കോവിഡ് 19 പ്രതിരോധത്തിന് ഇനി അണുനാശക തുരങ്കകവാടങ്ങളും

post

തൃശൂര്‍ : കോവിഡ് 19 വ്യാപനം തടയുന്നതിനായി ജില്ലാ ഭരണകൂടം അണുനാശക തുരങ്കകവാടങ്ങള്‍ (സാനിറ്റൈസര്‍ ടണല്‍) ഒരുക്കി. ആദ്യഘട്ടത്തില്‍ ശക്തന്‍ മാര്‍ക്കറ്റ്, ജില്ലാ ജനറല്‍ ആശുപത്രി എന്നിവിടങ്ങളിലാണ് ഹൈപ്പൈ ക്ലോറേറ്റ് മിശ്രിതം പുകമഞ്ഞ് പോലെ കടത്തിവിട്ട് അണുവിമുക്തമാക്കുന്ന പ്രവേശന കവാടങ്ങള്‍ സ്ഥാപിച്ചത്. തുരങ്കസമാനായ കവാടത്തിലൂടെ കടന്നുപോകുമ്പോള്‍ പോകുന്നയാളിന്റെ ദേഹത്ത് അണുനാശിനി പുകമഞ്ഞ് പോലെ മൂടി ആളിനെ മൊത്തം അണുവിമുക്തമാക്കുന്നതാണ് അണുനാശക തുരങ്കത്തിന്റെ പ്രവര്‍ത്തനം. ശക്തന്‍ മാര്‍ക്കറ്റിലും ജില്ലാ ജനറല്‍ ആശുപത്രിയിലും പ്രവേശിക്കുന്നവര്‍ ഇനി മുതല്‍ ഈ കവാടത്തിലൂടെ കടന്നുവേണം പോകാന്‍. 

ചാവക്കാട്, ചാലക്കുടി, ഇരിങ്ങാലക്കുട താലൂക്ക് ആശുപത്രികള്‍, തൃശൂര്‍ ഗവ. മെഡിക്കല്‍ കോളേജ് എന്നിവിടങ്ങളിലും അണുനാശക തുരങ്ക കവാടം ഒരുക്കാന്‍ ജില്ലാ ഭരണകൂടത്തിന് പദ്ധതിയുണ്ട്. ശക്തന്‍ മാര്‍ക്കറ്റിലെ തുരങ്കകവാടം കഴിഞ്ഞ ദിവസം തദ്ദേശസ്വയംഭരണ വകുപ്പ് മന്ത്രി എ സി മൊയ്തീന്‍, ഗവ. ചീഫ് വിപ് അഡ്വ. കെ രാജന്‍ എന്നിവരുടെ നേതൃത്വത്തിലുളള സംഘം സന്ദര്‍ശിച്ച് പ്രവര്‍ത്തനം വിലയിരുത്തി. ജില്ലാ ജനറല്‍ ആശുപത്രിക്ക് മുന്നില്‍ ചൊവ്വാഴ്ച (ഏപ്രില്‍ 7) യാണ് തുരങ്ക കവാടം ഒരുക്കിയത്. ഗവ. ചീഫ് വിപ് അഡ്വ. കെ രാജന്‍, മേയര്‍ അജിത ജയരാജന്‍, ജില്ലാ കളക്ടര്‍ എസ് ഷാനവാസ്, ഡിഎംഒ ഡോ. കെ ജെ റീന, മറ്റ് ഉദ്യോഗസ്ഥര്‍, ജനപ്രതിനിധികള്‍ തുടങ്ങിയവര്‍ ജില്ലാ ജനറല്‍ ആശുപത്രിയിലെ അണുനാശക തുരങ്കകവാടം സന്ദര്‍ശിച്ചു.