രണ്ടര വയസ്സുകാരന് കരുതലായി നവകേരള സദസ്സ്

post

കുട്ടിയുടെ മജ്ജ മാറ്റിവയ്ക്കൽ ശസ്ത്രക്രിയ എം.സി.സിയിലൂടെ നടത്തും: മന്ത്രി വീണാ ജോർജ്

രണ്ടര വയസ്സുകാരന്റെ മജ്ജ മാറ്റിവയ്ക്കൽ ശസ്ത്രക്രിയ എം.സി.സിയിലൂടെ നടത്താൻ സർക്കാർ തീരുമാനിച്ചു. തലസീമിയ മേജർ ബാധിച്ച കുഞ്ഞിനെ ചികിത്സിക്കാൻ സാമ്പത്തികമായി പിന്നോട്ട് നിൽക്കുന്ന കുടുംബത്തിന് കഴിയില്ലെന്ന സങ്കടവുമായാണ് പിതാവ് നവകേരള സദസ് വേദിയായ ചെർപ്പുളശ്ശേരി ഹൈസ്‌കൂൾ ഗ്രൗണ്ടിലെത്തിയത്. ഈ വിഷയം പി. മമ്മിക്കുട്ടി എം.എൽ.എയും മുഖ്യമന്ത്രിയുടെ ഓഫീസും മന്ത്രി വീണാ ജോർജിന്റെ ശ്രദ്ധയിൽപ്പെടുത്തുകയായിരുന്നു.

കുഞ്ഞിന്റെ അച്ഛന് കപ്പലണ്ടി കച്ചവടമാണ്. മകന് എല്ലാ മൂന്നാഴ്ചയിലും രക്തം ഫിൽട്ടർ ചെയ്യണം. ഇപ്പോൾ മജ്ജ മാറ്റിവയ്ക്കണമെന്നാണ് വിദഗ്ധാഭിപ്രായം. അതിന് 40 ലക്ഷം രൂപയോളം ചെലവ് വരും. നിർധനനായ തനിക്ക് അതിന് കഴിയില്ലെന്നും കുഞ്ഞിന്റെ പിതാവ് അറിയിച്ചു. തുടർന്നാണ് എം.സി.സി വഴി മജ്ജ മാറ്റിവയ്ക്കൽ ശസ്ത്രക്രിയ നടത്താമെന്ന് മന്ത്രി അറിയിച്ചത്.

സർക്കാർ മേഖലയിൽ മലബാർ കാൻസർ സെന്ററിൽ മജ്ജ മാറ്റിവയ്ക്കൽ ശസ്ത്രക്രിയ ആരംഭിച്ചിട്ടുണ്ടെന്നും ഇതുവരെ നൂറോളം മജ്ജ മാറ്റിവയ്ക്കൽ ശസ്ത്രക്രിയകൾ വിജയകരമായി നടന്നിട്ടുണ്ടെന്നും മന്ത്രി കൂട്ടിച്ചേർത്തു. കുഞ്ഞിന്റെ മജ്ജ മാറ്റിവയ്ക്കൽ ശസ്ത്രക്രിയ ആരോഗ്യവകുപ്പ് മന്ത്രി വീണാ ജോർജിന്റെ ഇടപെടലിലൂടെ ഉടൻ നടത്താൻ സാധിക്കുമെന്ന സന്തോഷത്തോടെയാണ് പിതാവ് വേദിയിൽനിന്നും മടങ്ങിയത്.