ഉത്സവങ്ങളില്‍ ആനയെ എഴുന്നള്ളിക്കല്‍; നിയന്ത്രണം ശക്തമാക്കും

post

കണ്ണൂര്‍: ഉല്‍സവങ്ങളില്‍ ആനകളെ എഴുന്നള്ളിക്കുന്നതുമായി ബന്ധപ്പെട്ട നിയന്ത്രണങ്ങള്‍ കര്‍ശനമായി നടപ്പിലാക്കാന്‍ ജില്ലാ കലക്ടര്‍ ടി വി സുഭാഷിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗം തീരുമാനിച്ചു. ജില്ലയില്‍ രജിസ്റ്റര്‍ ചെയ്ത 46 ഉത്സവക്കമ്മിറ്റികള്‍ക്കു മാത്രമേ ഉത്സവങ്ങളില്‍ ആനയെ പങ്കെടുപ്പിക്കാന്‍ അനുവാദമുള്ളൂ. അനുമതിയില്ലാത്തവര്‍ ആനയെ എഴുന്നള്ളിച്ചാല്‍ ശക്തമായ നടപടികള്‍ കൈക്കൊള്ളും. 

ജില്ലയ്ക്കു പുറത്തുനിന്ന് ആനയെ കൊണ്ടുവരുന്നവര്‍ വനം വകുപ്പ് അധികൃതരില്‍ നിന്ന് മുന്‍കൂര്‍ അനുമതി തേടണം. ഉത്സവങ്ങളില്‍ മൂന്നില്‍ കൂടുതല്‍ ആനകളെ എഴുന്നള്ളിക്കുന്നവര്‍ പരിശീലനം നേടിയ പാപ്പാന്‍മാരുടെ പ്രത്യേക സ്‌ക്വാഡിന്റെ സേവനം ഉറപ്പുവരുത്തണം. അഞ്ചില്‍ കൂടുതല്‍ ആനകളെ പങ്കെടുപ്പിക്കുന്നവര്‍ വെറ്ററിനറി സ്‌ക്വാഡിന്റെ സേവനവും ലഭ്യമാക്കണം. ആനയുടെ സമീപത്ത് വച്ച് പടക്കം പൊട്ടിക്കുക, സെല്‍ഫി എടുക്കുക തുടങ്ങി ആനയെ പ്രകോപിപ്പിക്കുന്ന ഒരു പ്രവൃത്തിയും ആരില്‍ നിന്നും ഉണ്ടാവുന്നില്ലെന്ന് ഉറപ്പുവരുത്താന്‍ അധികൃതര്‍ ജാഗ്രത പാലിക്കണം. ജില്ലയില്‍ എലിഫന്റ് വെറ്ററിനറി സ്‌ക്വാഡിന്റെ പ്രവര്‍ത്തനം ശക്തിപ്പെടുത്താനും യോഗത്തില്‍ തീരുമാനമായി. 

കലക്ടറുടെ ചേംബറില്‍ ചേര്‍ന്ന യോഗത്തില്‍ ചീഫ് വെറ്ററിനറി ഓഫീസര്‍ സി പി പ്രസാദ്, അസിസ്റ്റന്റ് കണ്‍സര്‍വേറ്റര്‍ ഓഫ് ഫോറസ്റ്റ് ജി പ്രദീപ്, സോഷ്യല്‍ ഫോറസ്ട്രി റേഞ്ച് ഓഫീസര്‍ ഇന്‍ചാര്‍ജ് കെ വി മനോജ് കുമാര്‍, ആന ഉടമകള്‍, സംഘടനാ പ്രതിനിധികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.