സപ്ലൈകോയ്ക്ക് കരുതല്‍ സഞ്ചികള്‍ നല്‍കി കുടുംബശ്രീ

post

തൃശൂര്‍ : സൗജന്യഭക്ഷ്യ ധാന്യ കിറ്റ് വിതരണം ചെയ്യാന്‍ കവറില്ലേ? വിഷമിക്കേണ്ട..കുടുംബശ്രീയുണ്ട് കൂടെ.. ലോക്ക് ഡൗണിന്റെ പശ്ചാത്തലത്തില്‍ സൗജന്യ ഭക്ഷ്യധാന്യ കിറ്റ് സപ്ലൈകോ വഴി വിതരണം ചെയ്യാന്‍ സര്‍ക്കാര്‍ നിര്‍ദ്ദേശം വന്നപ്പോള്‍, വിതരണത്തിനാവശ്യമായ പേപ്പര്‍ ബാഗുകള്‍ നിര്‍മ്മിച്ച് നല്‍കി മാതൃകയാവുകയാണ് എടത്തിരുത്തിയിലെ കുടുംബശ്രീ കൂട്ടായ്മ. ഭക്ഷ്യ കിറ്റ് വിതരണം ചെയ്യാനാവശ്യമായ കവറുകള്‍ നിര്‍മിച്ചുനല്‍കി സഹായിക്കാമോ എന്ന പഞ്ചായത്ത് പ്രസിഡന്റ് ബൈന പ്രദീപിന്റെ ചോദ്യത്തിന് മൂന്നു ദിവസംകൊണ്ട് 50000 പേപ്പര്‍ ബാഗുകള്‍ നിര്‍മ്മിച്ച് കൊണ്ടാണ് പഞ്ചായത്തിലെ കുടുംബശ്രീ കൂട്ടായ്മകള്‍ ഒന്നടങ്കം ഉത്തരം നല്‍കിയത്. 18 വാര്‍ഡുകളിലായി 302 അയല്‍ക്കൂട്ടങ്ങളും 5200 അംഗങ്ങളും.

ഓരോ വാര്‍ഡുകളും ആയിരം പേപ്പര്‍ ബാഗുകള്‍ നിര്‍മ്മിച്ച് നല്‍കുക എന്നതായിരുന്നു അയല്‍ക്കൂട്ടങ്ങള്‍ക്ക് സിഡിഎസ് ചെയര്‍പേഴ്സണ്‍ ഐഷാബി നല്‍കിയ ടാസ്‌ക്. എന്നാല്‍ ലോക്ക് ഡൗണ്‍ ബോറടിയില്‍ മുങ്ങിയിരുന്ന ഓരോ അംഗത്തിന്റെയും വീട്ടുകാര്‍ കൂടി ബാഗ് നിര്‍മ്മാണത്തില്‍ പങ്കാളികളായതോടെ ആയിരം എന്നത് 3000 ആയി. പുറത്തിറങ്ങാനാവാതെ അകത്തെ കളികളില്‍ മാത്രം മുഴുകിയിരിക്കുന്ന കുട്ടികളും ഒരു ക്രാഫ്റ്റ് പഠനം, അതിലുപരി ഒരു കളി എന്ന നിലയില്‍ ബാഗ് നിര്‍മ്മാണത്തെ കണ്ടതോടെ അവരുടെ ബോറടിയും നീങ്ങി. ഭക്ഷ്യധാന്യ കിറ്റ് വിതരണം സംബന്ധിച്ച് ഇ ടി ടൈസണ്‍ മാസ്റ്റര്‍ എംഎല്‍എ ബ്ലോക്ക് തലത്തില്‍ വിളിച്ചു ചേര്‍ത്ത യോഗത്തില്‍ നിന്നാണ് ഇതിന്റെ തുടക്കം-പഞ്ചായത്ത്പ്രസിഡന്റ് ബൈന പ്രദീപ് പറഞ്ഞു. പഞ്ചായത്തുകള്‍ക്ക് ആയിരുന്നു വിതരണത്തിന്റെ ചുമതല. പക്ഷേ, പ്ലാസ്റ്റിക് നിരോധനം മൂലം പാക്ക് ചെയ്യാനുള്ള കവറുകളുടെ ലഭ്യത കുറഞ്ഞതാണ് ഇങ്ങനെയൊരു ആശയത്തിലേക്ക് നയിച്ചത്. സിഡിഎസ് ചെയര്‍പേഴ്സണ്‍ ആയ ഐഷാബി പേപ്പര്‍ ബാഗ് നിര്‍മ്മാണത്തില്‍ വിദഗ്ദയാണ്. ലോക്ക് ഡൗണ്‍ കാലമായതിനാല്‍ സിഡിഎസ്, ബാഗ് നിര്‍മ്മാണത്തിന്റെ വീഡിയോ കുടുംബശ്രീയുടെ വാട്ട്സ്ആപ്പ് ഗ്രൂപ്പ് വഴി എല്ലാ കുടുംബങ്ങളിലേക്കും പ്രചരിപ്പിച്ച് പരിശീലനം നല്‍കി. പിന്നീട് വാര്‍ഡുകളെ രണ്ടായി തിരിച്ച്, തൂക്കത്തിലുള്ള വ്യത്യാസമനുസരിച്ച് ബാഗ് നിര്‍മ്മിക്കാന്‍ നിര്‍ദേശിക്കുകയായിരുന്നു.