അറക്കൽ കൊട്ടാരം നവീകരിക്കാൻ ഏഴ് കോടിയുടെ പദ്ധതി

അറക്കൽ കൊട്ടാരത്തിന്റെ പാരമ്പര്യം കാത്തുസൂക്ഷിക്കും: മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി
അറക്കൽ കൊട്ടാരത്തിന്റെ പഴയ ദർബാർ ഹാൾ അടക്കമുള്ള ഭാഗങ്ങൾ നവീകരിക്കാൻ തീരുമാനം. രജിസ്‌ട്രേഷൻ, മ്യൂസിയം, പുരാവസ്തു-പുരാരേഖ വകുപ്പ് മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളിയുടെ അധ്യക്ഷതയിൽ അറക്കൽ മ്യൂസിയം ഹാളിൽ ചേർന്ന യോഗത്തിലാണ് തീരുമാനം. വരും തലമുറക്ക് ഭൂതകാല ചരിത്രമറിയാൻ ചരിത്രരേഖകളും സ്മാരകങ്ങളുമെല്ലാം സംരക്ഷിക്കപ്പെടണമെന്ന് മന്ത്രി പറഞ്ഞു. അറക്കൽ കൊട്ടാരത്തിന്റെ പാരമ്പര്യം കാത്തുസൂക്ഷിക്കാനും ചരിത്ര സൂക്ഷിപ്പുകൾ സംരക്ഷിക്കാനും സർക്കാർ പ്രതിജ്ഞാബദ്ധമാണ്. നവീകരണ പ്രവൃത്തികൾ കാലതാമസം കൂടാതെ പൂർത്തീകരിക്കണമെന്ന് പുരാവസ്തു വകുപ്പ്, കെ ഐ ഐ ഡി സി അധികൃതർ എന്നിവർക്ക് മന്ത്രി നിർദേശം നൽകി. ബന്ധപ്പെട്ട വകുപ്പുകൾ തുടർനടപടികൾ സ്വീകരിക്കുന്നത് പരിശോധിക്കാൻ മന്ത്രി ജില്ലാ കലക്ടറോട് നിർദേശിച്ചു. സംസ്ഥാന സർക്കാരിന്റെ തലശ്ശേരി പൈതൃക ടൂറിസം പദ്ധതിയിൽ ഉൾപ്പെടുത്തി ഏഴ് കോടിയോളം രൂപയാണ് നവീകരണത്തിനായി നീക്കിവച്ചിട്ടുളളത്.
അറക്കൽ കൊട്ടാരത്തിന്റെ അറക്കൽ മ്യൂസിയം സംരക്ഷിത പൈതൃക കേന്ദ്രമാക്കി മാറ്റിയത് പുരാവസ്തു പുരാരേഖ വകുപ്പാണ്. തലശ്ശേരി പൈതൃക ടൂറിസം പ്രൊജക്ടിലെ മറ്റൊരു പദ്ധതിയായ ഊർപ്പഴശ്ശി കാവിന്റെ പ്രവൃത്തി 90 ശതമാനത്തോളം പൂർത്തിയായതായി മന്ത്രി അറിയിച്ചു. യോഗത്തിൽ ജില്ലാ കലക്ടർ അരുൺ കെ വിജയൻ, ടൂറിസം വകുപ്പ് ഡെപ്യൂട്ടി ഡയറക്ടർ ജി.ശ്രീകുമാർ, പഴശ്ശിരാജ ആർക്കിയോളജിക്കൽ മ്യൂസിയം കോഴിക്കോട് ഓഫീസർ ഇൻ ചാർജ് കെ.കൃഷ്ണരാജ്, കെ ഐ ഐ ഡി സി പ്രതിനിധി എൻ.ടി ഗംഗാധരൻ, അറക്കൽ കൊട്ടാരത്തിന്റെ പ്രതിനിധികൾ തുടങ്ങിയവർ പങ്കെടുത്തു. യോഗത്തിന് മുന്നോടിയായി മന്ത്രിയുടെ നേതൃത്വത്തിലുള്ള സംഘം അറക്കൽ കൊട്ടാരത്തിന്റെ വിവിധ ഭാഗങ്ങൾ സന്ദർശിച്ചു.