ദുരന്ത പ്രദേശം വീണ്ടെടുക്കാനുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കം

post

ഉരുള്‍പൊട്ടലില്‍ തകര്‍ന്ന മുണ്ടക്കൈ - ചൂരല്‍മല പ്രദേശത്തെ വീണ്ടെടുക്കാനുള്ള വിവിധ പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കമായി. സംസ്ഥാന ബജറ്റില്‍ 750 കോടി രൂപയാണ് മേഖലയുടെ പുനരധിവാസത്തിന് വകയിരുത്തിയിട്ടുള്ളത്. പുന്നപ്പുഴയില്‍ അടിഞ്ഞ ദുരന്താവശിഷ്ടങ്ങള്‍ നീക്കം ചെയ്യും. റോഡുകള്‍, പാലം, അങ്കണവാടി, ഷെല്‍ട്ടര്‍ ഹോം, പൊതു ശ്മശാനം തുടങ്ങിയവ പുനര്‍നിര്‍മ്മിക്കും. പുന്നപ്പുഴയിലെ ദുരന്താവശിഷ്ടങ്ങള്‍ നീക്കാന്‍ 195.55 കോടി, തൊഴില്‍മേളയിലൂടെ 60 പേര്‍ക്ക് തൊഴില്‍, സര്‍ക്കാര്‍ ക്വാട്ടേഴ്സുകള്‍, വാടക വീടുകള്‍ എന്നിവിടങ്ങളിലേക്ക് മാറിയവര്‍ക്ക് താത്ക്കാലിക പുനരധിവാസത്തിന് 881 ഫര്‍ണിച്ചര്‍ കിറ്റുകള്‍, ദുരന്തത്തില്‍ മാനസിക ബുദ്ധിമുട്ട് അനുഭവിച്ചവര്‍ക്കായി 12000 വ്യക്തിഗത കൗണ്‍സലിങ്ങ് സെഷനുകള്‍, മുണ്ടക്കൈ, വെള്ളാര്‍മല സ്‌കൂള്‍ പുനര്‍നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ എന്നിവയാണ് നടന്നുവരുന്നത്. മുണ്ടക്കൈ-ചൂരല്‍മല ദുരന്തബാധിത പ്രദേശത്ത് ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയിലുള്‍പ്പെടുത്തി വിവിധ പ്രവര്‍ത്തികള്‍ക്ക് 27.52 കോടി രൂപയുടെ അനുമതിയായി. 295 പ്രവര്‍ത്തികള്‍ക്കാണ് ഭരണാനുമതി ലഭിച്ചത്. 293 പ്രവര്‍ത്തികളുടെ എസ്റ്റിമേറ്റും സാങ്കേതിക അനുമതിയും പൂര്‍ത്തിയാക്കി ടെന്‍ഡര്‍ നടപടികള്‍ പൂര്‍ത്തീകരിച്ചു. മേപ്പാടി ഗ്രാമപഞ്ചായത്തിലെ 10,12 വാര്‍ഡുകളിലെ 235 റോഡുകളുടെ കോണ്‍ക്രീറ്റ്, 31 ഡ്രൈനേജ്, 18 കള്‍വര്‍ട്ട് പ്രവൃത്തികള്‍ക്കായി 18.25 കോടി രൂപയുടെ എസ്റ്റിമേറ്റ് തയ്യാറാക്കി. 154 റോഡുകളുടെ കോണ്‍ക്രീറ്റ്, 5 ഡ്രൈനേജ് എന്നിവയില്‍ 127 പ്രവൃത്തികള്‍ പൂര്‍ത്തീകരിച്ചു. നാല് അങ്കണവാടികള്‍, മൂന്ന് ഷെല്‍ട്ടര്‍ ഹോമുകള്‍, ഒരു പൊതു ശ്മശാനം എന്നിവയ്ക്ക് പുതിയ പ്രൊപ്പോസല്‍ നല്‍കിയിട്ടുണ്ട്. മാര്‍ച്ച് അവസാനത്തോടെ പ്രവൃത്തികള്‍ പൂര്‍ത്തീകരിക്കും. മേപ്പാടി ഗ്രാമപഞ്ചായത്തിലെ 10, 11, 12 വാര്‍ഡുകളില്‍പ്പെട്ട ചൂരല്‍മല, അട്ടമല ഭാഗങ്ങളില്‍ 232 പേര്‍ക്ക് തൊഴില്‍ നല്‍കി.

താത്ക്കാലിക പുനരധിവാസം: നല്‍കിയത് 881 ഫര്‍ണിച്ചര്‍ കിറ്റുകള്‍

താത്ക്കാലിക പുനരധിവാസ സൗകര്യം നല്‍കിയ കുടുംബങ്ങള്‍ക്കായി നല്‍കിയത് 881 ഫര്‍ണിച്ചര്‍ കിറ്റുകള്‍. 400 കിറ്റുകള്‍ ഒന്നാം ഘട്ടത്തിലും 481 കിറ്റുകള്‍ രണ്ടാം ഘട്ടത്തിലുമായി സ്‌പോണ്‍സര്‍ഷിപ്പിലൂടെയാണ് വിതരണം ചെയ്തത്. സര്‍ക്കാര്‍ ക്വാര്‍ട്ടേഴ്‌സുകളിലേക്ക് 69 കുടുംബങ്ങളെയാണ് മാറ്റിപ്പാര്‍പ്പിച്ചത്. 16 ഗ്രാമപഞ്ചായത്ത് പരിധികളിലും കല്‍പ്പറ്റ, സുല്‍ത്താന്‍ ബത്തേരി നഗരസഭാ പരിധികളിലുമായി 891 കുടുംബങ്ങളെയും താമസിപ്പിച്ചു. ആഗസ്റ്റ് മുതല്‍ ഫെബ്രുവരി വരെയുള്ള മാസങ്ങളിലെ വാടക തുക ഇനത്തില്‍ 17,08,60,00 രൂപ വിതരണം ചെയ്തു.

തൊഴില്‍ മേളയില്‍ 60 പേര്‍ക്ക് തൊഴില്‍

ദുരന്തമേഖലയിലെ ആളുകള്‍ക്കായി ജില്ലാ ഭരണകൂടത്തിന്റെയും കുടുംബശ്രീ ജില്ലാ മിഷന്റെയും ആഭിമുഖ്യത്തില്‍ സംഘടിപ്പിച്ച തൊഴില്‍മേളയിലൂടെ 60 പേര്‍ക്ക് തൊഴില്‍ നല്‍കാനായി. 21 തൊഴില്‍ദാതാക്കളും 300 ഓളം തൊഴിലന്വേഷകരുമാണ് മേളയില്‍ പങ്കെടുത്തത്.

മാനസികാഘാതം നേരിടാന്‍ കൗണ്‍സിലിങ്: 12000 വ്യക്തിഗത സെക്ഷനുകള്‍

ഉരുള്‍പൊട്ടലില്‍ ദുരന്തത്തിന്റെ ഭീകരതയില്‍ മനസ്സ് മരവിച്ചവര്‍ക്ക് സാമൂഹിക-മാനസിക പിന്തുണ ഉറപ്പാക്കാന്‍ ജില്ലാ മാനസിക ആരോഗ്യപദ്ധതിയുടെ നേതൃത്വത്തില്‍ സൈക്കോ-സോഷ്യല്‍ കൗണ്‍സിലര്‍മാരുടെ സഹകരണത്തോടെ ഇതുവരെ 12055-ലധികം വ്യക്തിഗത കൗണ്‍സലിങ് സംഘടിപ്പിച്ചു. വീടുകളില്‍ നേരിട്ടെത്തി സാമൂഹിക മാനസിക പിന്തുണ ഉറപ്പിക്കുകയും അതില്‍ 5715 കൗണ്‍സിലിങ് സെഷന്‍സ് നല്‍കുകയും, ഇപ്പോഴും അത് തുടര്‍ന്നു വരികയും ചെയ്യുന്നു. കൂടാതെ ഇപ്പോഴും സൈക്യാട്രിസ്റ്റ് അടങ്ങിയ മൊബൈല്‍ സൈക്യാട്രി യൂണിറ്റ് വീടുകളിലെത്തി ചികിത്സ ഉറപ്പാക്കുന്നുണ്ട്. 903 തവണ സൈക്യാട്രിക്ക് ചികിത്സ നല്‍കുകയും ചെയ്തുമാനസിക സംഘര്‍ഷം, മറ്റ് പ്രശ്നങ്ങള്‍ ഉള്ളവര്‍ക്ക് ടെലികൗണസിലിങ്ങിന്റെ ഭാഗമായി 267 പേര്‍ക്ക് കൗണ്‍സിലിംഗ് നല്‍കി. ടെലിമനസ് ടോള്‍ ഫ്രീനമ്പറായ 14416 നമ്പറില്‍ നിലവില്‍ ടെലി കണ്‍സള്‍ടേഷന്‍ സൗകര്യം ലഭ്യമാണ്. കൂടാതെ ഫയര്‍ഫോഴ്സ്, പോലീസ് തുടങ്ങിയ വിവിധ വകുപ്പുകളിലെ ഫ്രണ്ട് ലൈന്‍ വര്‍ക്കേഴ്സ് ആയ ആളുകള്‍ക്കും കൗണ്‍സിലിംഗ് സെഷന്‍സ് നല്‍കിയിട്ടുണ്ട്.

കൃഷിനാശം: 15.26 ലക്ഷം വിതരണം ചെയ്തു

മേപ്പാടി ഗ്രാമപഞ്ചായത്തിലെ 10, 11, 12 വാര്‍ഡുകളിലെ 110 ഹെക്ടര്‍ കൃഷി ഭൂമിയും അതിലെ കാര്‍ഷിക വിളകളും ദുരന്തത്തില്‍ നഷ്ടമായി. 265 കര്‍ഷകര്‍ക്ക് നാശനഷ്ട ഇനത്തില്‍ 15,26,180 രൂപ വിതരണം ചെയ്തു. കാര്‍ഷിക വികസന വകുപ്പിന്റെ കണക്ക് പ്രകാരം 65.78 കോടി രൂപയുടെ നാശനഷ്ടമാണ് മേഖലയില്‍ സംഭവിച്ചത്. കൃഷിഭൂമി നഷ്ടപ്പെട്ടവര്‍ ധനസഹായത്തിനായി നല്‍കിയ അപേക്ഷകള്‍ പരിശോധിച്ചാണ് നഷ്ടപരിഹാരത്തുക വിതരണം ചെയ്തത്. 54,07,417 രൂപ വിതരണം ചെയ്യാനുള്ള നടപടികള്‍ സ്വീകരിച്ചിട്ടുണ്ട്.