വള്ളിയൂർക്കാവ് ആഴ്ചച്ചന്ത പദ്ധതി മെയ്‌ 30 നുള്ളിൽ പ്രവർത്തനസജ്ജമാകും

post

മന്ത്രി ഒ ആർ കേളുവിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിലാണ് തീരുമാനം

ആഴ്ചച്ചന്ത മലബാർ ദേവസ്വം ബോർഡ് ഏറ്റെടുത്തു നടത്തും

വരുമാനത്തിന്റെ 80 ശതമാനം ബോർഡിനും 20 ശതമാനം വിനോദസഞ്ചാര വകുപ്പിനും

വള്ളിയൂർക്കാവ് ക്ഷേത്രത്തിന്റെ ചരിത്രവും പൈതൃകവും പുനഃസ്ഥാപിക്കുന്ന ആഴ്ചച്ചന്ത (വള്ളിയൂർക്കാവ് ഡെവലപ്മെൻറ് ഓഫ് മാർക്കറ്റ് ആൻഡ് എക്സിബിഷൻ സ്പേസ്) പദ്ധതി മെയ്‌ 30 നുള്ളിൽ തുറന്നു പ്രവർത്തിക്കും. തലശ്ശേരി പൈതൃക ടൂറിസം പദ്ധതിയുടെ ഭാഗമായുള്ള, സർക്കാർ 4.87 കോടി രൂപ ചെലവഴിച്ച പദ്ധതിയിലെ കെട്ടിടം തുറന്നു പ്രവർത്തിക്കാൻ ബുധനാഴ്ച പട്ടികജാതി പട്ടികവർഗ പിന്നാക്ക ക്ഷേമ വകുപ്പ് മന്ത്രി ഒ ആർ കേളുവിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗമാണ് തീരുമാനിച്ചത്.

പദ്ധതിയുടെ നടത്തിപ്പ് മലബാർ ദേവസ്വം ബോർഡിനായിരിക്കും. പദ്ധതിയിൽ നിന്ന് ലഭിക്കുന്ന ആകെ വരുമാനത്തിൽ 80 ശതമാനം മലബാർ ദേവസ്വം ബോർഡും 20 ശതമാനം വിനോദസഞ്ചാരവകുപ്പും പങ്കിടും. ഇതിനുള്ള ധാരണപത്രത്തിൽ ഇരു കൂട്ടരും ഒപ്പുവെയ്ക്കും.

ആകെ 43 സ്റ്റാളുകളാണ് വള്ളിയൂർക്കാവ് ഡെവലപ്മെൻറ് ഓഫ് മാർക്കറ്റ് ആൻഡ് എക്സിബിഷൻ സ്പേസിൽ ഉണ്ടാവുക. ഇതിൽ ഓരോന്ന് വീതം ദേവസ്വം വകുപ്പിനും വിനോദസഞ്ചാര വകുപ്പിനും നൽകും. ബാക്കിയുള്ള സ്റ്റാളുകൾ ലേലത്തിൽ നൽകും. ഇതിൽ പട്ടികവർഗ വിഭാഗത്തിനും സ്ത്രീകൾക്കും ഭിന്നശേഷി വിഭാഗത്തിനുമുള്ള സംവരണം ഉറപ്പാക്കും. പ്രവർത്തനം തുടങ്ങുന്നതിന്റെ ഭാഗമായി കെട്ടിട നമ്പർ മാനന്തവാടി നഗരസഭയിൽ നിന്ന് ഉടൻ ലഭ്യമാക്കും. വൈദ്യുതി കണക്ഷനും എടുക്കും.

ആഴ്ചച്ചന്ത മാതൃകയിൽ ദിവസവും വ്യാപാരവും വാണിജ്യവും വിഭാവനം ചെയ്യുന്ന കെട്ടിടത്തിലെ സ്റ്റാളുകളിൽ കാർഷികോൽപ്പന്നങ്ങൾ, ഗോത്രവർഗക്കാരുടെ തനത് ഉൽപ്പന്നങ്ങൾ, കാർഷികയന്ത്രങ്ങൾ, ഉപകരണങ്ങൾ, വെജിറ്റേറിയൻ വിഭവങ്ങളുടെ ഫുഡ് കോർട്ട്, കരകൗശല ഉൽപ്പന്നങ്ങൾ, കൈത്തറി, ഇക്കോ ഷോപ്പുകൾ, പൂജ സ്റ്റോർ, ഫാൻസി കട, മ്യൂസിയം, കാർഷിക നഴ്സറി, കിഴങ്ങുവർഗ്ഗങ്ങൾ, വിത്ത് നഴ്സറി, മുള ഉൽപ്പന്നങ്ങൾ, പുഷ്പങ്ങളുടെ നഴ്സറി, കുടുംബശ്രീ ഉൽപ്പന്നങ്ങൾ എന്നിവയുടെ സ്റ്റാളുകൾ ഒരുക്കാനാണ് ആലോചന.

ഇതിനുപുറമേ,വിനോദസഞ്ചാരികളെ ആകർഷിക്കാനായി നെയ്ത്തും തറിയും, മുള ഉപയോഗിച്ച് കുട്ടയും വട്ടിയും നിർമ്മിക്കുന്നത്, കളിമണ്ണ് ഉപയോഗിച്ച് ചട്ടികളും കലങ്ങളും നിർമിക്കുന്നത് എന്നിവ യുടെ തത്സമയ ഡെമോൺസ്ട്രഷനും സ്റ്റാളുകളിൽ ഉണ്ടാകും. കാർഷിക വിപണന രംഗത്തെ സൂക്ഷ്മ-ചെറുകിട-ഇടത്തരം സംരംഭങ്ങൾ നിർമിക്കുന്ന മൂല്യവർധിത ഉൽപ്പന്നങ്ങളുടെ സ്റ്റാളുകളും ഉണ്ടാകും. ആഴ്ചച്ചന്ത പരിപാലിക്കുന്നതിനായി സുരക്ഷാ ജീവനക്കാരെയും ശുചീകരണ ജീവനക്കാരെയും നിയമിക്കും.

കളക്ടറേറ്റിൽ നടന്ന യോഗത്തിൽ മാനന്തവാടി നഗരസഭ കൗൺസിലർ കെ സി സുനിൽകുമാർ, എഡിഎം കെ ദേവകി, ജില്ലാ വ്യവസായ കേന്ദ്രം ജനറൽ മാനേജർ ആർ രമ, മലബാർ ദേവസ്വം ബോർഡ് ഡെപ്യൂട്ടി കമ്മീഷണർ (അഡ്മിനിസ്ട്രേഷൻ) വിജയി പി ടി, എക്സിക്യൂട്ടീവ് ഓഫീസർ പി വി വിജയൻ, ഡിടിപിസി പ്രതിനിധികളായ രതീഷ് ബാബു പി എം, പ്രവീൺ പി പി, വള്ളിയൂർക്കാവ് ക്ഷേത്ര ട്രാസ്‌റ്റിമാരായ ഏചോം ഗോപി, ഇ പത്മനാഭൻ തുടങ്ങിയവർ പങ്കെടുത്തു.