14 ദിവസ നിരീക്ഷണത്തില്‍ കഴിഞ്ഞ ട്രെയിന്‍യാത്രക്കാര്‍ക്ക് യാത്രാനുമതി

post

തൃശൂര്‍ : കോവിഡ് 19 ബാധയുടെ പശ്ചാത്തലത്തില്‍ തൃശൂരില്‍ ജില്ലാ ഭരണകൂടം നിരീക്ഷണത്തിലാക്കിയ 225 ട്രെയിന്‍യാത്രക്കാരുടെ നിരീക്ഷണകാലാവധി പൂര്‍ത്തിയായി. കിലയില്‍ നിരീക്ഷണത്തിലായിരുന്ന ഇവരെ സന്ദര്‍ശിച്ച ജില്ലാ കളക്ടര്‍ എസ് ഷാനവാസ് നിരീക്ഷണകാലാവധി പൂര്‍ത്തിയായതായും സ്വന്തം സ്ഥലങ്ങളിലേക്ക് യാത്രാനുമതി നല്‍കുന്നതായും അറിയിച്ചു. യാത്രാനുമതി ലഭിച്ചവരെ വൈകുന്നേരത്തോടെ പ്രത്യേകം കെഎസ്ആര്‍ടിസി ബസ്സുകളില്‍ പറഞ്ഞയച്ചു. 6 ബസ്സുകളാണ് ഇതിനായി ഒരുക്കിയത്. വൈകീട്ട് ജില്ലാ പഞ്ചായത്തിന്റെ ആഭിമുഖ്യത്തില്‍ യാത്രക്കാര്‍ക്ക് യാത്രഅയപ്പ് നല്‍കി. ജില്ലാ പഞ്ചയാത്ത് പ്രസിഡണ്ട് മേരി തോമസ് കെഎസ്ആര്‍ടിസി ബസ്സുകള്‍ ഫ്ളാഗ് ഓഫ് ചെയ്തു.

നിരീക്ഷണകാലാവധി പൂര്‍ത്തിയാക്കിയവര്‍ക്ക് ആരോഗ്യപരിശോധന നടത്തി നിരീക്ഷണകാലാവധി പൂര്‍ത്തിയായതിന്റെ സര്‍ട്ടിഫിക്കറ്റ് നല്‍കിയാണ് വിട്ടയച്ചത്. ഇതരസംസ്ഥാനങ്ങളിലെ യാത്രക്കാര്‍ ലോക്ക്ഡൗണ്‍ കഴിയുന്നത് കിലയില്‍ കഴിയണം. അതിഥി തൊഴിലാളികളെ ക്യാമ്പുകളിലേക്ക് മാറ്റും.

മാര്‍ച്ച് 25 ന് പുലര്‍ച്ച തൃശൂരിലെത്തിയെ ദിബ്രുഗഡ്-കന്യാകുമാരി വിവേക് എക്സ്പ്രസിലെ യാത്രക്കാരെയാണ് നിരീക്ഷണത്തില്‍ കിലയില്‍ താമസിപ്പിച്ചത്. ലോക്ക് ഡൗണ്‍ കാലയളവില്‍ നഗരത്തില്‍ കറങ്ങി നടന്ന രണ്ട് വിദ്യാര്‍ത്ഥികളെയും കിലയില്‍ നിരീക്ഷണത്തിലാക്കി. ഇവര്‍ക്കുളള ഭക്ഷണം, അവശ്യവസ്തുക്കള്‍ എന്നിവ ജില്ലാഭരണകൂടം ലഭ്യമാക്കിയിരുന്നു. വളണ്ടിയര്‍മാരുടെ സേവനവും ഏര്‍പ്പെടുത്തി. നിരീക്ഷണ കാലാവധി പൂര്‍ത്തിയായി പോകുന്നവര്‍ അതത് ജില്ലാ മെഡിക്കല്‍ ഓഫീസറെ റിപ്പോര്‍ട്ട് ചെയ്യണമെന്ന് ജില്ലാ കളക്ടര്‍ അറിയിച്ചു.