എൻ്റെ കേരളം: പ്രദർശന-വിപണന മേളക്ക് ഒരുങ്ങി വയനാട്

* സർക്കാരിന്റെ നാലാം വാർഷികാഘോഷം 22 മുതൽ കല്പറ്റ എസ്കെഎംജെ സ്കൂൾ മൈതാനിയിൽ
* ഉദ്ഘാടന ദിവസം ആൽമരം ബാൻഡ്, സമാപനത്തിന് നടി കൃഷ്ണപ്രഭയുടെ ബാൻഡ്
ജില്ലാ ഭരണകൂടവും ഇൻഫർമേഷൻ പബ്ലിക് റിലേഷൻസ് വകുപ്പും സംയുക്തമായി സംഘടിപ്പിക്കുന്ന എന്റെ കേരളം പ്രദർശന വിപണന മേളക്ക് ഒരുങ്ങി വയനാട്. കൽപ്പറ്റ എസ്കെഎംജെ സ്‌കൂൾ ഗ്രൗണ്ടിൽ ഏപ്രിൽ 22 മുതൽ 28 വരെ നടക്കുന്ന പ്രദർശന-വിപണന മേളയിൽ കിഫ്ബിയാണ് അടിസ്ഥാന സൗകര്യം ഒരുക്കുന്നത്. മേളയുടെ ഭാഗമായി ശീതികരിച്ച 195 ഓളം സ്റ്റാളുകൾ സജ്ജീകരിക്കും.
വിവിധ വകുപ്പുകളുടെ സ്റ്റാളുകൾ, വിപണന സ്റ്റാളുകൾ, സെമിനാറുകൾ, കലാ-സാംസ്കാരിക പരിപാടികൾ, ഭക്ഷ്യ- പുസ്തക മേള , കാർഷിക പ്രദർശനം എന്നിവ നടക്കും. മേള നഗരിയിൽ 2500 ചതുരശ്ര അടിയിൽ ഐപിആർഡിയുടെ തീം പവലിയൻ ഒരുക്കും. സ്റ്റാർട്ടപ്പ് മിഷൻ, ടൂറിസം, കിഫ്ബി, സ്‌പോർട്‌സ് വകുപ്പുകളുടെ പവലിയനുകൾക്ക് പ്രത്യേക ഇടമുണ്ടാവും. കെഎസ്എഫ്ഡിസിയുടെ മിനി തിയേറ്റർ, പോലീസ് വകുപ്പിൻ്റെ ഡോഗ്‌ഷോ, കാരവൻ ടൂറിസം, മൃഗസംരക്ഷണ വകുപ്പിന്റെ പ്രദർശനങ്ങളും സജ്ജമാക്കുന്നുണ്ട്. സാംസ്‌കാരിക വകുപ്പിന്റെ നേതൃത്വത്തിൽ വിവിധ കലാകാരൻമാരുടെ ലൈവ് ഡെമോൺസ്‌ട്രേഷനും മേളയിൽ ഒരുക്കും.
പൊതു ജനങ്ങൾക്കാവശ്യമായ സേവനങ്ങൾ, വിവരങ്ങൾ ലഭ്യമാക്കാൻ കഴിയുന്ന രീതിയിലാണ് മേള സംഘടിപ്പിക്കുന്നത്.പൊതുജനങ്ങൾക്കും വിദ്യാർത്ഥികൾക്കുമായി റീൽസ് മത്സരവും സംഘടിപ്പിക്കുന്നുണ്ട്.
*500 പേരെ മുഖ്യമന്ത്രി നേരിൽ കാണും
കൽപ്പറ്റ ചന്ദ്രഗിരി ഓഡിറ്റോറിയത്തിൽ ഏപ്രിൽ 22 ന് രാവിലെ 10.30 മുതൽ 12.30 വരെ നടക്കുന്ന ജില്ലാതല യോഗത്തിൽ ജില്ലയിലെ ക്ഷണിക്കപ്പെട്ട 500 വ്യക്തികളെ മുഖ്യമന്ത്രി പിണറായി വിജയൻ നേരിൽ കാണും. വിവധ മേഖലയിൽ നിന്നുള്ള പ്രത്യേക ക്ഷണിതാക്കളെയാണ് മുഖ്യമന്ത്രി നേരിൽ കണ്ട് സംവദിക്കുന്നത്. സർക്കാർ സേവനങ്ങളുടെ ഗുണഭാക്താക്കൾ, ട്രേഡ് യൂണിയൻ/ തൊഴിലാളി പ്രതിനിധികൾ, യുവജനത, വിദ്യാർത്ഥികൾ, സാംസ്‌കാരിക, കായിക രംഗത്തെ പ്രതിഭകൾ, പ്രൊഫഷണലുകൾ, വ്യവസായികൾ, പ്രവാസികൾ സാമുദായിക നേതാക്കൾ തുടങ്ങിയവർ യോഗത്തിൽ പങ്കെടുക്കും.
*കലാ-സാംസ്കാരിക പരിപാടികൾ
മേളയോടനുബന്ധിച്ച് ഉദ്ഘാടന ദിവസമായ ഏപ്രിൽ 22 ന് ആൽമരം ബാൻഡ് അവതരിപ്പിക്കുന്ന സംഗീത വിരുന്നും രണ്ടാം ദിവസമായ ഏപ്രിൽ 23 ന് ഗോത്ര തനിമയാർന്ന നാടൻ പാട്ടും ദൃശ്യാവിഷ്കാരവുമായി തുടിതാളം സംഘവും പരിപാടി അവതരിപ്പിക്കും. ഏപ്രിൽ 24 ന് നിരവധി ടെലിവിഷൻ പരിപാടികളിലൂടെ ശ്രദ്ധേയമായ കേരളത്തിലെ ആദ്യത്തെ പെൺകുട്ടികളുടെ അക്രോബാറ്റിക് സംഘം അണിയിച്ചൊരുക്കുന്ന വർണശബളമായ അക്രോബാറ്റിക് ആൻഡ് ഫയർ ഡാൻസും നാട്ടുഗോത്ര കലകളിൽ വിവിധ അവാർഡുകൾ നേടിയ കലാകാരന്മാരുടെ സംഘമായ ഉണർവ് അവതരിപ്പിക്കുന്ന പകർന്നാട്ടം ഫോക് മെഗാ ഷോയുമാണ്.
ഏപ്രിൽ 25 ന് സമീർ ബിൻസി നയിക്കുന്ന സൂഫി സംഗീതം.
ഏപ്രിൽ 26 ന് കണ്ണൂർ ഷെരീഫും ഫസീല ബാനുവും നയിക്കുന്ന മ്യൂസിക് നെറ്റും ഏപ്രിൽ 27 ന് മാങ്കോസ്റ്റീൻ ക്ലബ്ബിന്റെ പ്രകമ്പനം കൊള്ളിക്കുന്ന ബാൻഡും അവസാന ദിവസമായ ഏപ്രിൽ 28ന് സിനിമ താരം കൃഷ്ണപ്രഭ നയിക്കുന്ന ബാൻഡും അരങ്ങേറും.
*'വനസുന്ദരി' ഭക്ഷ്യമേളയുടെ മുഖ്യ ആകർഷണമാകും
സർക്കാർ നേരിട്ട് ബ്രാൻഡ് ചെയ്ത അട്ടപ്പാടിയുടെ വനസുന്ദരി ചിക്കൻ ഭക്ഷ്യമേളയുടെ മുഖ്യ ആകർഷണമാകും.
കുടുംബശ്രീ ജില്ലാ മിഷന്റെ ആഭിമുഖ്യത്തിൽ വിപുലമായ രീതിയിലാണ് ഭക്ഷ്യമേള സംഘടിപ്പിക്കുന്നത്. മീനങ്ങാടി, സുൽത്താൻബത്തേരി, കൽപ്പറ്റ, മുട്ടിൽ എന്നീ സിഡിഎസ്സുകളിൽ നിന്നുള്ള, കാറ്ററിംഗ് മേഖലയിൽ വിദഗ്ധ പരിശീലനം ലഭിച്ച സംരംഭക ഗ്രൂപ്പുകൾ ഭക്ഷ്യമേളയ്ക്കായി വിഭവങ്ങൾ ഒരുക്കും. 7 സിസ്റ്റേഴ്സ് എന്ന പേരിൽ ഏഴുതരം നെല്ലിക്ക ജ്യൂസുകളും, ഉൾപ്പെടുന്ന ജ്യൂസ് കൗണ്ടറും,
നെയ്പത്തിരി കായപോള, കായ്കൃത, ഇറച്ചി പത്തിരി, നെയ്യ് പത്തൽ, പഴം നിറച്ചത്, ഉന്നക്കായ തുടങ്ങിയ മലബാർ പലഹാരങ്ങളും,
ഇറച്ചി ദോശ, മസാല ദോശ, നെയ്റോസ്റ്റ് ഊത്തപ്പം, ചിക്കൻ ചീറിപ്പാഞ്ഞത്, ആവിയിൽ ആരോഗ്യം എന്ന പേരിൽ ആവിയിൽ തയ്യാറാക്കുന്ന വിഭവങ്ങളും മേളയുടെ മാറ്റുകൂട്ടും. കൂടാതെ അറേബ്യൻ ഭക്ഷണ പ്രേമികളുടെ പ്രധാന വിഭവമായ കുഴിമന്തിയും കബ് സയും ഉണ്ടായിരിക്കും.
ഒപ്പം ദം ബിരിയാണി, (ചിക്കൻ, ഫിഷ്, ബീഫ്), കപ്പ മീൻ കറി, കടൽ-കായൽ വിഭവങ്ങൾ, ചിക്കൻ ചില്ലി, ചിക്കൻ പരട്ട്, ബീഫ് വരട്ടിയത്,
ബീഫ് ഉലർത്തിയത്, കൂടാതെ പാസ്ത, നൂഡിൽസ് തുടങ്ങി വിഭവങ്ങളും കൊത്തു പൊറാട്ട, കിഴി പൊറാട്ട, പൂരി, ചപ്പാത്തി തുടങ്ങിയ വിഭവങ്ങളും ഭക്ഷ്യമേളയുടെ ഭാഗമായി മെനുവിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.
*വിവിധ വകുപ്പുകൾ സെമിനാറുകൾ നടത്തും
എന്റെ കേരളം പ്രദർശന വിപണന മേളയുടെ ഭാഗമായി വിവിധ വകുപ്പുകളുടെ നേതൃത്വത്തിൽ സെമിനാറുകൾ സംഘടിപ്പിക്കും.
'കാപ്പി, കുരുമുളക് ശാസ്ത്രീയ പരിപാലനം' എന്ന വിഷയത്തിൽ കാര്‍ഷിക കര്‍ഷകക്ഷേമ വകുപ്പ് അവതരണം നടത്തും. 'ബഹുസ്വര സംസ്‌കാരത്തിന്റെ പ്രസക്തി' എന്ന വിഷയത്തിൽ ജില്ലാ ലൈബ്രറി കൗണ്‍സിൽ സെമിനാർ നടത്തുന്നതോടൊപ്പം പുരസ്‌കാരങ്ങളും വിതരണം ചെയ്യും.
തദ്ദേശ സ്വയംഭരണ വകുപ്പ് 'കെ-സ്മാര്‍ട്ട്: സ്മാര്‍ട്ടാകുന്ന കേരളം' എന്ന വിഷയത്തിൽ സെമിനാർ സംഘടിപ്പിക്കും. എക്‌സൈസ് വകുപ്പും
ആരോഗ്യവകുപ്പും സംയുക്തമായി 'സെറ്റാകാം ബ്രോ ജീവിതത്തോട്' ലഹരി വിരുദ്ധ ബോധവത്കരണം, കലാപരിപാടികള്‍ എന്നിവ നടത്തും. 'തുടര്‍വിദ്യാഭ്യാസം അനന്തസാധ്യതകള്‍' എന്ന വിഷയത്തിൽ ജില്ലാ സാക്ഷരത മിഷന്‍ സെമിനാർ അവതരിപ്പിക്കും.
വിനോദ സഞ്ചാരവകുപ്പ്
സാഹസിക വിനോദ സഞ്ചാരം: വികസന കാഴ്ചപ്പാട്, ഡിജിറ്റല്‍ മാര്‍ക്കറ്റിങ്ങ്, ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് എന്നീ വിഷയങ്ങളിലും സെമിനാറുകൾ നടത്തും.
*195 സ്റ്റാളുകൾ സജ്ജീകരിക്കും
കൽപറ്റ എസ്കെഎംജെ സ്കൂൾ മൈതാനിയിൽ മൊത്തം 44,385 ചതുരശ്ര അടിയിൽ നിർമിച്ച സ്റ്റാൾ നിർമിതിയിൽ 125 ഓളം തീം സ്റ്റാളുകളും 70 ഓളം വാണിജ്യ സ്റ്റാളുകളുമാണ് ഉൾപ്പെടുന്നത്. വാണിജ്യ സ്റ്റാളുകളിൽ വകുപ്പുകൾക്ക് ഉൽപ്പന്നങ്ങൾ വിപണനം ചെയ്യാനുള്ള സൗകര്യം ഏർപ്പെടുത്തിയിട്ടുണ്ട്. 9415 ചതുരശ്ര അടിയിൽ കുടുംബശ്രീ നടത്തുന്ന ഫുഡ് കോർട്ട്, സംസ്ഥാന ഫിലിം ഡെവലപ്പ്മെന്റ് കോർപ്പറേഷന്റെ 1500 ചതുരശ്ര അടിയിൽ ഉൾപ്പെടുന്ന മിനി തീയ്യറ്റർ, മികച്ച സ്റ്റേജ് തുടങ്ങിയവയെല്ലാം നിർമിതിയിൽ ഉൾപ്പെടുന്നുണ്ട്.
*പുസ്തക മേള
മേളയിൽ മാതൃഭൂമി, ഡിസി ബുക്സ്, നാഷണൽ ബുക്സ് സ്റ്റാൾ, ഇൻഫർമേഷൻ പബ്ലിക് റിലേഷൻസ് വകുപ്പ് എന്നിവ പ്രസിദ്ധീകരിച്ച പുസ്തകങ്ങളുടെ മേള സജ്ജീകരിക്കും.