കുട്ടികളുടെ ഉല്ലാസത്തിനായി സ്കൂളുകളിൽ പ്രത്യേക സമയം ഏർപ്പെടുത്തും: മുഖ്യമന്ത്രി

കുട്ടികളിൽ സമ്മർദ്ദം ലഘൂകരിക്കാനും ഉല്ലാസത്തിനുമായി സ്കൂളുകളിൽ പ്രത്യേക സമയം ഏർപ്പെടുത്തുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. സംസ്ഥാന സർക്കാറിന്റെ നാലാം വാർഷികത്തോടനുബന്ധിച്ച് മലപ്പുറം റോസ് ലോഞ്ച് ഓഡിറ്റോറിയത്തിൽ നടന്ന ജില്ലാതല യോഗത്തിൽ മറുപടി പ്രസംഗം നടത്തുകയായിരുന്നു മുഖ്യമന്ത്രി.
വളർന്നുവരുന്ന തലമുറ സമ്മർദങ്ങൾക്കടിമപ്പെട്ട് ജീവിക്കുന്ന സാഹചര്യമാണ് നിലവിലുള്ളത്. ഈ സാഹചര്യം പൂർണ്ണമായി ഒഴിവാക്കണമെന്ന കാര്യം രക്ഷിതാക്കളെയും അധ്യാപകരെയും ഒരുപോലെ ബോധ്യപ്പെടുത്തണം. കുട്ടികൾക്ക് കളിച്ചുവളരാനുള്ള സാഹചര്യമാണ് ഒരുക്കേണ്ടത്. ഇതിനായി സ്കൂൾ വിടുന്നതിന് മുമ്പ് നിശ്ചിത സമയം കുട്ടികൾക്ക് കളിക്കാനുള്ള സമയം അനുവദിക്കണം. എല്ലാ സ്കൂളുകളിലും അതിനാവശ്യമായ സൗകര്യങ്ങൾ ചെയ്യണമെന്നും മുഖ്യമന്ത്രി ഓർമ്മിപ്പിച്ചു.
യുവാക്കൾക്കിടയിൽ രാസലഹരി ഉപയോഗം വർധിക്കുന്നത് സർക്കാർ ഗൗരവപരമായാണ് കാണുന്നത്. പ്രത്യേകിച്ച് വിദ്യാർഥികൾക്കിടയിലെ ഈ മനോഭാവം ഭീതിജനകമാണ്. രാസലഹരി ഭാവി തലമുറയെ തന്നെ ബാധിക്കും. ഇതിനെതിരെ നല്ല തയ്യാറെടുപ്പാണ് സർക്കാർ നടത്തുന്നത്. നിരന്തരമായ ചർച്ചകൾക്ക് ശേഷം നടപടികൾ ശക്തമാക്കിയിട്ടുണ്ട്. കൂടാതെ സ്കൂൾ തുറക്കുന്ന ജൂൺ മാസത്തിൽ ലഹരിക്കെതിരെ ക്യാമ്പയിൻ ശക്തമാക്കും. ഇതിനായി വിദ്യാർഥികളോട് നിരന്തരം ഇടപെടുന്ന അധ്യാപകർ കൗൺസിലർമാരായി മാറുകയാണ് വേണ്ടത്. അതിനുള്ള പരിശീലനം സർക്കാർ തലത്തിൽ നൽകും. ഒരു വിദ്യാർഥി മയക്കുമരുന്നിന് അടിമപ്പെട്ടതായി ശ്രദ്ധയിൽപ്പെട്ടാൽ അത് രഹസ്യമാക്കി വെക്കരുതെന്നും കൃത്യമായ കൗൺസിലിങും മറ്റും നൽകി മാറ്റിയെടുക്കാൻ സാധിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഇത്തരത്തിൽ പുതുജീവിതത്തിലേക്ക് കടന്നുവന്നവരെ ഒറ്റപ്പെടുത്തരുതെന്നും ചേർത്തുനിർത്തുകയാണ് വേണ്ടതെന്നും മുഖ്യമന്ത്രി പറഞ്ഞു .
സാമൂഹ്യക്ഷേമ പ്രവർത്തനങ്ങൾ നിറവേറ്റണമെങ്കിൽ സംസ്ഥാനത്തിന് അതിനാവശ്യമായ വരുമാനമുണ്ടാവണം. നിലവിൽ 60 ലക്ഷം ആളുകൾക്ക് സാമൂഹിക പെൻഷൻ നൽകുന്നുണ്ട്. കൂടാതെ ഇൻഷുറൻസ്, വീട് നിർമാണം, സൗജന്യ ചികിത്സ തുടങ്ങിയ കാര്യങ്ങൾക്കുള്ള ചെലവ് കണ്ടെത്തുകയും വേണം. ഇതിനായാണ് നികുതി വർധനവ് ഏർപ്പെടുത്തിയത്. അത് പ്രയാസമായി തോന്നുമെങ്കിലും ആ തുക പരസഹായത്തിനായി ഉപയോഗിക്കുന്നതെന്ന ചിന്ത വേണം. വളരെ ചുരുക്കം മേഖലയിൽ മാത്രമാണ് നികുതി ചുമത്തുന്നത്. പരിമിതമായ നികുതി മാത്രമാണ് ഇപ്പോൾ സംസ്ഥാന സർക്കാറിന്റെ വരുമാന മാർഗം.
ലൈസൻസും മറ്റു നിയമവശങ്ങളും പാലിച്ച് വരുമാന മാർഗം കണ്ടെത്തുന്ന വ്യാപാരികളെ ബുദ്ധിമുട്ടിലാക്കുന്ന തെരുവ് കച്ചവടക്കാർക്ക് പ്രത്യേക ക്രമീകരണം നടത്തും. സംരംഭങ്ങൾക്ക് കൂടുതൽ ധനസഹായം ഭാവിയിൽ അനുവദിക്കുമെന്നും നിലവിലെ സ്ഥിതി തുടരുന്നതാണ് നല്ലതെന്നും അദ്ദേഹം പറഞ്ഞു.
സംസ്ഥാനത്ത് പൊതുവിദ്യാഭ്യാസ രംഗം ഏറെ മുന്നോട്ടുപോയിട്ടുണ്ട്. 2016ൽ ആയിരത്തിൽപ്പരം സ്കൂളുകൾ അടച്ചുപൂട്ടലിന്റെ വക്കിലായിരുന്നു. അഞ്ച് ലക്ഷത്തോളം വിദ്യാർഥികളെ ഇത് ബാധിക്കുമായിരുന്നു. എന്നാൽ നിലവിൽ രാജ്യത്തെ ഏറ്റവും മികച്ച വിദ്യഭ്യാസ രംഗം കേരളത്തിലാണ്. എല്ലാവർക്കും ഗുണമേന്മയുള്ള വിദ്യഭ്യാസം ലഭ്യമാക്കുക എന്നതാണ് സർക്കാർ ലക്ഷ്യം. അതിനുവേണ്ടിയുള്ള നടപടികൾ പടിപടിയായി ചെയ്ത് കൊണ്ടിരിക്കുകയാണെന്നും മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. വർഗീയതയെ പ്രതിരോധിക്കാൻ നമ്മൾ ഒന്നിച്ചു നിൽക്കണം. മതനിരപേക്ഷതക്ക് ഊന്നൽ നൽകി അത്തരം വിഭജന ചിന്തകളെ പൂർണ്ണമായി ഒഴിവാക്കി ഐക്യത്തോടെ ജീവിക്കണം.
കാർഷികോത്പന്നങ്ങളുടെ മൂല്യ വർധനവ് കർഷകർക്ക് നേട്ടമുണ്ടാകും. ഇതിനായി കാർഷിക രംഗത്ത് ഉത്പാദനക്ഷമത വർധിപ്പിക്കണം. ഇതിനെല്ലാമുള്ള സംവിധാനങ്ങൾ പുരോഗമിക്കുകയാണ്. മഴമറ പോലുള്ള പുതിയ സംവിധാനങ്ങൾക്കൊണ്ട് നല്ല രീതിയിൽ കൃഷി ചെയ്യാൻ നിലവിൽ സംസ്ഥാനത്ത് സാധിക്കുന്നുണ്ട്. ബ്രാൻഡിങ് അടക്കം നല്ല രീതിയിലാണ് ഇപ്പോൾ മാർക്കറ്റിങ് നടക്കുന്നത്. വിദേശത്തേക്കടക്കം ഉത്പന്നങ്ങൾ കയറ്റിയയക്കാൻ കഴിയുന്നുണ്ട്. ഇത്തരത്തിൽ മികച്ച മാറ്റങ്ങൾക്കാണ് ഇപ്പോൾ കാർഷിക രംഗം സാക്ഷിയാകുന്നത്.
വന്യമൃഗ ശല്യം തടയാൻ സർക്കാർ ഫലപ്രദമായി നടപടിയെടുക്കുന്നുണ്ട്. മൃഗങ്ങൾ നാട്ടിലെത്തുന്നത് തടയാനുള്ള മാർഗങ്ങളാണ് നോക്കുന്നത്. കിടങ്ങുകൾ നിർമിക്കുക, ഫെൻസിങ് കെട്ടുക തുടങ്ങിയ നടപടികൾ സ്വീകരിച്ചിട്ടുണ്ട്. കൂടാതെ മൃഗങ്ങൾ കാട്ടിൽത്തന്നെ ജീവിക്കാനുള്ള സാഹചര്യങ്ങൾ സൃഷ്ടിക്കും. അതിനായി കാട്ടിലുള്ള അധിനിവേശ സസ്യങ്ങൾ മുഴുവൻ ഒഴിവാക്കും. മൃഗങ്ങൾ ആവശ്യമായ വെള്ളം, ഭക്ഷണം എന്നിവ ലഭ്യമാക്കാൻ കാട്ടിൽത്തന്നെ സംവിധാനമൊരുക്കും.
വൈദ്യുതി രംഗത്ത് മികച്ച മാറ്റമാണ് സംസ്ഥാനത്ത് നടപ്പാക്കുന്നത്. മികച്ച ക്വാളിറ്റിയുള്ള വൈദ്യുതി വ്യവസായ സ്ഥാപനങ്ങൾക്ക് നൽകുന്നുണ്ട്.കേരളത്തിൽ ഉന്നത വിദ്യാഭ്യാസ രംഗം ഏറെ പുരോഗതിയിലാണ്. ഈ വർഷം നല്ലതോതിൽ വിദേശത്തുള്ള വിദ്യാർഥികൾ വരെ കേരളത്തിൽ വരുന്നുണ്ട്. ഹരിത കർമസേനയ്ക്ക് ലഭിക്കുന്ന യൂസർഫീയുടെ കാര്യത്തിൽ വലിയ മാറ്റം വന്നിട്ടുണ്ട്. പൂർണമായും യൂസർഫീ വാങ്ങാനുള്ള നടപടികൾ ശക്തമാക്കുമെന്നും മുഖ്യമന്ത്രി മറുപടി പ്രസംഗത്തിൽ കൂട്ടിച്ചേർത്തു.