സാമൂഹ്യ സുരക്ഷ പെന്‍ഷന്‍ :രണ്ടാംഘട്ടം 145. 58 കോടി അനുവദിച്ചു

post

തൃശൂര്‍ : സാമൂഹ്യ സുരക്ഷാ പെന്‍ഷന്‍ രണ്ടാംഘട്ട പെന്‍ഷന്‍ വിതരണത്തിനായി 145.58 കോടി രൂപ അനുവദിച്ചു. ആദ്യ ഘട്ടത്തില്‍ 2019 ഒക്ടോബര്‍, നവംബര്‍ മാസങ്ങളിലെ പെന്‍ഷനാണ് വിതരണം ചെയ്തത്. രണ്ടാം ഘട്ടത്തില്‍ 2019 ഡിസംബര്‍, 2020 ജനുവരി, ഫെബ്രുവരി, മാര്‍ച്ച്, മാസങ്ങളിലെ പെന്‍ഷനും ഏപ്രില്‍ മാസത്തിലെ പെന്‍ഷന്‍ അഡ്വാന്‍സായുമാണ് നല്‍കുന്നത്. അര്‍ഹരായ എല്ലാ ഗുണഭോക്താക്കള്‍ക്കും ഇത് ലഭിക്കും.

2019 ഡിസംബര്‍ 15ന് ശേഷം മസ്റ്റര്‍ ചെയ്തവര്‍ക്കുള്ള 2019 ഓഗസ്റ്റ്, സെപ്റ്റംബര്‍ മാസങ്ങളിലെ പെന്‍ഷനും രണ്ടാംഘട്ടത്തില്‍ അനുവദിച്ച് ഉത്തരവായിട്ടുണ്ട്. 2019 ഒക്ടോബര്‍, നവംബര്‍ മാസങ്ങളിലെ സാമൂഹ്യ സുരക്ഷാ പെന്‍ഷന്‍ വിതരണം നടത്തിയപ്പോള്‍ വിവാഹം /പുനര്‍വിവാഹം ചെയ്തിട്ടില്ല എന്ന സാക്ഷ്യപത്രം നല്‍കാത്തതിന്റെ പേരില്‍ പെന്‍ഷന്‍ ലഭിക്കാതെ പോയവര്‍ക്കുള്ള പെന്‍ഷനും ഇതോടൊപ്പം ലഭിക്കും. കര്‍ഷക തൊഴിലാളി പെന്‍ഷന്‍ 16.6 കോടിയും, വാര്‍ധക്യകാല പെന്‍ഷന്‍ 70.63 കോടിയും, വികലാംഗ പെന്‍ഷന്‍ 11.51 കോടി രൂപയും, അവിവാഹിതരായ സ്ത്രീകള്‍ക്കുള്ള പെന്‍ഷന്‍ 4.92 കോടിയും, വിധവാ പെന്‍ഷന്‍ 41.86 കോടിയും ഉള്‍പ്പെടെ ആകെ 145.58 കോടി രൂപയാണ് അനുവദിച്ചിട്ടുള്ളത്. വിവിധ സഹകരണസംഘങ്ങള്‍ ഈ പറഞ്ഞ അഞ്ചു മാസങ്ങളിലെ പെന്‍ഷന്‍ വിതരണം അഡ്വാന്‍സായി വിതരണം ആരംഭിച്ചിട്ടുണ്ട്. കോവിഡ് 19 പശ്ചാത്തലത്തില്‍ എല്ലാവിധ മുന്‍കരുതലുകളും എടുത്താണ് പെന്‍ഷന്‍ വിതരണം നടത്തുന്നതെന്ന് സഹകരണ വകുപ്പ് ജോയിന്റ് രജിസ്ട്രാര്‍ അറിയിച്ചു.

ആദ്യഘട്ടത്തില്‍ ഒക്ടോബര്‍, നവംബര്‍ മാസങ്ങളിലെ പെന്‍ഷനാണ് വിതരണം ചെയ്തത്. ആദ്യഘട്ടത്തില്‍ ഇതുവരെ 96.66 % പെന്‍ഷന്‍ വിതരണം പൂര്‍ത്തിയാക്കി.ഇതില്‍ കോവിഡ് 19 നിരീക്ഷണത്തില്‍ ആശുപത്രികളിലും വീടുകളിലുമുള്ള പെന്‍ഷന്‍ ഗുണഭോക്താക്കള്‍, മറ്റു സ്ഥലങ്ങളില്‍പ്പെട്ട് പെന്‍ഷന്‍ വാങ്ങാന്‍ കഴിയാത്തവര്‍ തുടങ്ങിയവരുടെ പെന്‍ഷന്‍ തുക സഹകരണ ബാങ്കുകളില്‍ സൂക്ഷിച്ചിട്ടുണ്ട്. പിന്നീട് ഈ തുക വാങ്ങാന്‍ സൗകര്യം ഉണ്ടാവുകയും ചെയ്യും.