിസൺ ഇൻ ദി ആൻഡസ്' കരസ്ഥമാക്കി. 'ബി 32 മുതൽ 44 വരെ'യുടെ സംവിധായിക ശ്രുതി ശരണ്യം മികച്ച മലയാള നവാഗത സംവിധായകനുമുള്ള ഫിപ്രസി പുരസ്‌കാരം സ്വന്തമാക്കി.


ഇന്ത്യയിലെ മികച്ച നവാഗത സംവിധായകനുള്ള എഫ്.എഫ്.എസ്.ഐ- കെ.ആർ മോഹനൻ പുരസ്‌കാരത്തിന് ഉത്തം കമാഠിയുടെ 'കേർവാൾ' തെരെഞ്ഞെടുക്കപ്പെട്ടു. ലിലിയാന വില്ലസെനർ, മിഗുവേൽ ഹെർണാണ്ടസ്, മാരിയോ മാർട്ടിൻ കോമ്പസ് എന്നിവർ ശബ്ദ രൂപകൽപ്പന ചെയ്ത മെക്‌സിക്കൻ ചിത്രം 'ഓൾ ദി സൈലൻസ്' സൗണ്ട് ഡിസൈനുള്ള പുരസ്‌കാരം നേടി.

സിനിമാരംഗത്ത് സംവിധായകർക്ക് നൽകുന്ന സമഗ്ര സംഭാവന കണക്കിലെടുത്തുള്ള ലൈഫ് ടൈം അച്ചീവ്‌മെന്റ് പുരസ്കാരം അടൂർ ഗോപാലകൃഷ്ണനിൽ നിന്നും പോളിഷ് സംവിധായകൻ ക്രിസ്റ്റോഫ് സനൂസി ഏറ്റുവാങ്ങി.